Showing posts with label സി. ദാവൂദ്. Show all posts
Showing posts with label സി. ദാവൂദ്. Show all posts

Wednesday, January 19, 2011

ഇരട്ടനീതിയുടെ വിസ്മയ വിസ്‌ഫോടനങ്ങള്‍-സി. ദാവൂദ്

2007 ഫെബ്രുവരി 19 തിങ്കളാഴ്ച. ഹരിയാനയിലെ പാനിപ്പത്ത് ജില്ലാ ആശുപത്രിയുടെ താല്‍ക്കാലിക മോര്‍ച്ചറിക്ക് പുറത്ത് തടിച്ചുകൂടിയ ജനം അധികസമയം അവിടെ നില്‍ക്കാനാവാതെ പിരിഞ്ഞു പോവുകയാണ്. തലേദിവസം അര്‍ധരാത്രി നടന്ന സംഝോത എക്‌സ്‌പ്രസ് സ്‌ഫോടനത്തിലെ മൃതദേഹങ്ങള്‍ സൂക്ഷിച്ചത് ആ ആശുപത്രിയിലായിരുന്നു. കത്തിക്കരിഞ്ഞ്, പരസ്‌പരം കെട്ടുപിണഞ്ഞും ഒട്ടിച്ചേര്‍ന്നും കിടക്കുന്ന 68 മനുഷ്യരുടെ ആ ജഡക്കൂമ്പാരത്തില്‍ നിന്നുയരുന്ന രൂക്ഷഗന്ധം താങ്ങാന്‍ അവര്‍ക്ക് ശേഷിയുണ്ടായിരുന്നില്ല. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട പാകിസ്താനിലെയും ഇന്ത്യയിലെയും ബന്ധുക്കളുടെ അലര്‍ച്ചകള്‍ അവരുടെ കണ്ഠനാളങ്ങളില്‍ തന്നെ ഉടക്കി നിന്നു. മൃതദേഹങ്ങള്‍ തിരിച്ചറിയാനാവാതെ ബന്ധുക്കള്‍ കുഴഞ്ഞു. രാജ്യവും ലോകവും സ്തബ്ധമായി. അതിര്‍ത്തികള്‍ക്കപ്പുറത്തുമിപ്പുറത്തുമുള്ള ജനങ്ങള്‍ ആയുസ്സില്‍ വല്ലപ്പോഴുമൊക്കെയാണ് ദശാബ്ദങ്ങള്‍ മുമ്പ് വേര്‍പിരിഞ്ഞുപോയ ബന്ധുക്കളെ കാണാന്‍ വരുന്നതും സ്‌നേഹം പങ്കുവെച്ച് പിരിഞ്ഞുപോകുന്നതും. അത്തരം കൂടിച്ചേരലുകളെയും സമാഗമങ്ങളെയും ആഹ്ലാദപൂര്‍വം പേറി ഓടുന്ന പുകവണ്ടിയാണ് സംഝോത. പക്ഷേ, ഈ ആകുലതകളും വൈകാരികതകളുമൊന്നും ഗവേഷണ വീരന്മാരായ ഇന്ത്യന്‍ പത്രപ്രവര്‍ത്തകര്‍ക്ക് വിഷയമേ ആയിരുന്നില്ല. അവര്‍ അടുത്തദിവസം മുതല്‍ ഗമണ്ടന്‍ 'ഇന്‍വെസ്റ്റിഗേറ്റിവു'കള്‍ വീശിത്തുടങ്ങി. മുന്‍ എസ്.എഫ്.ഐ ദേശീയ തലൈവര്‍ എന്‍.റാമിന്റെ 'ദ് ഹിന്ദു' മുതല്‍ ബി.ജെ.പി എം.പി ചന്ദന്‍ മിത്രയുടെ 'ദ് പയനിയര്‍' വരെ എല്ലാവരും അച്ചുനിരത്തി-ബംഗ്ലാദേശ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന 'ഹുജി', ഇന്ദോറിലെ സിമി പ്രവര്‍ത്തകരുടെ സഹായത്തോടെ സംഘടിപ്പിച്ച സ്‌ഫോടനമാണിത്. 'മനോരമ'യിലെയും 'മാതൃഭൂമി'യിലെയും 'കോപ്പി എഡിറ്റര്‍മാര്‍' അതെല്ലാം വാഗ്ശുദ്ധിയോടെ വിവര്‍ത്തനം ചെയ്ത് മലയാളികള്‍ക്ക് വിളമ്പിത്തന്നു. അതെല്ലാം വായിച്ച രാജ്യത്തെ മികച്ച അന്വേഷണ ഉദ്യോഗസ്ഥര്‍ ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ നിന്ന് മുസ്‌ലിം ചെറുപ്പക്കാരെ പൊക്കിയെടുത്ത് കൊണ്ടുപോയി ഉരുട്ടാനും ഗരുഡന്‍ തൂക്കാനും തുടങ്ങി. അവരുടെ ചോരയും ചലവും തെറിച്ച പൊലീസ് സ്‌റ്റേഷന്‍ ചുമരുകള്‍ ദേശസ്‌നേഹത്താല്‍ വിജ്യംഭിതമായി. പ്രതികളെ അതിവേഗം പിടികൂടിയ പൊലീസുദ്യോഗസ്ഥരെ ശ്ലാഘിക്കാന്‍ പത്രാധിപമേലാളന്മാര്‍ മുഖപ്രസംഗങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരുന്നു.
