Friday, January 21, 2011

വര്‍ഗീയതയുടെ എന്‍ഡോസള്‍ഫാന്‍ തളി -സി. ദാവൂദ്

കഴിഞ്ഞ 14ന് ശബരിമലയിലെ പുല്ലുമേട്ടിലുണ്ടായ ദുരന്തത്തില്‍ ദുഃഖിക്കാത്തവരായി നമുക്കിടയില്‍ ആരുമുണ്ടാവില്ല. ആത്മീയശാന്തി തേടി പ്രയാസങ്ങളേറെ സഹിച്ച് വിദൂരദിക്കുകളില്‍നിന്ന് ആ മലമടക്കുകളില്‍ എത്തിപ്പെട്ട ഭക്തരാണ്, എല്ലാ കര്‍മങ്ങളും കഴിഞ്ഞു തിരിച്ചുപോവാനിരിക്കെ ദാരുണമായ ദുരന്തത്തില്‍പ്പെട്ടത്. 102 വിലപ്പെട്ട ജന്മങ്ങള്‍ അവിടെ പൊലിഞ്ഞുപോയി; ജാതിമതഭേദമെന്യേ സര്‍വരും കനംതൂങ്ങിയ മനസ്സുമായി നിന്ന നാളുകള്‍. എന്നാല്‍, അതിനിടയിലും പുഴുവരിക്കുന്ന അളിഞ്ഞ മനസ്സുമായി ചിലര്‍ നമുക്കിടയിലുണ്ടായി. സാധാരണ ദുരന്തങ്ങള്‍ നടന്നാല്‍ മോഷണത്തിനും കവര്‍ച്ചയ്ക്കും എത്തിച്ചേരുന്ന മനുഷ്യമൃഗങ്ങളെക്കുറിച്ചു നാം കേട്ടിട്ടുണ്ട്. ദൈവാനുഗ്രഹത്താല്‍ നമ്മുടെ കേരളനാട്ടില്‍ അങ്ങനെയുണ്ടായിട്ടില്ല. എന്നാല്‍, ശബരിമല ദുരന്തത്തെ തുടര്‍ന്നു കേരളത്തിലെ ഒരു മുഖ്യധാരാ പത്രം നല്‍കിയ റിപോര്‍ട്ട് വായിച്ചാല്‍ നേരത്തേ പറഞ്ഞതരം അളിഞ്ഞ മനസ്കര്‍ നമ്മുടെ പത്രമാപ്പീസുകളില്‍ താവളമടിച്ചതിന്റെ ചിത്രമാണു നമുക്കു കിട്ടുക.

ദുരന്തം കഴിഞ്ഞു മൂന്നാംദിവസം (ജനുവരി 17) കേരളകൌമുദി ദിനപത്രം ഒന്നാംപേജില്‍ പി ബി ബാലുവിന്റെ ബൈലൈനില്‍ നിരത്തിയ ആറുകോളം വാര്‍ത്ത നോക്കൂ: "കോട്ടയം പുല്‍മേട്ടില്‍ 102 ശബരിമല തീര്‍ത്ഥാടകരുടെ കൂട്ടമരണം ആസൂത്രിതമാണോയെന്ന സംശയവും ദുരൂഹതയും സൃഷ്ടിച്ചുകൊണ്ടു സംഭവസ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടക്കുകയാണ് ഒരു ജീപ്പ്. ആള്‍ക്കൂട്ടത്തിനിടയിലേക്ക് ഓടിച്ചുകയറ്റിയതിന്റെ സൂചന ജീപ്പിലുണ്ട്. ജീപ്പിന്റെ മുന്‍ചക്രത്തിലും ബോണറ്റിലുമായി ഒരു കിടക്കവിരി ചുറ്റിപ്പിണഞ്ഞുകിടക്കുന്നു. നിര്‍ത്തിയിട്ടിരുന്ന ജീപ്പാണെങ്കില്‍ മുന്‍ചക്രത്തില്‍ കിടക്കവിരി ചുറ്റിപ്പിണയേണ്ട കാര്യമില്ല. സംശയം സൃഷ്ടിക്കുന്നത് ഇതു മാത്രമല്ല. സംഭവം നടന്നു രണ്ടുദിവസം പിന്നിട്ടിട്ടും ജീപ്പ് ഓടിച്ചിരുന്ന ഡ്രൈവറെ കണ്െടത്താനായിട്ടില്ല. കേസില്‍ കുടുങ്ങുമെന്നു ഭയന്നാണോ ഡ്രൈവര്‍ മുങ്ങിയതെന്ന് ഉറപ്പിക്കാന്‍ വയ്യ. ഈ ജീപ്പിനെക്കുറിച്ചു കുമളി പോലിസ് അന്വേഷിച്ചിരുന്നു. പക്ഷേ, ഡ്രൈവറെക്കുറിച്ച് ഒരു സൂചനയും ലഭിച്ചില്ല...'' ഇത്രയും വായിക്കുന്ന ഒരു സാധാരണ പത്രവായനക്കാരന്‍, ഒരു അയ്യപ്പഭക്തന്‍ വിശേഷിച്ചും രോഷവും അമര്‍ഷവുംകൊണ്ടു തിളയ്ക്കും. ജീപ്പിന്റെ ബോണറ്റില്‍ ചുറ്റിപ്പിടിച്ച കിടക്കവിരി പോലെ അവന്റെ മനസ്സില്‍ സംശയങ്ങളും ചോദ്യങ്ങളും ചുറ്റിപ്പിടിക്കും. ഇത് ആസൂത്രിതമായ ഒരു കൂട്ടക്കൊലയാണെങ്കില്‍, ജീപ്പ് 'ഓടിച്ചുകയറ്റി' മാനേജ് ചെയ്ത ദുരന്തമാണെങ്കില്‍ ആരാണ് ആ കശ്മലന്‍ എന്നവന്‍ ആലോചിക്കും. അങ്ങനെ വായനക്കാരനെ അങ്ങേയറ്റം സന്ദിഗ്ധമായ ഒരു മുള്‍മുനയില്‍ നിര്‍ത്തിയശേഷം കേരളകൌമുദി ലേഖകന്‍ തുടരുന്നു:



