Friday, August 5, 2011

വിദ്യാഭ്യാസ വകുപ്പില്‍ 'മാപ്പിള ലഹള'? -സി. ദാവൂദ്

സവര്‍ണ ഭാവുകത്വം പേറുന്ന ചരിത്രകാരന്മാരും സാംസ്‌കാരിക പ്രവര്‍ത്തകരും ഏറ്റവും കൂടുതല്‍ വികലമാക്കി അവതരിപ്പിച്ച കേരള ചരിത്രത്തിലെ അധ്യായമാണ് മാപ്പിള ലഹളയെന്ന മലബാര്‍ വിപ്ലവം. അതിന്റെ 90ാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയിലും അതിനെക്കുറിച്ച സംവാദങ്ങള്‍ ഒടുങ്ങിയിട്ടില്ല. പുതിയ കാലത്ത് ആ സംവാദങ്ങളില്‍ പിന്നാക്ക സമൂഹങ്ങളും അവര്‍ണ സൈദ്ധാന്തികരും മേല്‍ക്കൈ നേടുന്നുവെന്ന അവസ്ഥ വന്നപ്പോള്‍ അതേക്കുറിച്ച് ഓര്‍മിക്കാനേ പാടില്ല എന്ന രീതിയില്‍ വരേണ്യ ചരിത്രകാരന്മാര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇപ്പോള്‍ മറ്റൊരു 'മാപ്പിള ലഹള' അരങ്ങിലൊരുങ്ങുന്നു എന്ന മട്ടില്‍ പുതിയ പ്രചാരണം വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ടുയരുകയാണ്. പുതിയ മന്ത്രിസഭ അധികാരമേറ്റപ്പോള്‍തന്നെ ഈവക സിദ്ധാന്തവയറിളക്കം തുടങ്ങിയിരുന്നു. 'അന്തിമമായി ഭാരതത്തെ ഇസ്‌ലാമീകരിക്കുക എന്ന ദുഷ്ടലക്ഷ്യത്തിന്റെ ദീര്‍ഘപാതയിലേക്കുള്ള നാഴികക്കല്ലാണ് കേരളത്തിലെ തെരഞ്ഞെടുപ്പ് വിജയവും മുസ്‌ലിം ലീഗിന്റെ പ്രാതിനിധ്യവു'മെന്നാണ് ഡോ. പ്രവീണ്‍ തൊഗാഡിയ വിലയിരുത്തിയത് (ജന്മഭൂമി, ജൂണ്‍ 12). 'മതം മാറിയ മന്ത്രിസഭ'യെന്നാണ് പുതിയ മന്ത്രിസഭയെ വിലയിരുത്തിക്കൊണ്ട് സംഘ്പരിവാര്‍ മുഖപത്രത്തിന്റെ പത്രാധിപര്‍ അവരുടെ പത്രത്തില്‍ പേര് വെച്ചെഴുതിയ ലേഖനത്തിന്റെ തലക്കെട്ടുതന്നെ (ജന്മഭൂമി, ജൂണ്‍ 09).