അങ്ങനെ 'ഹുജി ബന്ധ'മുള്ള മുസ്‌ലിം ചെറുപ്പക്കാര്‍ മാംസവും അസ്ഥിയും വേര്‍പിരിയുന്ന തരത്തിലുള്ള പീഡന പര്‍വങ്ങളിലൂടെ കടന്നുപോവുകയും 'ദേശീയബോധ'മുള്ള മുസ്‌ലിം സംഘടനകളും അതിന്റെ തടിമാടന്മാരായ യുവനേതാക്കളും 'തീവ്രവാദ'ത്തിനെതിരായ കാമ്പയിന്‍ നടത്തി ക്ഷീണിച്ചിരിക്കുകയും ചെയ്യുന്ന സന്ദര്‍ഭത്തിലാണ് ബഹുമാനപ്പെട്ട അസിമാനന്ദ സ്വാമിജി എന്ന ആര്‍.എസ്.എസ് ആത്മീയ നേതാവ് അവതരിക്കുന്നത്. അദ്ദേഹം പറഞ്ഞതും വിസ്തരിച്ചതുമെല്ലാം ഇന്ന് നമ്മുടെ മുന്നിലുണ്ട്. പക്ഷേ, അന്ന് ഹുജിയെക്കുറിച്ചും സിമിയെക്കുറിച്ചും 'ഇന്‍വെസ്റ്റിഗേഷന്‍' ഇറക്കിയവരും അത് കോപ്പിയടിച്ചവരും ഇപ്പോള്‍ മിണ്ടാത്തതെന്താണ്? അസിമാനന്ദജിയുടെ കുറ്റസമ്മതമൊഴി വാര്‍ത്തയായ ദിവസം മലയാളത്തിന്റെ ദേശീയ പത്രം ഉള്‍പ്പേജിലെ ഒരു കുഞ്ഞുകോളത്തിലൊതുക്കി ആ വാര്‍ത്ത. അപ്പോഴും അങ്ങനെയൊരു മൊഴിയുള്ളതായി അവര്‍ക്ക് നിശ്ചയമില്ല-'മൊഴിയില്‍ പറയുന്നതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു'; അത്ര മാത്രം.
ഓര്‍മയുണ്ടോ, ഏതാനും മലയാളി മുസ്‌ലിം ചെറുപ്പക്കാര്‍ക്ക് കേരളത്തിന് പുറത്തെ തീവ്രവാദ സംഭവങ്ങളില്‍ ബന്ധമുള്ള വാര്‍ത്ത വന്ന സമയത്ത് നാട്ടില്‍ അടിച്ചു വീശിയ ആ തീവ്രവാദവിരുദ്ധ ചുഴലിക്കാറ്റ്. ചാനലുകളില്‍ ഇളകിയാട്ടം, പത്രങ്ങളില്‍ കൂടിയാട്ടം, സ്‌റ്റേജുകളില്‍ കുച്ചുപ്പുടി- അങ്ങനെ കേരളമാകെ തീവ്രവാദത്തിനെതിരെ. തീവ്രവാദത്തില്‍ നിന്ന് ഇസ്‌ലാമിനെ രക്ഷിക്കാന്‍ മൗലവിമാര്‍ പരക്കം പാഞ്ഞു. ദീനുല്‍ ഇസ്‌ലാമുമായി ഇതിന് ഒരു ബന്ധവുമില്ല എന്ന സര്‍ട്ടിഫിക്കറ്റുമായി അവര്‍ നാടുചുറ്റി. ഞങ്ങള്‍ തീവ്രവാദികളല്ലേ, ഞങ്ങള്‍ പണ്ടേ വെജിറ്റേറിയന്‍സാണ്, മറ്റവരാണ് തീവ്രവാദികള്‍ എന്ന സിദ്ധാന്തവുമായി മുസ്‌ലിം യുവശിങ്കങ്ങളില്‍ ചിലര്‍ പൊടുന്നനെ ബുദ്ധിജീവികളായി മാറി. അങ്ങനെ ആ തീവ്രവാദ വിരുദ്ധ ജുഗല്‍ബന്ദിയുടെ ക്ഷീണം മാറി കണ്ണു തുടച്ചെഴുന്നേല്‍ക്കുമ്പാഴാണ് അജ്മീര്‍ ദര്‍ഗാ ശരീഫില്‍ ബോംബ് വെക്കാന്‍ കിണ്ണവുമായിപ്പോയ മലയാളിയായ സുരേഷ് നായരെക്കുറിച്ച് രാജസ്ഥാന്‍ എ.ടി.എസ് വിവരം തരുന്നത്. ജനറേറ്റര്‍ കേടായി വൈദ്യുതി നിലച്ച ജുഗല്‍ബന്ദി സ്‌റ്റേജ് പോലെയായി പിന്നെ കേരളം. പാട്ടില്ല, കൊട്ടില്ല, ആട്ടമില്ല, ആരെയും കാണാനില്ല. കേരളം ഭീകരതയുടെ വിളനിലമാകുന്നതില്‍ ആര്‍ക്കുമില്ല കുണ്ഠിതം. അതിനിടയില്‍, സുരേഷ് നായര്‍ കേരളത്തില്‍ ഒരു ഭീകര പ്രവര്‍ത്തനത്തിലും പങ്കെടുത്തില്ലെന്ന് ചിലര്‍ വിളിച്ചുപറയുന്നത് മാത്രം കേള്‍ക്കാം.