"ആര്‍.ടി ഓഫിസ് അധികൃതര്‍ വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള വിവരമനുസരിച്ച്, ജീപ്പിന്റെ ഉടമ ഒരു മുഹമ്മദ് ഹാജിയാണെന്നു കണ്െടത്തിയിട്ടുണ്ട്. മലപ്പുറം ആര്‍.ടി ഓഫിസില്‍ 1993 മെയ് 19നാണ് ഈ വാഹനം രജിസ്റര്‍ ചെയ്തത്. വാഹനത്തിന്റെ ഉടമ ഇപ്പോഴും മുഹമ്മദ് ഹാജിയാണോയെന്നു വ്യക്തമല്ല. ഈ ജീപ്പിനെക്കുറിച്ചു വിശദമായി അന്വേഷിച്ചു രണ്ടുദിവസത്തിനകം റിപോര്‍ട്ട് നല്‍കാന്‍ ഡി.ജി.പി ജേക്കബ് പുന്നൂസ് നിര്‍ദേശിച്ചിട്ടുണ്ട്.'' എങ്ങനെയുണ്ട്? അയ്യപ്പഭക്തര്‍ക്കിടയിലേക്കു ജീപ്പ് ഓടിച്ചുകയറ്റിയ ആ കശ്മലന്‍ ആരെന്നു വല്ല വായനക്കാര്‍ക്കും സംശയമുണ്െടങ്കില്‍ ആ സംശയവും ലേഖകന്‍ തീര്‍ത്തുകൊടുക്കുകയാണ്; ഇസ്ലാമിക ഭീകരതയുടെ പര്യായമായ രണ്ടു സൂചകങ്ങളിലൂടെ: ഒന്ന്, മുഹമ്മദ് ഹാജിയുടെ ജീപ്പ്. മറ്റൊന്ന്, മലപ്പുറത്തുനിന്നുള്ള ജീപ്പ്. വാര്‍ത്ത തുടരുന്നു: "ദുരന്തത്തെക്കുറിച്ചു സംശയം ജനിപ്പിക്കുന്ന ഒരു വിവരം കൂടി പുറത്തുവന്നിട്ടുണ്ട്. ദുരന്തം നടന്ന് ഒരു മണിക്കൂറോളം കഴിഞ്ഞാണു വിവരം വനത്തിനു പുറത്ത് എത്തിയത്. എന്നാല്‍, അതിനു മുമ്പുതന്നെ കുമളി മേഖലയില്‍ ചിലര്‍ക്കു വിവരം കിട്ടി. അവരില്‍ ആരോ ഒരാള്‍ ഒരു മാധ്യമത്തിലേക്കു വിളിച്ചുപറഞ്ഞതായും സൂചനയുണ്ട്. ഇതിനെക്കുറിച്ചും അന്വേഷണം നടന്നുവരുന്നു.''

ഇതാണു മോനേ, പത്രപ്രവര്‍ത്തനം! അയ്യപ്പഭക്തന്മാരിലേക്ക് ഇരച്ചുകയറിയ ജീപ്പിന്റെ ചാസി പാകിസ്താനില്‍ നിര്‍മിച്ചതാണെന്നു വിദഗ്ധര്‍ കണ്െടത്തിയിട്ടുണ്ട്, തിരുവനന്തപുരത്ത് വിവരമറിയുന്നതിനു മുമ്പ് സൌദിഅറേബ്യയില്‍ നിന്നു ദുരന്തത്തെക്കുറിച്ചു വന്ന ഫോണ്‍കോളുകള്‍ സൈബര്‍ സെല്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണ് തുടങ്ങിയ എക്സ്ക്ളൂസീവുകള്‍ എന്തുകൊണ്േടാ ലേഖകന്‍ മിസ് ചെയ്തു. അളിഞ്ഞ മനസ്സിന്റെ ദുര്‍ഗന്ധം സ്പ്രേ ചെയ്യുന്നതിന്റെ പേരാണു പത്രപ്രവര്‍ത്തനമെങ്കില്‍ കേരളകൌമുദി ലേഖകന്‍ മികച്ച പത്രപ്രവര്‍ത്തകന്‍ തന്നെ.