സംഘ്പരിവാര്‍ സൈദ്ധാന്തികര്‍ മാത്രമല്ല, 'ഇടതുപക്ഷ പുരോഗമന' ചിന്താഗതിക്കാരുമെല്ലാം ഇപ്പോള്‍ സമുദായ സന്തുലിതത്വത്തെക്കുറിച്ചും ന്യൂനപക്ഷ കേന്ദ്രീകരണത്തെക്കുറിച്ചും വിദ്യാഭ്യാസ വകുപ്പിനെക്കുറിച്ചുമെല്ലാം സംസാരിച്ചുകൊണ്ടിരിക്കുന്നു. മുസ്‌ലിംലീഗില്‍ നിന്ന് വിദ്യാഭ്യാസ വകുപ്പ് എടുത്തുമാറ്റണമെന്ന് പലരും ആവശ്യപ്പെട്ടുകഴിഞ്ഞു. സുകുമാര്‍ അഴീക്കോട് ഈ വിഷയത്തില്‍ കേരളത്തിലങ്ങോളമിങ്ങോളം ഒരു കാമ്പയിനെന്നവണ്ണം നടന്നു പ്രസംഗിക്കുകയാണ്. വിദ്യാഭ്യാസ വകുപ്പ് ലീഗില്‍നിന്ന് എടുത്തുമാറ്റിയാല്‍ പോര, ലീഗിനെത്തന്നെ കോണ്‍ഗ്രസ് തള്ളിപ്പറയണമെന്നാണ് ദേശാഭിമാനിയിലെ കോളത്തിലൂടെ അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത് (ജൂലൈ 07). 'പുതിയ മന്ത്രി പഴയ ഒരു നല്ല മന്ത്രിയുടെ മകനായതുമൂലം വിദ്യാഭ്യാസ മന്ത്രി പദവിക്ക് യോഗ്യനാകുന്നില്ല. എം.എ ബിരുദമുണ്ടെന്ന് ഗൗരവമായി ചൂണ്ടിക്കാണിക്കപ്പെട്ടിരിക്കുന്നു. ഇക്കാലത്ത് വഴിയാത്രക്കാരില്‍ ബിരുദാനന്തര ബിരുദക്കാര്‍ ധാരാളമുണ്ടെന്നുവെച്ച് അവരെയെല്ലാം കേരളത്തില്‍ വിദ്യാഭ്യാസ മന്ത്രിയാക്കാവുന്നവരാണ് എന്ന വാദം പരിഹാസ്യമാണ്. വിദ്യാഭ്യാസ വകുപ്പ് ഒരു നവാഗതന്റെ താവളമാക്കരുത്... മതവര്‍ഗീയതയുടെ വിനാശത്തിന് ഏറ്റവും കൂടുതല്‍ മുന്നോട്ടുവരേണ്ടത് കോണ്‍ഗ്രസാണ്. മുസ്‌ലിം ലീഗിനെ എന്ന് അവര്‍ ഉപേക്ഷിക്കുന്നുവോ അന്ന് കേരളത്തില്‍ മതവര്‍ഗീയതയുടെ മൂലക്കല്ല് ഇളകും. അവരെ ഇടതുപക്ഷം സ്വീകരിക്കാത്ത കാലത്തോളം ത്രിശങ്കു സ്വര്‍ഗത്തില്‍ ഉരുണ്ടുകളിക്കുകയേ നിവൃത്തിയുള്ളൂ. കോണ്‍ഗ്രസ് നിര്‍ണായക തീരുമാനമെടുക്കാന്‍ ചരിത്രത്തിന്റെ മുന്നില്‍ നിയോഗമുള്ള കക്ഷിയാണ്. നെഹ്‌റുവിന്റെ ചത്തകുതിര എന്ന പ്രയോഗത്തെ ഓര്‍ക്കുക; വല്ലപ്പോഴും' -അദ്ദേഹം എഴുതുന്നു.

ഇത്രക്ക് രൂക്ഷമല്ലെങ്കിലും മറ്റു പലരും സമാനമായ അഭിപ്രായങ്ങള്‍ പറഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസിലെ എന്‍.എസ്.എസ് നോമിനിയായ പി.സി. വിഷ്ണുനാഥ് തുടക്കത്തില്‍തന്നെ വിദ്യാഭ്യാസ വകുപ്പ് 'ദേശീയ കക്ഷി' ഏറ്റെടുക്കണമെന്ന ആവശ്യം ഉന്നയിക്കുകയുണ്ടായി. പല നിലയില്‍പെട്ട ബുദ്ധിജീവികള്‍ ഇപ്പോള്‍ മതേതരത്വത്തെക്കുറിച്ചും സാമുദായിക സന്തുലിതത്വത്തെക്കുറിച്ചും പല മട്ടില്‍ കിടിലന്‍ സിദ്ധാന്തങ്ങള്‍ ഉല്‍പാദിപ്പിച്ചു കൊണ്ടിരിക്കുന്നുണ്ട്. കേരളത്തിന്റെ സമുദായ സന്തുലിതാവസ്ഥ തകരുന്നുവെന്നതാണ് അവരുടെ വിലാപങ്ങളുടെയെല്ലാം പൊതുവായ പ്രമേയം.