കഥകളും ഉദാഹരണങ്ങളും ഇനിയും പറയുന്നതില്‍ അര്‍ഥമില്ല. ഒരു രാജ്യത്ത് രണ്ടുതരം പൗരന്മാര്‍ ഉണ്ടാവുന്നതിന്റെ രാസഘടനയാണിത്. കെട്ടിച്ചമച്ചതെന്ന് ആരോപിക്കപ്പെടുന്ന കേസില്‍ വികലാംഗനായ മഅ്ദനി ജയിലില്‍ കിടക്കുന്നു. അദ്ദേഹത്തിനെതിരെയുള്ള കേസ് അന്വേഷിക്കാന്‍ പോയ പത്രപ്രവര്‍ത്തക രാജ്യദ്രോഹ കേസില്‍ പെടുന്നു. ഞങ്ങളാണ് സ്‌ഫോടനം നടത്തിയതെന്ന് ആര്‍.എസ്.എസിന്റെ ദേശീയ ഭീകര കാര്യകാരികള്‍ കാര്യകാരണ സഹിതം വ്യക്തമാക്കുമ്പോഴും മാലേഗാവിലെ മുസ്‌ലിം പയ്യന്മാര്‍ രക്തം ഛര്‍ദിച്ച് തടവറകളില്‍ കഴിയുന്നു. എന്നാലും നാടിന്റെ മഹത്ത്വത്തെക്കുറിച്ച് സംസാരിക്കുകയല്ലാതെ നിര്‍വാഹമില്ല.
ഇന്ത്യയെ നടുക്കിയ സ്‌ഫോടനങ്ങളെക്കുറിച്ച് പിടിയിലായ ആര്‍.എസ്.എസ് നേതാക്കള്‍ കുറ്റസമ്മത മൊഴിയില്‍ പറയുന്ന കാര്യങ്ങള്‍ പുതിയതല്ല. നിയമപരമായ ബലം അവക്കുണ്ട് എന്നത് മാത്രമാണ് പ്രത്യേകത. സ്‌ഫോടനങ്ങളില്‍ ആര്‍.എസ്.എസിനും രഹസ്യാന്വേഷണ വിഭാഗത്തിലെ ആര്‍.എസ്.എസ് സെല്ലുകള്‍ക്കുമുള്ള പങ്ക് മനുഷ്യാവകാശ പ്രവര്‍ത്തകരും മുസ്‌ലിം നേതാക്കളും നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. ജമാഅത്തെ ഇസ്‌ലാമി പോലെയുള്ള സംഘടനകള്‍ ഇക്കാര്യത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രമേയങ്ങള്‍ പാസാക്കിയിട്ടുണ്ട്. 'മാധ്യമം' ലേഖകന്‍ എ. റശീദുദ്ദീന്‍ 2008ല്‍ ഈ വിഷയത്തില്‍ ഒരു പുസ്തകം തന്നെയെഴുതി-'ഇന്ത്യയിലെ ഭീകരാക്രമണങ്ങളും ഉത്തരം കിട്ടാത്ത ചോദ്യങ്ങളും'. പ്രസ്തുത പുസ്തകത്തില്‍ ഉയര്‍ത്തിയ നിഗമനങ്ങളും സംശയങ്ങളും പുലരുന്നതാണ് ഇന്ന് കാണുന്നത്. എന്തിന്, പ്രമാദമായ പാര്‍ലമെന്റ് ആക്രമണത്തെക്കുറിച്ച് പോലും ഭരണകൂട/ഇന്റലിജന്‍സ്/മാധ്യമ തിയറിയെ നിരാകരിക്കുന്ന പുസ്തകം 2006ല്‍ തന്നെ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. (13 December: The Strange Case of the Attack on the Indian Parliament) പെന്‍ഗ്വിന്‍ ബുക്‌സ് പ്രസിദ്ധീകരിച്ച ഇതിന് അരുന്ധതി റോയി ആണ് മുഖവുര എഴുതിയത്. സംഘ്പരിവാറും ഭരണകൂടവും പൊലീസിലെ സംഘി സെല്ലുകളും മാധ്യമങ്ങളും പ്രചരിപ്പിക്കുന്ന കഥകള്‍ക്കപ്പുറം പോകാന്‍ നമ്മുടെ മുഖ്യധാരക്ക് കഴിഞ്ഞില്ല. എന്നല്ല, വ്യത്യസ്തമായ ചോദ്യങ്ങളും സംശയങ്ങളുമുന്നയിക്കുന്നവരെപ്പോലും തീവ്രവാദ ലിസ്റ്റില്‍ പെടുത്താനായിരുന്നു ഇവിടെ പലര്‍ക്കും താല്‍പര്യം.
ഇന്ത്യക്കാരനായ ഡോ. മുഹമ്മദ് ഹനീഫിന് ആസ്‌ട്രേലിയന്‍ സര്‍ക്കാര്‍ നാലരക്കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനിച്ചത് കഴിഞ്ഞ ഡിസംബര്‍ 21നാണ്.