ഈ ഞെട്ടിക്കുന്ന വാര്‍ത്ത വായിച്ച് അതിന്റെ ഫോളോഅപ്പ് അടുത്ത ദിവസം ഉണ്ടാവുമെന്നു കരുതി പത്രമെടുത്തുനോക്കി. ഡി.ജി.പി ഉടന്‍ അന്വേഷണത്തിന് ഉത്തരവിട്ടുവെന്നു പറയുന്ന ലേഖകന്‍ സ്വാഭാവികമായും ആ അന്വേഷണഫലം അടുത്ത ദിവസം പ്രസിദ്ധീകരിക്കുമല്ലോ. കെട്ടിപ്പിണഞ്ഞ കിടക്കവിരി, മുങ്ങിയ ഡ്രൈവര്‍, മലപ്പുറത്തെ മുഹമ്മദ് ഹാജി തുടങ്ങിയവരുടെ കൂടുതല്‍ വിവരങ്ങള്‍ കിട്ടുമെന്നു കരുതി അടുത്ത ദിവസം പത്രമെടുത്തു നോക്കിയപ്പോള്‍ കിം ഫലം. അതിനെക്കുറിച്ച് ഒരു വാക്കുപോലുമില്ല.

കാരണം ലളിതം. അവിടെയുണ്ടായിരുന്ന മൂന്നു വാഹനങ്ങളുടെയും ഉടമകളെ പോലിസ് തിരിച്ചറിഞ്ഞുകഴിഞ്ഞിരിക്കുന്നു. കെ.എല്‍ 5 സി 5362 ജീപ്പ് വണ്ടിപ്പെരിയാര്‍ തേങ്ങാക്കല്‍ സ്വദേശി നെല്‍സന്റെയും കെ.എല്‍ 8 സി 828 ജീപ്പ് വള്ളക്കടവ് സുധാഭവനില്‍ നാഗരാജിന്റെയും കെ.എല്‍ 37 8024 ഓട്ടോ പശുപ്പാറ സ്വദേശി നെടിയപറമ്പില്‍ വി പി പ്രതാപിന്റേതുമാണെന്ന് അടുത്ത ദിവസം പോലിസ് വ്യക്തമാക്കി. 'കിടക്കവിരി ചുറ്റിപ്പിണഞ്ഞ' പ്രമാദമായ ആ ജീപ്പിന്റെ ഉടമ (കെ.എല്‍ 5 സി 5362) നെല്‍സനാണെന്നു പോലിസിന് അര്‍ഥശങ്കയ്ക്കിടയില്ലാതെ വ്യക്തമായതോടെ കേരളകൌമുദിയുടെ ദുരൂഹതകള്‍ അവസാനിച്ചു. ഒന്നോര്‍ത്തുനോക്കൂ; ആ ജീപ്പെങ്ങാനും ലേഖകന്‍ ആഗ്രഹിച്ചതുപോലെ മുഹമ്മദ് ഹാജിയുടേതായിരുന്നെങ്കില്‍ എന്‍.ഐ.എ അന്വേഷിക്കണമെന്നാവശ്യപ്പെട്ടു സര്‍വലോക മിതവാദികളും സംഘടിച്ചു നാട്ടില്‍ ബഹളംവച്ചേനെ.

കഴിഞ്ഞവര്‍ഷം മാര്‍ച്ച് 21നു തിരുവനന്തപുരത്ത് കിങ്ഫിഷര്‍ വിമാനത്തില്‍ നിന്നു ബോംബ് കണ്െടടുത്ത സംഭവത്തില്‍ ഇതേ പത്രം സ്വീകരിച്ച സമീപനം നമ്മുടെ ഓര്‍മയിലുണ്ട്. ഒന്നാംദിവസം, വിമാനത്താവളം തന്നെ തകര്‍ക്കാന്‍ പറ്റുന്ന ബോംബിനെക്കുറിച്ച ഞെട്ടിക്കുന്ന വിവരങ്ങള്‍ പത്രം നല്‍കി. ന്യൂഡല്‍ഹി ഡേറ്റ്ലൈനില്‍ കെ എസ് ശരത്ലാലിന്റെ ബൈലൈനില്‍ ശ്രദ്ധേയമായൊരു വാര്‍ത്ത കൊടുത്തു; 'വെടിമരുന്നുപൊതി ട്രയലോ മുന്നറിയിപ്പോ' എന്ന തലക്കെട്ടില്‍. ജനങ്ങളെയും അന്വേഷണ ഉദ്യോഗസ്ഥരെയും ധരിപ്പിക്കാനായി പ്രത്യേകം കള്ളിയിലാക്കി കേരളകൌമുദി അറിയിക്കുന്ന കാര്യങ്ങള്‍ ഇവയൊക്കെയായിരുന്നു:

1. ഭീകരഗ്രൂപ്പായ ഇന്ത്യന്‍ മുജാഹിദീന്റെ കേരളത്തിലെയോ കര്‍ണാടകയിലെയോ സ്ളീപ്പര്‍ സെല്ലുകളാണു വിമാനത്തില്‍ വെടിമരുന്ന് കണ്െടത്തിയതിനു പിന്നിലെന്നാണു സംശയം.
2. നേതാക്കളില്‍ പലരെയും അറസ്റ് ചെയ്തിട്ടും ഇന്ത്യന്‍ മുജാഹിദീന്റെ ശക്തി ക്ഷയിച്ചിട്ടില്ലെന്നു സൂചിപ്പിക്കുകയാണ് ലക്ഷ്യമെന്നു കരുതപ്പെടുന്നു.
3. ആക്രമണത്തിനു മുമ്പ് മുന്നറിയിപ്പു നല്‍കുന്ന രീതിയും ഇന്ത്യന്‍ മുജാഹിദീനുണ്ട്.
4. ഇന്ത്യയില്‍ ഇന്ത്യക്കാരെ ഉപയോഗിച്ചു ഭീകരാക്രമണം നടത്തുകയെന്ന ലക്ഷ്യത്തോടെ പാക് ചാരസംഘടനയായ ഐ.എസ്.ഐയും അധോലോകനായകന്‍ ദാവൂദ് ഇബ്രാഹീമും നിയന്ത്രിക്കുന്ന സംഘടനയാണ് ഇന്ത്യന്‍ മുജാഹിദീന്‍.

തങ്ങളുടെ ഡല്‍ഹി ലേഖകന്റെ നിര്‍ണായകമായ കണ്െടത്തലുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ വേണ്ടത്ര ഗൌനിക്കുകയില്ലേ എന്നു സംശയിച്ചതുകൊണ്ടായിരിക്കണം, അടുത്ത ദിവസം (മാര്‍ച്ച്- 23) പത്രാധിപര്‍ കിടിലനൊരു മുഖപ്രസംഗം തന്നെയങ്ങു നിര്‍വഹിച്ചുകളഞ്ഞു; 'വിമാനത്തിലെ ബോംബ് പൊതി' എന്ന തലക്കെട്ടില്‍, കാര്യം അന്വേഷിച്ച് ഉടന്‍ കുറ്റവാളികളെ പിടികൂടിയേ അടങ്ങൂവെന്ന് പത്രാധിപര്‍ കട്ടായം പറഞ്ഞു. മുഖപ്രസംഗം വായിച്ചിട്ടോ എന്തോ അന്വേഷണ ഉദ്യോഗസ്ഥര്‍ നാടൊട്ടുക്കും പാഞ്ഞു. മാര്‍ച്ച് 28നു തന്നെ പ്രതിയെ കൈയോടെ പിടികൂടി പത്രക്കാര്‍ക്കു മുമ്പില്‍ ഹാജരാക്കി. സ്വാഭാവികമായും പത്രാധിപരദ്ദേഹം ഈ ബോംബ് ഭീകരനെ പിടികൂടിയതില്‍ സന്തോഷിക്കാനേ തരമുള്ളൂ. പക്ഷേ, പിറ്റേദിവസം പത്രം പ്ളേറ്റ് പെട്ടെന്നങ്ങു മാറ്റി. തലേദിവസം വരെ ബോംബായിരുന്ന ആ സാധനം അതാ മാര്‍ച്ച് 29ന് പെട്ടെന്നു വെറുമൊരു ഗുണ്ട് ആയി മാറുന്നു! ആ മനോഹര തലക്കെട്ട് ഇങ്ങനെ വായിക്കാം: 'തീവ്രവാദിബന്ധമില്ല; ജീവനക്കാരുടെ കുടിപ്പക, കൂടുതല്‍ പേര്‍ക്ക് പങ്കുണ്െടന്നു സൂചന; വിമാനത്തിലെ ഗുണ്ട്: പ്രതി അറസ്റില്‍.' ഹായ്, എത്ര മനോഹരം, സമഗ്രം, വസ്തുനിഷ്ഠം! ബോംബ് ഗുണ്ട് ആയി മാറിയതിന്റെ രസതന്ത്രം ലളിതം. ഗുജറാത്തില്‍നിന്നുള്ള ദുരൂഹമായ ഒരു ഹിന്ദുത്വഗ്രൂപ്പിന്റെ പ്രവര്‍ത്തകനായ നായരാണു പ്രതി; അതുതന്നെ.