എന്താണ് ഇപ്പറയുന്ന സന്തുലിതാവസ്ഥ? പൊടുന്നനെ അതിന്മേല്‍ എന്ത് വിള്ളലാണ് വന്നുചേര്‍ന്നത്? ഇത് അന്വേഷിക്കുമ്പോഴാണ് നമ്മുടെ 'മതേതര പുരോഗമന ഇടതുപക്ഷ' ബോധത്തിന്റെ ഉള്ളറക്കഥകള്‍ നമുക്ക് തുറന്നുകിട്ടുക. കാര്യം ലളിതമാണ്. ചരിത്രത്തില്‍ ആദ്യമായി അര്‍ഹമായ സാമുദായിക പ്രാതിനിധ്യം മുസ്‌ലിംകള്‍ക്ക് ലഭിച്ച തെരഞ്ഞെടുപ്പാണ് കഴിഞ്ഞത്. ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ഇത്തവണ അവര്‍ക്ക് ലഭിച്ചിരിക്കുന്നു. അതിന്റെ അര്‍ഥം കഴിഞ്ഞ കാലങ്ങളില്‍ അവര്‍ക്ക് ജനസംഖ്യാനുപാതിക പ്രാതിനിധ്യം ലഭിച്ചിരുന്നില്ല എന്നാണ്. അതിന്റെ മറ്റൊരര്‍ഥം മറ്റ് സമുദായങ്ങള്‍ക്ക് അനുപാതത്തിലധികം പ്രാതിനിധ്യം കാലങ്ങളായി ലഭിച്ചുകൊണ്ടിരുന്നു എന്നുമാണ്. കാലങ്ങളായുള്ള ഈ കുത്തക മസ്തകത്തിലാണ് ഇത്തവണ പ്രഹരം വന്നിരിക്കുന്നത്. വളരെ കൃത്യമായ സാമുദായിക സന്തുലിതാവസ്ഥ പ്രകടിപ്പിക്കുന്ന സഭ. അതാണ് പുരോഗമനവാദികളെ വിളറി പിടിപ്പിക്കുന്നതും. ഈ മേത്തന്മാര്‍ അങ്ങനെയങ്ങ് ആവണ്ട എന്ന കുടില ചിന്തയാണ് പുരോഗമനമായി പേമാരി പെയ്യുന്നത്. നമ്മുടെ കേരളത്തില്‍ അങ്ങനെയാണ്; നിങ്ങള്‍ എത്രത്തോളം പുരോഗമനവാദിയാവുന്നുവോ, എത്രത്തോളം തീവ്രഇടതുപക്ഷമാകുന്നുവോ അത്രത്തോളം സവര്‍ണവാദിയും മുസ്‌ലിം വിരുദ്ധനും ഭരണകൂട പ്രത്യയശാസ്ത്രത്തിന്റെ ഉപാസകനുമാകുക എന്നത് ഇവിടെ കാലങ്ങളായുള്ള ഒരു സാംസ്‌കാരിക വിപര്യയമാണ്. മുസ്‌ലിം ലീഗിനും വിദ്യാഭ്യാസ വകുപ്പിനും ന്യൂനപക്ഷ പ്രാതിനിധ്യത്തിനുമെതിരെയുള്ള കേന്ദ്രീകൃതവും ആസൂത്രിതവുമായ അപവാദ പ്രചാരണത്തിന്റെ അടിസ്ഥാനം അവിടെയാണ് കിടക്കുന്നത്.