ഒരു തീവ്രവാദകേസില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തി വെറും മൂന്നാഴ്ച തടവിലിട്ടതിന്റെ പേരിലാണ് ആ രാജ്യം അദ്ദേഹത്തോട് മാപ്പ് ചോദിച്ചതും വന്‍തുക നഷ്ടപരിഹാരം നല്‍കിയതും. ഹനീഫിനെ വെറും മൂന്നാഴ്ചയാണ് അവര്‍ തടവിലിട്ടത്. അവന്റെ തുടയെല്ലും ഇറച്ചിയും അവര്‍ വേര്‍പെടുത്തിയിട്ടില്ല. ഹനീഫാകട്ടെ, ആസ്‌ട്രേലിയന്‍ പൗരനുമല്ല. ഹനീഫിന് ആസ്‌ട്രേലിയ നല്‍കിയ നഷ്ടപരിഹാരത്തുകയുടെ തോതനുസരിച്ച് അന്യായമായി തടവിലാക്കപ്പെട്ട മുസ്‌ലിം ചെറുപ്പക്കാര്‍ക്ക് സര്‍ക്കാറും മാധ്യമങ്ങളും നഷ്ട പരിഹാരം നല്‍കുകയാണെങ്കില്‍ ഈ സമുദായത്തിന്റെ തന്നെ സാമ്പത്തിക പ്രതിസന്ധികള്‍ക്ക് അത് വലിയൊരു പരിഹാരമാകും. പക്ഷേ, ആസ്‌ട്രേലിയ ഒരു അന്യദേശക്കാരന്‍ മാപ്പിളയോട് കാണിച്ച മാന്യതയുടെ ആയിരത്തിലൊരംശം പോലും കാണിക്കാന്‍ നമ്മുടെ സവര്‍ണ ബ്രാഹ്മണ്യ മേധാവിത്വത്തിന് കഴിയില്ല. മാപ്പ് വേണ്ട, നഷ്ടപരിഹാരവും വേണ്ട, കുറ്റവാളികളെ വ്യക്തമായതിനു ശേഷം പോലും നിരപരാധികളെ ജയിലുകളില്‍നിന്ന് മോചിപ്പിക്കാന്‍ പോലും ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന് സാധിക്കുന്നില്ല.
മേലാളന്മാരുടെ കുറ്റങ്ങള്‍ക്ക് അധമജാതികള്‍ ശിക്ഷ ഏറ്റുവാങ്ങേണ്ടി വരുന്ന പഴയ ചാതുര്‍വര്‍ണ്യ വ്യവസ്ഥയെക്കുറിച്ച് കേട്ടിട്ടുണ്ട്. ആര്‍.എസ്.എസ് നേതാക്കളുടെ ശവഭോജനത്തിന് വേണ്ടി ശിക്ഷ ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ട പുതിയ കാലത്തെ അധഃകൃത ജാതിയാണ് മുസ്‌ലിം ചെറുപ്പക്കാര്‍. നമ്മുടെ നാട്ടിലെ മാധ്യമങ്ങളും സാംസ്‌കാരിക നായകന്മാരും അതിന് ഭീകരവിരുദ്ധ പോരാട്ടം എന്നാണ് പേരിട്ടിരിക്കുന്നത്. എന്തു സുന്ദരമായ പേര്!

Tuesday, September 7, 2010

ബ്രദേഴ്സ് ആന്റ് കോമ്രേഡ്സ് # സി. ദാവൂദ്

തിരക്ക് പിടിച്ച ആളാണ് ഇമാദ് മുബാറക്. അസോസിയേഷന്‍ ഫോര്‍ ഫ്രീഡം ഓഫ് തോട്ട് ആന്റ് എക്സ്പ്രഷന്‍ എന്ന സംഘടനയുടെ ഡയറക്ടറും പ്രാക്ടീസ് ചെയ്യുന്ന വക്കീലുമാണ് അദ്ദേഹം. ഇടതുപക്ഷക്കാരനായ ഇമാദിന്റെ ഫോണ്‍ എപ്പോഴും ചെവിയില്‍ തന്നെയാണ്. കയ്റോയിലെ മുസ്ലിം ബ്രദര്‍ഹുഡ് സ്റുഡന്റ്സ് സെല്ലില്‍ പെട്ട വിദ്യാര്‍ഥികളാണ് നിയമ സഹായത്തിന് വേണ്ടി ഇമാദിനെ എപ്പോഴും വിളിച്ചുകൊണ്ടിരിക്കുന്നത്. ഓരോ ഫോണ്‍ കാള്‍ വരുമ്പോഴും ഇമാദ് പഴയ കോളേജ് ദിനങ്ങള്‍ ഓര്‍ത്തു കൊണ്ടിരിക്കും. ബ്രദര്‍ഹുഡ് വിദ്യാര്‍ഥികളും ഇടതുപക്ഷ വിദ്യാര്‍ഥികളും തമ്മില്‍ നടന്ന സംഘര്‍ഷങ്ങളുടെ ആ കാലം. 1999-ല്‍ അവര്‍ തമ്മില്‍ നടന്ന അത്തരമൊരു സംഘര്‍ഷത്തെത്തുടര്‍ന്ന് 22 ദിവസം ജയിലില്‍ കിടക്കേണ്ടി വന്നയാളാണ് ഇമാദ്. ഇന്ന് പക്ഷേ, ഹുസ്നി മുബാറകിന്റെ സ്വേഛാ ഭരണത്തിനെതിരായ സമരത്തില്‍ ബ്രദര്‍ഹുഡ് പ്രവര്‍ത്തകരോടൊപ്പം അണിനിരക്കുമ്പോള്‍ ഇമാദിന് ആ ഓര്‍മകള്‍ തടസ്സമാവുന്നില്ല. ഹുസാം അല്‍ ഹമാലവി എന്ന ഈജിപ്ഷ്യന്‍ പത്രപ്രവര്‍ത്തകന്‍ തന്റെ ബ്ളോഗില്‍ എഴുതിയ 'ബ്രദേഴ്സ് ആന്റ് കോമ്രേഡ്സ്' എന്ന ലേഖനം തുടങ്ങുന്നത് ഇങ്ങനെയാണ്. അത്തജമ്മുഅ് പാര്‍ട്ടി, റവല്യൂഷനറി സോഷ്യലിസ്റ് പാര്‍ട്ടി തുടങ്ങിയ ഈജിപ്ഷ്യന്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ഇസ്ലാമിക പ്രസ്ഥാനമായ മുസ്ലിം ബ്രദര്‍ഹുഡുമായി ചേര്‍ന്നാണ് ഇന്ന് ഏതാണ്ടെല്ലാ സര്‍ക്കാര്‍ വിരുദ്ധ സമരങ്ങളും സംഘടിപ്പിക്കുന്നത്. ഇടതുപക്ഷം, മാര്‍ക്സിസം കൈയൊഴിച്ചു കൊണ്ടോ ബ്രദര്‍ഹുഡ്, ഇസ്ലാം കൈയൊഴിച്ചു കൊണ്ടോ അല്ല അത്തരമൊരു കൂട്ടായ്മ വളര്‍ത്തിയെടുത്തത്. വസ്തുനിഷ്ഠ രാഷ്ട്രീയ സാഹചര്യത്തെ അപഗ്രഥിച്ച് അവര്‍ എടുക്കുന്ന സവിശേഷമായ രാഷ്ട്രീയ തീരുമാനമാണത്. Sometimes with the Islamists, never with the state എന്നതാണ് റവല്യൂഷനറി സോഷ്യലിസ്റുകളുടെ മുദ്രാവാക്യം.