കേരളീയ നവോത്ഥാനത്തിന്റെ മുമ്പില്‍ നടന്ന ശ്രീനാരായണീയപ്രസ്ഥാനത്തിന്റെ പശ്ചാത്തലമുള്ള ഒരു പത്രത്തില്‍ എന്‍ഡോസള്‍ഫാന്‍ വിഷത്തെ വെല്ലുന്ന ഇത്തരം വര്‍ഗീയ വിഷവര്‍ഷം നടക്കുമ്പോള്‍ അതു വല്ലാതെ വേദനിപ്പിക്കുന്നതുതന്നെയാണ്. ഒരു ദിവസമാണെങ്കില്‍ ഒരു ദിവസത്തേക്ക്, തങ്ങളുടെ വായനക്കാരെ വര്‍ഗീയവല്‍ക്കരിക്കാനും അവരുടെ മനസ്സില്‍ വിദ്വേഷത്തിന്റെയും സംശയത്തിന്റെയും അഗ്നി പെയ്യിക്കാനും കഴിയുമോ എന്നാണവര്‍ ആലോചിക്കുന്നത്. ആര്‍.എസ്.എസ് പത്രമായ ജന്മഭൂമി പോലും ചെയ്യാത്ത തരത്തിലാണ് ലിബറല്‍ സെക്കുലര്‍ നാട്യമുള്ള പത്രങ്ങള്‍ ഇന്നു മലയാളത്തില്‍ വാര്‍ത്തകളൊരുക്കുന്നത്. ഇതൊക്കെയും ഡോക്യുമെന്റ് ചെയ്യുകയെന്നതു തന്നെ വലിയൊരു രാഷ്ട്രീയപ്രവര്‍ത്തനമാണ്. ആരാണു നമ്മുടെ മനസ്സുകളില്‍ എന്‍ഡോസള്‍ഫാന്‍ വര്‍ഷിക്കുന്നതെന്ന് അടുത്ത തലമുറ മറക്കാന്‍ ഇടവരരുത്.

