Saturday, October 29, 2011

ആവിഷ്കാര സ്വാതന്ത്ര്യത്തിന്‍െറ വീരപുത്രന്മാര്‍ -സി.ദാവൂദ്

മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്‍െറ ജീവിതത്തെ ആസ്പദമാക്കി പി.ടി. കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്ത ‘വീരപുത്രന്‍’ എന്ന സിനിമ, മറ്റേതൊരു ചരിത്ര സിനിമയെയും പോലെ വിവാദങ്ങള്‍ക്കും നിശിതമായ വിശകലനങ്ങള്‍ക്കും വിധേയമാകുന്നുണ്ട്. ഈ വകയില്‍ എഴുത്തുകാരനും സാമൂഹിക വിമര്‍ശകനുമായ ഹമീദ് ചേന്ദമംഗലൂര്‍ ഉയര്‍ത്തിയ വിവാദങ്ങള്‍ നാം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കുഞ്ഞുമുഹമ്മദിന്‍െറ സിനിമ ‘ചരിത്രത്തെ വളച്ചൊടിക്കുക മാത്രമല്ല, എന്‍െറ പൂര്‍വികരെ അവമതിക്കുകയും ചെയ്യുന്നു. ഇത്തരം വ്യാജ ചരിത്രകഥകള്‍ ജനങ്ങളെ തെറ്റായ വഴികളിലേക്ക് നയിക്കും. അതിനാല്‍ സിനിമ തിയറ്ററുകളില്‍നിന്ന് പിന്‍വലിക്കണം’ എന്നാണ് ഹമീദ് ചേന്ദമംഗലൂര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. (ദ ഹിന്ദു, ഒക്ടോബര്‍ 18).