എന്നാല്‍, ഈജിപ്ഷ്യന്‍ ഇടതുപക്ഷത്തിന്റെ ഈ നിലപാടിനെ എല്ലാ ഇടതുപക്ഷക്കാരും സമ്പൂര്‍ണമായി പിന്തുണക്കുന്നുവെന്ന് വിചാരിക്കരുത്. സ്റാലിനിസ്റുകളും ജനകീയ സ്വാധീനമില്ലാത്ത ചില നഗര ബുദ്ധിജീവി ഗ്രൂപ്പുകളും മുഖ്യധാരാ ഇടതുപക്ഷത്തിന്റെ ഈ സമീപനത്തെ ശക്തമായി വിമര്‍ശിക്കുന്നുണ്ട്. അത്തരത്തില്‍ പെട്ട അറിയപ്പെട്ട ഈജിപ്ത്യന്‍ ഇടതുചിന്തകനാണ് സമീര്‍ അമീന്‍. ഈജിപ്ഷ്യന്‍ മുഖ്യധാരാ ഇടതുപക്ഷവുമായി തെറ്റിപ്പിരിഞ്ഞ് ഹോട്ടല്‍ സെമിനാറുകളില്‍ മാര്‍ക്സിസ്റ് സൈദ്ധാന്തിക പ്രഘോഷണങ്ങള്‍ നിര്‍വഹിക്കുകയാണ് അദ്ദേഹമിപ്പോള്‍. തെരുവിലെ ഇടതുപക്ഷവുമായി അദ്ദേഹത്തിന് ബന്ധമില്ല.
ഈജിപ്തിലെ ജനകീയ ഇടതുപക്ഷം തള്ളിക്കളഞ്ഞ സമീര്‍ അമീനെയാണ് നമ്മുടെ നാട്ടിലെ ബുദ്ധിജീവി സഖാക്കള്‍ ഇപ്പോള്‍ പലതിനും ആശ്രയിക്കുന്നത്. സമീര്‍ അമീന്റെ കേരളാ പതിപ്പാണ് ഇപ്പോള്‍ സി.പി.എം വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരുന്ന ഹമീദ് ചേന്ദമംഗല്ലൂര്‍. അദ്ദേഹം എഴുതുന്നു: "സാമ്രാജ്യത്വത്തിനും ഫാഷിസത്തിനുമെതിരെ മാര്‍ക്സിസ്റുകാര്‍ക്ക് മതവിശ്വാസികളുമായി സഹകരിക്കാമോ എന്നു ചോദിച്ചാല്‍ എന്റെ ഉത്തരം 'അതേ' എന്നാണ്. എന്നാല്‍ മതമൌലികവാദികളുമായി സഹകരിക്കാമോ എന്നു ചോദിച്ചാല്‍ 'പാടില്ല' എന്നായിരിക്കും'' (മാതൃഭൂമി ആഴ്ചപ്പതിപ്പ്, 2010 ജൂലൈ 4-10). ജമാഅത്തെ ഇസ്ലാമിയുമായി ബന്ധപ്പെട്ട ഒരു സംവാദത്തിലാണ് ഹമീദ് ഇക്കാര്യം പറയുന്നത്.
ഒറ്റനോട്ടത്തില്‍ സാമാന്യ ഇടതു-മതേതര വായനക്കാരനെ ആകര്‍ഷിക്കുന്ന ഒരു പ്രസ്താവനയാണ് ഹമീദ് നടത്തിയിരിക്കുന്നത്. എന്നാല്‍ ലോകത്ത് ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ പ്രായോഗിക രാഷ്ട്രീയാനുഭവങ്ങള്‍ ഇതിന് നേര്‍വിപരീതമാണെന്ന് മാത്രം. സമീര്‍ അമീനെപ്പോലുള്ളവരുടെ സൈദ്ധാന്തിക കസര്‍ത്തുകളെ മറികടന്നുകൊണ്ടാണ് ഇന്ന് ലോകത്തെങ്ങുമുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് (മതമൌലികവാദികള്‍ എന്നത് കൊണ്ട് ഹമീദ് ഉദ്ദേശിക്കുന്നത് ജമാഅത്തെ ഇസ്ലാമി, മുസ്ലിം ബ്രദര്‍ഹുഡ് പോലെയുള്ള ഇസ്ലാമിക സാമൂഹിക രാഷ്ട്രീയ പ്രസ്ഥാനങ്ങളാണ്).