വിദ്യാഭ്യാസ വകുപ്പില്‍ ലീഗും സമുദായവും അനര്‍ഹമായി കൈകടത്തുന്നുവെന്ന പ്രചാരണം വ്യാപകമായി ഉയരുകയാണ്. കോണ്‍ഗ്രസിലെ എന്‍.എസ്.എസ് ലോബിയുടെ ശക്തമായ പിന്തുണ ഇതിനുണ്ട്. 'ദേശീയ കക്ഷി' എന്നൊക്കെയുളള വലിയ സിദ്ധാന്തങ്ങള്‍ ഉണ്ടായിവരുന്നത് അങ്ങനെയാണ് (ഇപ്പറയുന്ന ദേശീയ കക്ഷികള്‍ വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്ത യു.പിയിലെയും ബിഹാറിലെയും ബംഗാളിലെയും കഥയെന്താണ് എന്ന് ചോദിച്ചുകൊണ്ടാണ് ലീഗുകാര്‍ ഇതിന് മറുപടി പറയുന്നത്). വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട ഈ പ്രചാരണങ്ങള്‍ക്ക് സവിശേഷമായ ചില രീതികളും ലക്ഷ്യങ്ങളുമുണ്ട്. രീതികള്‍ ഇതൊക്കെ: ഒന്നാമതായി, ലീഗ് വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുക്കുന്നതിനെതിരെ വ്യാപകമായ സാംസ്‌കാരിക പ്രചാരണം നടത്തുക. മേത്തരം 'പുരോഗമന' ബുദ്ധിജീവികളുടെ ശക്തമായ പിന്തുണ ഇതിന് ലഭിക്കും. വകുപ്പില്‍ വരുന്ന ചെറിയ പിഴവുകളെയോ സ്വാഭാവിക സ്ഖലിതങ്ങളെയോ വന്‍വീഴ്ചകളും അഴിമതിയുമായി പെരുപ്പിച്ചു കൊണ്ട് വ്യാപക മാധ്യമപ്രചാരണം സൃഷ്ടിക്കുക. ഇത്തരം കൊച്ചു കൊച്ചു പിഴവുകളെ പര്‍വതീകരിച്ച് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിക്കാന്‍ നിയുക്തരായ ഉദ്യോഗസ്ഥര്‍ സെക്രട്ടേറിയറ്റിന് അകത്തുതന്നെയുണ്ട്. മേല്‍പറഞ്ഞ ലോബികളുമായി അവര്‍ നിരന്തര സമ്പര്‍ക്കത്തിലാണ്. വിദ്യാഭ്യാസ മന്ത്രിയെതന്നെ കഴിവുകെട്ടവനായി ചിത്രീകരിക്കുക, അദ്ദേഹത്തിന്റെ പ്രതിച്ഛായ തകര്‍ക്കുക. ഈയൊരു 'ഗ്രാന്‍ഡ് ഡിസൈന്‍' അനുസരിച്ചാണ് കാര്യങ്ങള്‍ പോകുന്നത്. മുമ്പ് നാലകത്ത് സൂപ്പിയെ പുകച്ചുചാടിക്കുന്നതില്‍ ഇതേ ഡിസൈന്‍ തന്നെയാണ് പ്രവര്‍ത്തിച്ചത്. ആ പദ്ധതിക്ക് ലീഗിനകത്തുനിന്നുതന്നെ പിന്തുണയുണ്ടായിരുന്നതുകൊണ്ട് കാര്യങ്ങള്‍ എളുപ്പത്തില്‍ നടന്നു.