Wednesday, January 19, 2011

ഇരട്ടനീതിയുടെ വിസ്മയ വിസ്‌ഫോടനങ്ങള്‍-സി. ദാവൂദ്

2007 ഫെബ്രുവരി 19 തിങ്കളാഴ്ച. ഹരിയാനയിലെ പാനിപ്പത്ത് ജില്ലാ ആശുപത്രിയുടെ താല്‍ക്കാലിക മോര്‍ച്ചറിക്ക് പുറത്ത് തടിച്ചുകൂടിയ ജനം അധികസമയം അവിടെ നില്‍ക്കാനാവാതെ പിരിഞ്ഞു പോവുകയാണ്. തലേദിവസം അര്‍ധരാത്രി നടന്ന സംഝോത എക്‌സ്‌പ്രസ് സ്‌ഫോടനത്തിലെ മൃതദേഹങ്ങള്‍ സൂക്ഷിച്ചത് ആ ആശുപത്രിയിലായിരുന്നു. കത്തിക്കരിഞ്ഞ്, പരസ്‌പരം കെട്ടുപിണഞ്ഞും ഒട്ടിച്ചേര്‍ന്നും കിടക്കുന്ന 68 മനുഷ്യരുടെ ആ ജഡക്കൂമ്പാരത്തില്‍ നിന്നുയരുന്ന രൂക്ഷഗന്ധം താങ്ങാന്‍ അവര്‍ക്ക് ശേഷിയുണ്ടായിരുന്നില്ല. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട പാകിസ്താനിലെയും ഇന്ത്യയിലെയും ബന്ധുക്കളുടെ അലര്‍ച്ചകള്‍ അവരുടെ കണ്ഠനാളങ്ങളില്‍ തന്നെ ഉടക്കി നിന്നു. മൃതദേഹങ്ങള്‍ തിരിച്ചറിയാനാവാതെ ബന്ധുക്കള്‍ കുഴഞ്ഞു. രാജ്യവും ലോകവും സ്തബ്ധമായി. അതിര്‍ത്തികള്‍ക്കപ്പുറത്തുമിപ്പുറത്തുമുള്ള ജനങ്ങള്‍ ആയുസ്സില്‍ വല്ലപ്പോഴുമൊക്കെയാണ് ദശാബ്ദങ്ങള്‍ മുമ്പ് വേര്‍പിരിഞ്ഞുപോയ ബന്ധുക്കളെ കാണാന്‍ വരുന്നതും സ്‌നേഹം പങ്കുവെച്ച് പിരിഞ്ഞുപോകുന്നതും. അത്തരം കൂടിച്ചേരലുകളെയും സമാഗമങ്ങളെയും ആഹ്ലാദപൂര്‍വം പേറി ഓടുന്ന പുകവണ്ടിയാണ് സംഝോത. പക്ഷേ, ഈ ആകുലതകളും വൈകാരികതകളുമൊന്നും ഗവേഷണ വീരന്മാരായ ഇന്ത്യന്‍ പത്രപ്രവര്‍ത്തകര്‍ക്ക് വിഷയമേ ആയിരുന്നില്ല. അവര്‍ അടുത്തദിവസം മുതല്‍ ഗമണ്ടന്‍ 'ഇന്‍വെസ്റ്റിഗേറ്റിവു'കള്‍ വീശിത്തുടങ്ങി. മുന്‍ എസ്.എഫ്.ഐ ദേശീയ തലൈവര്‍ എന്‍.റാമിന്റെ 'ദ് ഹിന്ദു' മുതല്‍ ബി.ജെ.പി എം.പി ചന്ദന്‍ മിത്രയുടെ 'ദ് പയനിയര്‍' വരെ എല്ലാവരും അച്ചുനിരത്തി-ബംഗ്ലാദേശ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന 'ഹുജി', ഇന്ദോറിലെ സിമി പ്രവര്‍ത്തകരുടെ സഹായത്തോടെ സംഘടിപ്പിച്ച സ്‌ഫോടനമാണിത്. 'മനോരമ'യിലെയും 'മാതൃഭൂമി'യിലെയും 'കോപ്പി എഡിറ്റര്‍മാര്‍' അതെല്ലാം വാഗ്ശുദ്ധിയോടെ വിവര്‍ത്തനം ചെയ്ത് മലയാളികള്‍ക്ക് വിളമ്പിത്തന്നു. അതെല്ലാം വായിച്ച രാജ്യത്തെ മികച്ച അന്വേഷണ ഉദ്യോഗസ്ഥര്‍ ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ നിന്ന് മുസ്‌ലിം ചെറുപ്പക്കാരെ പൊക്കിയെടുത്ത് കൊണ്ടുപോയി ഉരുട്ടാനും ഗരുഡന്‍ തൂക്കാനും തുടങ്ങി. അവരുടെ ചോരയും ചലവും തെറിച്ച പൊലീസ് സ്‌റ്റേഷന്‍ ചുമരുകള്‍ ദേശസ്‌നേഹത്താല്‍ വിജ്യംഭിതമായി. പ്രതികളെ അതിവേഗം പിടികൂടിയ പൊലീസുദ്യോഗസ്ഥരെ ശ്ലാഘിക്കാന്‍ പത്രാധിപമേലാളന്മാര്‍ മുഖപ്രസംഗങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരുന്നു.
അങ്ങനെ 'ഹുജി ബന്ധ'മുള്ള മുസ്‌ലിം ചെറുപ്പക്കാര്‍ മാംസവും അസ്ഥിയും വേര്‍പിരിയുന്ന തരത്തിലുള്ള പീഡന പര്‍വങ്ങളിലൂടെ കടന്നുപോവുകയും 'ദേശീയബോധ'മുള്ള മുസ്‌ലിം സംഘടനകളും അതിന്റെ തടിമാടന്മാരായ യുവനേതാക്കളും 'തീവ്രവാദ'ത്തിനെതിരായ കാമ്പയിന്‍ നടത്തി ക്ഷീണിച്ചിരിക്കുകയും ചെയ്യുന്ന സന്ദര്‍ഭത്തിലാണ് ബഹുമാനപ്പെട്ട അസിമാനന്ദ സ്വാമിജി എന്ന ആര്‍.എസ്.