ജനാധിപത്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന അറബ് നാടുകളില്‍ എല്ലായിടത്തും ഇസ്ലാമിക 'മതമൌലികവാദ' പ്രസ്ഥാനങ്ങളും ഇടതുപക്ഷവും പല നിലക്കും യോജിച്ചാണ് മുന്നോട്ട് പോകുന്നത്. പടിഞ്ഞാറന്‍ നാടുകളിലാകട്ടെ ഇസ്ലാമിസ്റ്-ഇടതുപക്ഷ ഐക്യം പ്രായോഗിക രംഗത്ത് കൂടുതല്‍ ശക്തമാണ്. നമ്മുടെ നാട്ടില്‍ സംഘ്പരിവാര്‍-വലതുപക്ഷ ശക്തികളും സംഘ്പരിവാര്‍ യുക്തികള്‍ അതേ പോലെ ഏറ്റുപിടിക്കുന്ന ഹമീദ് ചേന്ദമംഗല്ലൂരിനെപ്പോലുള്ള എഴുത്തുകാരുമാണ് ഈ ഐക്യത്തെ അപകീര്‍പ്പെടുത്താറുള്ളതെങ്കില്‍ പടിഞ്ഞാറന്‍ നാടുകളില്‍ വലതുപക്ഷ നിയോകോണ്‍ വിഭാഗങ്ങളാണ് ആ ദൌത്യം നിര്‍വഹിക്കുന്നത്. അമേരിക്കന്‍ വലതുപക്ഷ എഴുത്തുകാരനും കണ്‍സര്‍വേറ്റീവ് മാസികയായ ഫ്രന്റ് പേജിന്റെ പത്രാധിപരുമാണ് ഡേവിഡ് ഹരോവിറ്റ്സ് (David Horowitz). അദ്ദേഹത്തിന്റെ പ്രധാനപ്പെട്ടൊരു പുസ്തകമാണ് Unholy Alliance: Radical Islam and the American Left. തികഞ്ഞ വലതുപക്ഷ വംശീയ ബോധത്തിന്റെയും വിദ്വേഷ പ്രചാരണത്തിന്റെയും കുത്തൊഴുക്കാണ് ഹരോവിറ്റ്സിന്റെ പുസ്തകങ്ങളും എഴുത്തുകളും. അമേരിക്കന്‍ ഇസ്ലാമിക വിദ്യാര്‍ഥി പ്രസ്ഥാനമായ മുസ്ലിം സ്റുഡന്റ്സ് അസോസിയേഷനെ (എം.എസ്.എ) കുറിച്ച് ഹരോവിറ്റ്സ് ഡെയ്ലി നെക്സസ് പത്രത്തില്‍ ഒരു പരസ്യം കൊടുത്തത് ഏറെ വിവാദമായിരുന്നു. പരസ്യത്തിന്റെ ആശയം ഇതായിരുന്നു: എം.എസ്.എ മുസ്ലിം ബ്രദര്‍ഹുഡ് രൂപീകരിച്ച സംഘടനയാണ്. ഹമാസും ബ്രദര്‍ഹുഡ് സംഘടന തന്നെ. അല്‍ഖാഇദയുടെ ആശയ സ്രോതസ്സ് ബ്രദര്‍ഹുഡ് ആണ്. അതിനാല്‍ എം.എസ്.എ അല്‍ഖാഇദയെ പോലുള്ള ഒരു സംഘടന തന്നെയാണ്! (നമ്മുടെ നാട്ടില്‍ ജമാഅത്തിനെതിരെ എം.കെ മുനീറും ഹമീദ് ചേന്ദമംഗല്ലൂരും ഇപ്പോള്‍ സി.പി.എമ്മും നടത്തുന്ന ഭീകരവാദ ആരോപണത്തിന്റെ അതേ പാറ്റേണ്‍!) നമ്മുടെ നാട്ടിലെ സ്വത്വ രാഷ്ട്രീയ വിവാദാനന്തര കാലത്തെ ഇടതു ബുദ്ധിജീവികളും അമേരിക്കന്‍ നിയോകോണ്‍ സൈദ്ധാന്തികരും തമ്മിലുള്ള സാമ്യം ഒന്ന് ആലോചിച്ചു നോക്കൂ. ഇടതു-ഇസ്ലാമിക സഹകരണത്തെ 'ബ്ളാക്-റെഡ് അലയന്‍സ്' എന്നാണ് ഹരോവിറ്റ്സ് വിശേഷിപ്പിക്കുന്നത്. മുസ്ലിംകളെയാണ് അദ്ദേഹം 'ബ്ളാക്' കൊണ്ട് ഉദ്ദേശിക്കുന്നത്. ആ വംശീയ ഡംഭിന്റെ ആഴം നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. പറയുമ്പോള്‍ എല്ലാം പറയണമല്ലോ; സാക്ഷാല്‍ ഡേവിഡ് ഹരോവിറ്റ്സ് തന്നെയും ഒരു കമ്യൂണിസ്റുകാരനായിരുന്നു. കമ്യൂണിസം മൂത്തപ്പോള്‍ സ്വാഭാവികമായും വെള്ള വര്‍ണ ഡംഭന്‍മാരുടെ യാഥാസ്ഥിതിക കൂടാരത്തിലെത്തിയെന്നു മാത്രം. കമ്യൂണിസത്തില്‍ നിന്ന് കുടില വംശീയതയിലേക്കുള്ള ദൂരം അധികമില്ലെന്ന് മാര്‍ഷല്‍ ടിറ്റോവിന്റെ ശിഷ്യന്മാരായിരുന്ന സെര്‍ബിയയിലെ സ്ളബദോന്‍ മിലോസവിച്ചും റദോവന്‍ കരാജിച്ചും നമുക്ക് കാണിച്ചു തന്നതാണല്ലോ.