ഇത് രീതി. ലക്ഷ്യമെന്താണ്? വിദ്യാഭ്യാസ രംഗത്ത് പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗങ്ങള്‍ക്കും പ്രദേശങ്ങള്‍ക്കും പരിഗണന നല്‍കാന്‍ ഒരു പിന്നാക്ക സംഘടനയെന്ന നിലക്ക് ലീഗ് ബാധ്യസ്ഥമാണ്. കാലങ്ങളായി വിദ്യാഭ്യാസ രംഗം കുത്തയാക്കി വെച്ചവര്‍ക്ക് അത് ഒട്ടും ഇഷ്ടപ്പെടുകയുമില്ല. അപ്പോള്‍ ലീഗിന്റെ നേതൃത്വത്തില്‍ അങ്ങനെ വല്ലതും ചെയ്‌തേക്കുമോ എന്നോര്‍ത്തുള്ള ഒരു മുന്‍കരുതല്‍ ആക്രമണമെന്ന നിലക്കാണ് (പ്രീ എംപ്റ്റീവ് സ്‌ട്രൈക്) ന്യൂനപക്ഷങ്ങള്‍ 'വാരിക്കൊണ്ടു പോകുന്നു'വെന്ന് ഓരോ ദിവസവും ബഹളമുണ്ടാക്കുന്നത്. അങ്ങനെ മന്ത്രിയെയും പാര്‍ട്ടിയെയും മുന്നണിയെയും സമ്മര്‍ദത്തിലാക്കി വല്ലതും ചെയ്യുന്നതിന് തടയിടുക. വിദ്യാഭ്യാസ രംഗത്തെ തങ്ങളുടെ ചിരകാല കുത്തക ഇളക്കമില്ലാതെ നിലനിര്‍ത്തുക. ഈ കെണിയില്‍ ലീഗ് എന്നും വീണുപോയിട്ടുണ്ട്. അതിനാലാണ് അതേ തന്ത്രംതന്നെ വീണ്ടും എടുത്തുപയോഗിക്കുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കാലം വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്ത പാര്‍ട്ടി ലീഗ് ആണ്. എന്നാല്‍, അതേ ലീഗ് പ്രതിനിധാനം ചെയ്യുന്ന മലബാര്‍ മേഖലയാണ് വിദ്യാഭ്യാസ രംഗത്ത് ഏറ്റവും കൂടുതല്‍ വിവേചനം അനുഭവിക്കുന്നത്. പിന്നാക്ക ജില്ലയായ ഇടുക്കിയിലും വയനാട്ടില്‍പോലും സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളജുകള്‍ ഉള്ളപ്പോള്‍ പ്രവിശാലമായ, ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷയെഴുതുന്ന മലപ്പുറത്ത് സര്‍ക്കാര്‍ മേഖലയിലോ എയ്ഡഡ് മേഖലയിലോ ഒരു എന്‍ജിനീയറിങ് കോളജ് പോലുമില്ല എന്നത് വലിയൊരു കൗതുകംതന്നെയാണ്. പത്താംതരം പരീക്ഷാഫലം പുറത്തുവന്നാല്‍ പ്ലസ് വണ്‍ അഡ്മിഷന് മലപ്പുറത്തും കോഴിക്കോട്ടും കണ്ണൂരും അനുഭവിക്കുന്ന തിക്കും തിരക്കും നമുക്കറിയാം. പല തെക്കന്‍ ജില്ലകളിലും പ്ലസ് വണ്‍ സീറ്റുകള്‍ ആളില്ലാതെ ഒഴിഞ്ഞു കിടക്കുമ്പോഴാണ് മലബാര്‍ ജില്ലകളില്‍ ഈ പ്രതിസന്ധി എന്ന് നാമോര്‍ക്കണം. എന്തുകൊണ്ട് ഇത് സംഭവിച്ചു? മലബാറിനെ പ്രതിനിധാനംചെയ്ത് വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്ത ലീഗ് ഇക്കാര്യത്തില്‍ ശ്രദ്ധ കൊടുത്തില്ല. ഇനി, എന്തെങ്കിലും ചെയ്യാനോങ്ങിയാല്‍ മേല്‍ പറഞ്ഞ 'അതിപുരോഗമന സവര്‍ണ' ഗാങ് ബഹളം തുടങ്ങും. ആ ബഹളം കേള്‍ക്കുമ്പോഴേക്ക,് തങ്ങളുടെ 'മതേതര' പ്രതിച്ഛായയും സവര്‍ണ അടിമത്തവും പ്രകടിപ്പിക്കാന്‍ ലീഗ് അവര്‍ക്ക് മുന്നില്‍ ഏത്തമിടും. ഇതാണ് കാലങ്ങളായി സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോള്‍തന്നെ സംഭവിച്ചത് നോക്കൂ: മലബാര്‍ മേഖലയില്‍ പ്ലസ് വണ്‍ സീറ്റിന്റെ ഭീമമായ കുറവ് കാലങ്ങളായുണ്ട്. ഇവിടെയുള്ള സംഘടനകള്‍ ആ വിഷയം ഉന്നയിക്കുന്നുമുണ്ട്. ഈ സര്‍ക്കാര്‍ അഡീഷനല്‍ പ്ലസ് വണ്‍ ബാച്ചുകള്‍ അനുവദിക്കാന്‍ തീരുമാനിച്ചു. സ്വാഭാവികമായും കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ തെക്കന്‍ ജില്ലകളിലേതിനേക്കാള്‍ കൂടുതല്‍ ബാച്ചുകള്‍ അനുവദിച്ചിട്ടുണ്ട്. ഉടനെ വന്നു, സുകുമാരന്‍ നായരുടെ എതിര്‍ പ്രസ്താവന. ഇനി ഇത് 'പുരോഗമന'വാദികള്‍ ഏറ്റെടുത്തുകൊള്ളും.