എസ് ആത്മീയ നേതാവ് അവതരിക്കുന്നത്. അദ്ദേഹം പറഞ്ഞതും വിസ്തരിച്ചതുമെല്ലാം ഇന്ന് നമ്മുടെ മുന്നിലുണ്ട്. പക്ഷേ, അന്ന് ഹുജിയെക്കുറിച്ചും സിമിയെക്കുറിച്ചും 'ഇന്‍വെസ്റ്റിഗേഷന്‍' ഇറക്കിയവരും അത് കോപ്പിയടിച്ചവരും ഇപ്പോള്‍ മിണ്ടാത്തതെന്താണ്? അസിമാനന്ദജിയുടെ കുറ്റസമ്മതമൊഴി വാര്‍ത്തയായ ദിവസം മലയാളത്തിന്റെ ദേശീയ പത്രം ഉള്‍പ്പേജിലെ ഒരു കുഞ്ഞുകോളത്തിലൊതുക്കി ആ വാര്‍ത്ത. അപ്പോഴും അങ്ങനെയൊരു മൊഴിയുള്ളതായി അവര്‍ക്ക് നിശ്ചയമില്ല-'മൊഴിയില്‍ പറയുന്നതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു'; അത്ര മാത്രം.
ഓര്‍മയുണ്ടോ, ഏതാനും മലയാളി മുസ്‌ലിം ചെറുപ്പക്കാര്‍ക്ക് കേരളത്തിന് പുറത്തെ തീവ്രവാദ സംഭവങ്ങളില്‍ ബന്ധമുള്ള വാര്‍ത്ത വന്ന സമയത്ത് നാട്ടില്‍ അടിച്ചു വീശിയ ആ തീവ്രവാദവിരുദ്ധ ചുഴലിക്കാറ്റ്. ചാനലുകളില്‍ ഇളകിയാട്ടം, പത്രങ്ങളില്‍ കൂടിയാട്ടം, സ്‌റ്റേജുകളില്‍ കുച്ചുപ്പുടി- അങ്ങനെ കേരളമാകെ തീവ്രവാദത്തിനെതിരെ. തീവ്രവാദത്തില്‍ നിന്ന് ഇസ്‌ലാമിനെ രക്ഷിക്കാന്‍ മൗലവിമാര്‍ പരക്കം പാഞ്ഞു. ദീനുല്‍ ഇസ്‌ലാമുമായി ഇതിന് ഒരു ബന്ധവുമില്ല എന്ന സര്‍ട്ടിഫിക്കറ്റുമായി അവര്‍ നാടുചുറ്റി. ഞങ്ങള്‍ തീവ്രവാദികളല്ലേ, ഞങ്ങള്‍ പണ്ടേ വെജിറ്റേറിയന്‍സാണ്, മറ്റവരാണ് തീവ്രവാദികള്‍ എന്ന സിദ്ധാന്തവുമായി മുസ്‌ലിം യുവശിങ്കങ്ങളില്‍ ചിലര്‍ പൊടുന്നനെ ബുദ്ധിജീവികളായി മാറി. അങ്ങനെ ആ തീവ്രവാദ വിരുദ്ധ ജുഗല്‍ബന്ദിയുടെ ക്ഷീണം മാറി കണ്ണു തുടച്ചെഴുന്നേല്‍ക്കുമ്പാഴാണ് അജ്മീര്‍ ദര്‍ഗാ ശരീഫില്‍ ബോംബ് വെക്കാന്‍ കിണ്ണവുമായിപ്പോയ മലയാളിയായ സുരേഷ് നായരെക്കുറിച്ച് രാജസ്ഥാന്‍ എ.ടി.എസ് വിവരം തരുന്നത്. ജനറേറ്റര്‍ കേടായി വൈദ്യുതി നിലച്ച ജുഗല്‍ബന്ദി സ്‌റ്റേജ് പോലെയായി പിന്നെ കേരളം. പാട്ടില്ല, കൊട്ടില്ല, ആട്ടമില്ല, ആരെയും കാണാനില്ല. കേരളം ഭീകരതയുടെ വിളനിലമാകുന്നതില്‍ ആര്‍ക്കുമില്ല കുണ്ഠിതം. അതിനിടയില്‍, സുരേഷ് നായര്‍ കേരളത്തില്‍ ഒരു ഭീകര പ്രവര്‍ത്തനത്തിലും പങ്കെടുത്തില്ലെന്ന് ചിലര്‍ വിളിച്ചുപറയുന്നത് മാത്രം കേള്‍ക്കാം.
കഥകളും ഉദാഹരണങ്ങളും ഇനിയും പറയുന്നതില്‍ അര്‍ഥമില്ല. ഒരു രാജ്യത്ത് രണ്ടുതരം പൗരന്മാര്‍ ഉണ്ടാവുന്നതിന്റെ രാസഘടനയാണിത്. കെട്ടിച്ചമച്ചതെന്ന് ആരോപിക്കപ്പെടുന്ന കേസില്‍ വികലാംഗനായ മഅ്ദനി ജയിലില്‍ കിടക്കുന്നു. അദ്ദേഹത്തിനെതിരെയുള്ള കേസ് അന്വേഷിക്കാന്‍ പോയ പത്രപ്രവര്‍ത്തക രാജ്യദ്രോഹ കേസില്‍ പെടുന്നു. ഞങ്ങളാണ് സ്‌ഫോടനം നടത്തിയതെന്ന് ആര്‍.എസ്.എസിന്റെ ദേശീയ ഭീകര കാര്യകാരികള്‍ കാര്യകാരണ സഹിതം വ്യക്തമാക്കുമ്പോഴും മാലേഗാവിലെ മുസ്‌ലിം പയ്യന്മാര്‍ രക്തം ഛര്‍ദിച്ച് തടവറകളില്‍ കഴിയുന്നു. എന്നാലും നാടിന്റെ മഹത്ത്വത്തെക്കുറിച്ച് സംസാരിക്കുകയല്ലാതെ നിര്‍വാഹമില്ല.
ഇന്ത്യയെ നടുക്കിയ സ്‌ഫോടനങ്ങളെക്കുറിച്ച് പിടിയിലായ ആര്‍.എസ്.എസ് നേതാക്കള്‍ കുറ്റസമ്മത മൊഴിയില്‍ പറയുന്ന കാര്യങ്ങള്‍ പുതിയതല്ല. നിയമപരമായ ബലം അവക്കുണ്ട് എന്നത് മാത്രമാണ് പ്രത്യേകത. സ്‌ഫോടനങ്ങളില്‍ ആര്‍.എസ്.എസിനും രഹസ്യാന്വേഷണ വിഭാഗത്തിലെ ആര്‍.എസ്.എസ് സെല്ലുകള്‍ക്കുമുള്ള പങ്ക് മനുഷ്യാവകാശ പ്രവര്‍ത്തകരും മുസ്‌ലിം നേതാക്കളും നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. ജമാഅത്തെ ഇസ്‌ലാമി പോലെയുള്ള സംഘടനകള്‍ ഇക്കാര്യത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രമേയങ്ങള്‍ പാസാക്കിയിട്ടുണ്ട്. 