ബ്രിട്ടനില്‍ റസ്പക്റ്റ് പാര്‍ട്ടി ഈ അര്‍ഥത്തില്‍ ശ്രദ്ധേയമായ പ്രസ്ഥാനമാണ്. ബ്രിട്ടനില്‍ ഏറ്റവും സജീവമായ പ്രതിപക്ഷ പ്രസ്ഥാനമായ റസ്പക്റ്റ്, യുദ്ധവിരുദ്ധ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളുടെ ബ്രിട്ടനിലെ മുന്നണിപ്പോരാളിയാണ്. വിവിധ സംഘടനകള്‍ ചേര്‍ന്ന് രൂപവത്കരിച്ച രാഷ്ട്രീയ പാര്‍ട്ടിയാണ് അത്. അതിലെ അംഗ സംഘടനകളുടെ പേരുകള്‍ കേള്‍ക്കുക:
1. മുസ്ലിം അസോസിയേഷന്‍ ഓഫ് ബ്രിട്ടന്‍ (പാകിസ്താനില്‍ നിന്ന് കുടിയേറിയ ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകരും അറബ് നാടുകളില്‍ നിന്ന് വന്ന ബ്രദര്‍ഹുഡ് പ്രവര്‍ത്തകരും തദ്ദേശീയ മുസ്ലിംകളും ചേര്‍ന്ന് രൂപവത്കരിച്ച ബ്രിട്ടനിലെ ഏറ്റവും ശക്തമായ ഇസ്ലാമിക പ്രസ്ഥാനം).
2. സോഷ്യലിസ്റ് യൂനിറ്റി നെറ്റ്വര്‍ക്ക്.
3. റവല്യൂഷനറി കമ്യൂണിസ്റ് പാര്‍ട്ടി ഓഫ് ബ്രിട്ടന്‍- മാര്‍ക്സിസ്റ് ലെനിനിസ്റ്.
ബ്രിട്ടനിലെ അറിയപ്പെട്ട സോഷ്യലിസ്റ് നേതാവായ ലിന്‍ഡാ സ്മിത്ത് ആണ് റസ്പക്റ്റിന്റെ ചെയര്‍പേഴ്സന്‍. നൊബേല്‍ ജേതാവായ നാടകകൃത്ത് ഹരോള്‍ഡ് പിന്റര്‍, സിനിമാ സംവിധായകായ കെന്‍ ലോച്ച് എന്നിവരും റസ്പക്റ്റിന്റെ മുന്നണിയില്‍ തന്നെ പ്രവര്‍ത്തിക്കുന്നു. ഫ്രാന്‍സ് അടക്കമുള്ള ഏതാണ്ടെല്ലാ യൂറോപ്യന്‍ രാജ്യങ്ങളിലും ഇസ്ലാമിസ്റ്-ഇടതു ഐക്യവേദികള്‍ സജീവമാണ് (ഫ്രഞ്ച് കമ്യൂണിസ്റ് പാര്‍ട്ടികളായ റവല്യൂഷനറി കമ്യൂണിസ്റ് ലീഗും (Ligue Communiste Re'volutionnaire) വര്‍കേഴ്സ് സ്ട്രഗ്ഗ്ളും (Lutte Ouvrie're) കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇസ്ലാമിസ്റുകളുമായി സഹകരിച്ചതിനെ ഫ്രന്റ്പേജ് മാസികയില്‍ നേരത്തെപ്പറഞ്ഞ അമേരിക്കന്‍ നിയോകോണ്‍ ബുദ്ധിജീവി ഹരോവിറ്റ്സ് രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്). എല്ലാ കാര്യങ്ങള്‍ക്കും പടിഞ്ഞാറ് നോക്കികളാകുന്ന നമ്മുടെ നാട്ടിലെ ഇടതുപക്ഷം പക്ഷേ, ഈ വിഷയത്തില്‍ പടിഞ്ഞാറന്‍ തീവ്രവലതുപക്ഷത്തെയാണ് അനുകരിക്കുന്നതെന്ന് മാത്രം.
യമനിലെ ഇടതുപക്ഷ പ്രസ്ഥാനമായ യമന്‍ സോഷ്യലിസ്റ് പാര്‍ട്ടിയുടെയും (വൈ.എസ്.പി) ഇസ്ലാമിക പ്രസ്ഥാനമായ അല്‍ ഇസ്ലാഹിന്റെയും (യമന്‍ ഗാതറിംഗ് ഫോര്‍ റിഫോം/അത്തജമ്മുഉല്‍ യമനി ലില്‍ ഇസ്വ്ലാഹ്) ചരിത്രം രൂക്ഷമായ പരസ്പര സംഘട്ടനങ്ങളുടെതായിരുന്നു. ഇരുപക്ഷത്ത് നിന്നും ആളുകള്‍ കൊല്ലപ്പെടുന്ന അവസ്ഥ വരെയുണ്ടായിരുന്നു. പക്ഷേ, ഇന്ന് വൈ.എസ്.പിയും അല്‍ ഇസ്വ്ലാഹും ഒരു മുന്നണിയിലാണ്. വൈ.എസ്.പിയും അല്‍ ഇസ്വ്ലാഹും നാസറിസ്റ് യൂനിയനിസ്റ് ഓര്‍ഗനൈസേഷനും ചേര്‍ന്ന് രൂപവത്കരിച്ച മുന്നണിയായ ജോയന്റ് മീറ്റിംഗ് പാര്‍ട്ടി (ജെ.എം.പി) ഒന്നിച്ച് നിന്നാണ് 2005-ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും 2006-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലും മത്സരിച്ചത്. ഈ മുന്നണി ഇപ്പോഴും യമനില്‍ നിലനില്‍ക്കുന്നു.