ജാതിമത ഭേദമന്യേ ലക്ഷക്കണക്കിന് മലയാളികള്‍ക്ക് അന്നം നല്‍കുന്ന ഭാഷയാണ് അറബി. എന്നാല്‍, സംസ്ഥാനത്ത് ഉന്നതമായ ഒരു അറബിപഠന കേന്ദ്രമോ അറബിക് സര്‍വകലാശാലയോ സ്ഥാപിക്കാന്‍, അങ്ങനെ സ്ഥാപിക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. മേല്‍പറഞ്ഞ സമ്മര്‍ദ രാഷ്ട്രീയതന്ത്രം തന്നെയാണ് അതിന് കാരണം. അതേസമയം, നമുക്ക് ഒരു സംസ്‌കൃത സര്‍വകലാശാലയുണ്ട്. ലീഗ് വിദ്യാഭ്യാസ വകുപ്പ് ഭരിക്കുമ്പോള്‍തന്നെയാണ് അത് തുടങ്ങിയത്. എന്നു മാത്രമല്ല; നാട്ടിലെ മഹാഭൂരിപക്ഷം വരുന്ന പിന്നാക്ക, ദലിത് ഹിന്ദു സമൂഹങ്ങളുടെ സാംസ്‌കാരിക രാഷ്ട്രീയത്തെ പരിഹസിക്കുന്ന മട്ടില്‍, അവരുടെ എതിര്‍പ്പുകളെ അവഗണിച്ച് ശങ്കരാചാര്യരുടെ പേരുതന്നെ ആ സര്‍വകലാശാലക്ക് നല്‍കാനും ഇ.ടി. മുഹമ്മദ് ബഷീര്‍ സന്നദ്ധനായി. അതാണ് റബ്ബേ രാഷ്ട്രീയം. തങ്ങളുടെ വേലകള്‍ കീഴാളരെക്കൊണ്ട് ചെയ്യിക്കുക എന്നതാണ് സവര്‍ണ ഫ്യൂഡലിസത്തിന്റെ രീതി. വേലയെല്ലാം കഴിഞ്ഞാല്‍ കീഴാളര്‍ക്ക് വല്ല എച്ചിലും കിട്ടിയാലായി; അത്രതന്നെ. വിദ്യാഭ്യാസ വകുപ്പില്‍ ലീഗിനെക്കൊണ്ട് ആ വേല ചെയ്യിക്കുകയായിരുന്നു കാലങ്ങളായി. അതില്‍നിന്ന് ഏതെങ്കിലും മന്ത്രി വഴിമാറി നടന്നാലോ എന്ന ഭീതി മൂലം, അതിന് തടയിടാനാണ് തുടക്കത്തിലേ ആളെ വിരട്ടി വരയില്‍ നിര്‍ത്തുന്നത്. വിദ്യാഭ്യാസ മന്ത്രിക്കും ലീഗിനുമെതിരെയുള്ള ഇപ്പോഴത്തെ പ്രചാരണത്തിന്റെ ഉന്നം അത് മാത്രമാണ്.

ഇതിനെ മറികടക്കാന്‍ ലീഗിന് കഴിയും എന്ന് വിചാരിക്കുന്നത് വലിയ വിഡ്ഢിത്തമാകും. കാരണം, ഇക്കാര്യങ്ങള്‍ പറയുന്നവരെയെല്ലാം തീവ്രവാദികളാക്കുക എന്നതാണ് ലീഗിന് ആകെ അറിയാവുന്ന പണി. മേലാളവര്‍ഗത്തിന്റെ പ്രീതി നേടി കൈയടി വാങ്ങാന്‍ സ്വസമുദായത്തിലെ നീതിക്കുവേണ്ടി സംസാരിക്കുന്നവരെ ഒറ്റിക്കൊടുക്കുന്ന പാരമ്പര്യമാണ് അവരുടേത്. എത്രത്തോളമെന്നു വെച്ചാല്‍ അസിമാനന്ദയുടെ നേതൃത്വത്തില്‍ ആര്‍.എസ്.എസ് ഭീകരന്മാര്‍ തീവണ്ടിയിലും പള്ളിയിലും ദര്‍ഗയിലും ബസാറിലുമെല്ലാം ബോംബ് പൊട്ടിച്ച് ആളെക്കൊന്ന് അര്‍മാദിക്കുമ്പോള്‍പോലും അതിനെതിരെ കമ എന്ന് പറയാതെ, അതെല്ലാം ഞമ്മടെ കൂട്ടത്തില്‍ തീവ്രവാദികള്‍ ചെയ്യുന്നതാണെന്നും അവര്‍ക്കെതിരെ ഞമ്മള്‍ വലിയ പ്രചാരണം നടത്തുന്നുണ്ടെന്നും മേലാളന്മാരെ ബോധ്യപ്പെടുത്തി ഗുഡ് സര്‍ട്ടിഫിക്കറ്റ് നേടിയെടുക്കാന്‍ പോയവരാണ് അവര്‍. ചരിത്രത്തിന്റെ കാവ്യനീതി പോലെ അവരിപ്പോള്‍ അതേ മേലാളന്മാരുടെ ആഢ്യ മുഷ്‌കിനു മുന്നില്‍ വിറങ്ങലിച്ചു നില്‍ക്കുന്നു; അത്ര മാത്രം

No comments:

Post a Comment

LinkWithin

Related Posts Plugin for WordPress, Blogger...