'മാധ്യമം' ലേഖകന്‍ എ. റശീദുദ്ദീന്‍ 2008ല്‍ ഈ വിഷയത്തില്‍ ഒരു പുസ്തകം തന്നെയെഴുതി-'ഇന്ത്യയിലെ ഭീകരാക്രമണങ്ങളും ഉത്തരം കിട്ടാത്ത ചോദ്യങ്ങളും'. പ്രസ്തുത പുസ്തകത്തില്‍ ഉയര്‍ത്തിയ നിഗമനങ്ങളും സംശയങ്ങളും പുലരുന്നതാണ് ഇന്ന് കാണുന്നത്. എന്തിന്, പ്രമാദമായ പാര്‍ലമെന്റ് ആക്രമണത്തെക്കുറിച്ച് പോലും ഭരണകൂട/ഇന്റലിജന്‍സ്/മാധ്യമ തിയറിയെ നിരാകരിക്കുന്ന പുസ്തകം 2006ല്‍ തന്നെ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. (13 December: The Strange Case of the Attack on the Indian Parliament) പെന്‍ഗ്വിന്‍ ബുക്‌സ് പ്രസിദ്ധീകരിച്ച ഇതിന് അരുന്ധതി റോയി ആണ് മുഖവുര എഴുതിയത്. സംഘ്പരിവാറും ഭരണകൂടവും പൊലീസിലെ സംഘി സെല്ലുകളും മാധ്യമങ്ങളും പ്രചരിപ്പിക്കുന്ന കഥകള്‍ക്കപ്പുറം പോകാന്‍ നമ്മുടെ മുഖ്യധാരക്ക് കഴിഞ്ഞില്ല. എന്നല്ല, വ്യത്യസ്തമായ ചോദ്യങ്ങളും സംശയങ്ങളുമുന്നയിക്കുന്നവരെപ്പോലും തീവ്രവാദ ലിസ്റ്റില്‍ പെടുത്താനായിരുന്നു ഇവിടെ പലര്‍ക്കും താല്‍പര്യം.
ഇന്ത്യക്കാരനായ ഡോ. മുഹമ്മദ് ഹനീഫിന് ആസ്‌ട്രേലിയന്‍ സര്‍ക്കാര്‍ നാലരക്കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനിച്ചത് കഴിഞ്ഞ ഡിസംബര്‍ 21നാണ്.
ഒരു തീവ്രവാദകേസില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തി വെറും മൂന്നാഴ്ച തടവിലിട്ടതിന്റെ പേരിലാണ് ആ രാജ്യം അദ്ദേഹത്തോട് മാപ്പ് ചോദിച്ചതും വന്‍തുക നഷ്ടപരിഹാരം നല്‍കിയതും. ഹനീഫിനെ വെറും മൂന്നാഴ്ചയാണ് അവര്‍ തടവിലിട്ടത്. അവന്റെ തുടയെല്ലും ഇറച്ചിയും അവര്‍ വേര്‍പെടുത്തിയിട്ടില്ല. ഹനീഫാകട്ടെ, ആസ്‌ട്രേലിയന്‍ പൗരനുമല്ല. ഹനീഫിന് ആസ്‌ട്രേലിയ നല്‍കിയ നഷ്ടപരിഹാരത്തുകയുടെ തോതനുസരിച്ച് അന്യായമായി തടവിലാക്കപ്പെട്ട മുസ്‌ലിം ചെറുപ്പക്കാര്‍ക്ക് സര്‍ക്കാറും മാധ്യമങ്ങളും നഷ്ട പരിഹാരം നല്‍കുകയാണെങ്കില്‍ ഈ സമുദായത്തിന്റെ തന്നെ സാമ്പത്തിക പ്രതിസന്ധികള്‍ക്ക് അത് വലിയൊരു പരിഹാരമാകും. പക്ഷേ, ആസ്‌ട്രേലിയ ഒരു അന്യദേശക്കാരന്‍ മാപ്പിളയോട് കാണിച്ച മാന്യതയുടെ ആയിരത്തിലൊരംശം പോലും കാണിക്കാന്‍ നമ്മുടെ സവര്‍ണ ബ്രാഹ്മണ്യ മേധാവിത്വത്തിന് കഴിയില്ല. മാപ്പ് വേണ്ട, നഷ്ടപരിഹാരവും വേണ്ട, കുറ്റവാളികളെ വ്യക്തമായതിനു ശേഷം പോലും നിരപരാധികളെ ജയിലുകളില്‍നിന്ന് മോചിപ്പിക്കാന്‍ പോലും ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന് സാധിക്കുന്നില്ല.
മേലാളന്മാരുടെ കുറ്റങ്ങള്‍ക്ക് അധമജാതികള്‍ ശിക്ഷ ഏറ്റുവാങ്ങേണ്ടി വരുന്ന പഴയ ചാതുര്‍വര്‍ണ്യ വ്യവസ്ഥയെക്കുറിച്ച് കേട്ടിട്ടുണ്ട്. ആര്‍.എസ്.എസ് നേതാക്കളുടെ ശവഭോജനത്തിന് വേണ്ടി ശിക്ഷ ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ട പുതിയ കാലത്തെ അധഃകൃത ജാതിയാണ് മുസ്‌ലിം ചെറുപ്പക്കാര്‍. നമ്മുടെ നാട്ടിലെ മാധ്യമങ്ങളും സാംസ്‌കാരിക നായകന്മാരും അതിന് ഭീകരവിരുദ്ധ പോരാട്ടം എന്നാണ് പേരിട്ടിരിക്കുന്നത്. എന്തു സുന്ദരമായ പേര്!

LinkWithin

Related Posts Plugin for WordPress, Blogger...