ഏറ്റവും ഒടുവില്‍ ഗസ്സയിലേക്ക് പുറപ്പെട്ട എം.വി മര്‍മറ സഹായക്കപ്പലിന്റെ കാര്യമെടുക്കുക. തുര്‍ക്കിയിലെ ഇസ്ലാമിക ചാരിറ്റി സംഘമായ ഐ.എച്ച്.എച്ച് ചാര്‍ട്ടര്‍ ചെയ്ത കപ്പലില്‍ യൂറോപ്പില്‍ നിന്നുള്ള ഇടതുപക്ഷ പ്രവര്‍ത്തകരും ഇസ്ലാമിസ്റുകളുമായിരുന്നു ഉണ്ടായിരുന്നത്.
കേരളത്തില്‍ സി.പി.ഐ.എം ജമാഅത്തെ ഇസ്ലാമിയെ തള്ളിപ്പറയാന്‍ പാടില്ല എന്ന് അഭ്യര്‍ഥിക്കാനല്ല ഇത്രയും എഴുതിയത്. മറിച്ച്, ലോക സാഹചര്യങ്ങളെ മറന്ന് സൈദ്ധാന്തിക ഡോഗ്മകള്‍ ഉന്നയിക്കുന്ന സമാകാലിക ഇടതു ബുദ്ധിജീവികളുടെ രാഷ്ട്രീയ ശൂന്യത ചൂണ്ടിക്കാണിച്ചുവെന്ന് മാത്രം. എപ്പോഴും യെച്ചൂരിയെയും പഴയ ഗോള്‍വാള്‍ക്കര്‍ - മൌദൂദി അച്ചുതണ്ട് തിസീസും സമീര്‍ അമീന്‍ എന്നോ എഴുതിയ ലേഖനങ്ങളും ഉദ്ധരിച്ച് ഒരു ചരിത്രസന്ദര്‍ഭത്തെ തമസ്കരിക്കുകയാണ് കേരളത്തിലെ സി.പി.എം ഇപ്പോള്‍ ചെയ്യുന്നതെന്ന് ചൂണ്ടിക്കാണിക്കുക മാത്രം.
വാല്‍ക്കഷണം: 2008 നവംബര്‍ മൂന്നാം തീയതി, ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആരവങ്ങള്‍ തുടങ്ങുന്ന സമയത്ത് ദല്‍ഹിയിലെ ഐവാനെ ഗാലിബ് ഹാളില്‍ ഒരു കണ്‍വെന്‍ഷന്‍ നടന്നു. ദല്‍ഹി ജമാഅത്തെ ഇസ്ലാമി ആസ്ഥാനം കേന്ദ്രീകരിച്ച് രൂപവത്കരിച്ച കോഡിനേഷന്‍ കമ്മറ്റി ഫോര്‍ ഇന്ത്യന്‍ മുസ്ലിംസ് എന്ന വേദിയുടെ ബാനറില്‍ നടന്ന പീപ്പ്ള്‍സ് കണ്‍വെന്‍ഷന്‍ ഓണ്‍ കമ്യൂണലിസം ആന്റ് ടെറര്‍ ഫ്രീ ഇന്ത്യ. ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ അമീര്‍ മൌലാനാ ജലാലുദ്ദീന്‍ ഉമരിയാണ് അധ്യക്ഷന്‍. വേദിയില്‍ അദ്ദേഹത്തിന്റെ സമീപം സീതാറാം യെച്ചൂരി, എ.ബി ബര്‍ദാന്‍, ഡി. രാജ, എച്ച്.ഡി ദേവഗൌഡ, ബി.എസ്.പി നേതാവ് ഷാഹിദ് സിദ്ദീഖി തുടങ്ങിയവര്‍. ഭീകരതാ വിരുദ്ധ യുദ്ധത്തിന്റെ പേരില്‍ നടക്കുന്ന മുസ്ലിം വേട്ടക്കെതിരെ ശക്തമായ പ്രമേയം അംഗീകരിച്ചാണ് സമ്മേളനം പിരിഞ്ഞത്. ജമാഅത്ത് അമീറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആ കണ്‍വെന്‍ഷനില്‍ അമീറിന്റെ ഇടതുവശത്തിരുന്ന യെച്ചൂരിയെ അദ്ദേഹത്തിന്റെ പഴയ പുസ്തകത്തിലെ ഉദ്ധരണി വായിച്ചു കേള്‍പ്പിക്കാന്‍ കേരളത്തില്‍ നിന്ന് ബുദ്ധിജീവികളാരും പോവാതിരുന്നത് അദ്ദേഹത്തിന്റെ ഭാഗ്യമോ നിര്‍ഭാഗ്യമോ?
ഏതായാലും നമ്മുടെ സഖാക്കള്‍ക്ക് വയറ് നിറച്ച് ഭക്ഷിക്കാന്‍ എന്തെല്ലാം സിദ്ധാന്തങ്ങള്‍ ഇനിയുമുണ്ട്?

LinkWithin

Related Posts Plugin for WordPress, Blogger...