കേരളത്തിന്‍െറ ഗര്‍ജിക്കുന്ന സിംഹം എന്നറിയപ്പെട്ടിരുന്ന അബ്ദുറഹ്മാന്‍ സാഹിബിനെക്കുറിച്ച ഒരു കലാസൃഷ്ടി തിയറ്ററുകളില്‍ നിന്ന് പിന്‍വലിക്കണമെന്ന് ഒരു ഇടതുപക്ഷ/ ലിബറല്‍/ പുരോഗമന ബുദ്ധിജീവി ആവശ്യപ്പെട്ടിരിക്കുകയാണ്. കക്ഷി അത് പരസ്യമായി/ ശക്തമായി ആവശ്യപ്പെടുക മാത്രമല്ല, ദിനേന അതേക്കുറിച്ച് ബഹളംവെച്ചുകൊണ്ടിരിക്കുകയുമാണ്. ലളിതമാണ് കാര്യം. തന്‍െറ തറവാടിനെയും കാരണവന്മാരെയും കുറിച്ച് തനിക്കിഷ്ടമില്ലാത്ത സന്ദേശം നല്‍കുന്നതാകയാല്‍ സിനിമ തിയറ്ററുകളില്‍ കാണിക്കാന്‍ പാടില്ല. ഹമീദിന്‍െറ കുടുംബത്തെക്കുറിച്ച് താനൊന്നും പറഞ്ഞിട്ടില്ളെന്നും ഇനിയും ഹമീദ് ദുഷ്പ്രചാരണം തുടര്‍ന്നാല്‍ കേസു കൊടുക്കുമെന്നുമാണ് പി.ടി. കുഞ്ഞുമുഹമ്മദ് പ്രതികരിച്ചത്. കുഞ്ഞുമുഹമ്മദ് പറഞ്ഞത് വസ്തുതാപരമായി ശരിയാണ്. ഹമീദിനെയോ അദ്ദേഹത്തിന്‍െറ കുടുംബത്തെയോ സിനിമ ദൃശ്യവത്കരിക്കുന്നേയില്ല. അബ്ദുറഹ്മാന്‍ സാഹിബ് ഒരു വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ച ശേഷമാണ് അദ്ദേഹത്തിന്‍െറ മരണം സംഭവിക്കുന്നത്. ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയതിനെത്തുടര്‍ന്നാണ് മരണം എന്നതിന്‍െറ സൂചനകള്‍ സിനിമയിലുണ്ട്. അത് തന്‍െറ തറവാട് വീടാണ് എന്ന് സങ്കല്‍പിച്ചുകൊണ്ടാണ് ഹമീദ് സിനിമക്കെതിരെ പോരിനിറങ്ങിയിരിക്കുന്നത്. അദ്ദേഹത്തിന് അങ്ങനെ സങ്കല്‍പിക്കാനുള്ള സ്വാതന്ത്ര്യം തീര്‍ച്ചയായും ഉണ്ട്. എന്നാല്‍, ആ സിനിമ പിന്‍വലിച്ചേ അടങ്ങൂ എന്ന് അദ്ദേഹം പ്രഖ്യാപിക്കുമ്പോള്‍ അതില്‍ ചില രാഷ്ട്രീയ പ്രശ്നങ്ങളുണ്ട്. നമുക്ക് മറ്റൊരു ആംഗ്ളിലൂടെ കാര്യങ്ങള്‍ കണ്ടുനോക്കാം: ഇപ്പോള്‍ ഹമീദ് ഉയര്‍ത്തിയിരിക്കുന്ന ആവശ്യം-സിനിമ തിയറ്ററുകളില്‍ നിന്ന് പിന്‍വലിക്കണമെന്ന് ഏതെങ്കിലും മുസ്ലിം സംഘടനയോ മുസ്ലിം നേതാവോ പണ്ഡിതനോ ആണ് ഉയര്‍ത്തിയിരുന്നതെങ്കില്‍ എന്തായിരുന്നു സംഭവിക്കുക! സിനിമ പിന്‍വലിക്കണമെന്ന് ആവശ്യമുയരുന്ന നിമിഷം മുതല്‍ ചാനലുകളില്‍ സ്ക്രോളുകള്‍ ഉരുളാന്‍ തുടങ്ങും. വൈകുന്നേരമാവുമ്പോഴേക്ക് ഹമീദ് അടക്കമുള്ള പുരോഗമന സാംസ്കാരിക പ്രവര്‍ത്തകരുടെയും കലാകാരന്മാരുടെയും ബൈറ്റുകള്‍ എടുത്ത് പ്രക്ഷേപണം ആരംഭിച്ചിരിക്കും. രാത്രിയില്‍ എഡിറ്റേര്‍സ് ചോയ്സ്, കൗണ്ടര്‍ പോയന്‍റ്, ന്യൂസ് അവര്‍...അങ്ങനെ എല്ലാറ്റിലും ചര്‍ച്ചകള്‍ പൊടിപാറുന്നുണ്ടാവും. ആവിഷ്കാര സ്വാതന്ത്ര്യത്തിന്‍െറയും കലാകാരന്‍െറ സ്വയം നിര്‍ണയാവകാശത്തിന്‍െറയും സംരക്ഷകരായ വീരപുത്രന്മാര്‍ ടി.വി സ്ക്രീനുകളില്‍ വന്നുനിറയും. ഹോ, നമ്മുടെ കേരളം ഇതെങ്ങോട്ടു പോകുന്നുവെന്നതിനെക്കുറിച്ചുള്ള ഉത്കണ്ഠ നാടെങ്ങും മുഴങ്ങും. മതമൗലികവാദത്തിന്‍െറ കടന്നു കയറ്റം, മതാത്മകതയുടെ വിധ്വംസക പ്രവണതകള്‍ നമ്മുടെ പൊതുമണ്ഡലത്തെ കാര്‍ന്നുതിന്നുന്നതിന്‍െറ പ്രശ്നങ്ങള്‍ എന്നിവയെക്കുറിച്ച ദാര്‍ശനിക സാമ്പാറുകള്‍ വിളമ്പിക്കഴിഞ്ഞിരിക്കും. സിനിമക്കെതിരായ മതതീവ്രവാദികളുടെ ആക്രമണത്തിന് പിന്നിലെ വിശാല അജണ്ടകളെക്കുറിച്ച ആകുലതകള്‍ നമ്മുടെ ഉറക്കം കെടുത്തും. അബ്ദുറഹ്മാന്‍ സാഹിബിനെപ്പോലുള്ള ‘മതേതര’ നിലപാട് സ്വീകരിച്ച ഒരാളെ കേരളീയ മുസ്ലിം സമൂഹം പരിചയപ്പെടുന്നതില്‍ തീവ്രവാദികള്‍ക്കുള്ള വൈക്ളബ്യത്തിന്‍െറ ഫലമായാണ് ഈ എതിര്‍പ്പെന്ന് ഒരു കൂട്ടര്‍ തീര്‍പ്പിലെത്തും. അത്തരം വ്യക്തിത്വങ്ങളെ മറച്ചു പിടിക്കാനും മതമൗലിക നേതാക്കളുടെ പ്രതിച്ഛായ വര്‍ധിപ്പിക്കാനുമായി നടക്കുന്ന പ്രചാരണ പദ്ധതികള്‍ക്ക് സൗദിയില്‍ നിന്നും ദുബൈയില്‍ നിന്നും ലഭിക്കുന്ന നിര്‍ലോഭമായ പെട്രോഡോളര്‍ പിന്തുണയെക്കുറിച്ചായിരിക്കും മറ്റു ചിലരുടെ അന്വേഷണം. യഥാര്‍ഥത്തില്‍ ഇവര്‍ തന്നെയാണോ സിനിമക്കെതിരെ രംഗത്തിറങ്ങിയിരിക്കുന്നത്, അതോ അവര്‍ക്ക് പിന്നില്‍ മറ്റേതെങ്കിലും കരങ്ങളുണ്ടോ എന്നന്വേഷിച്ച് മാധ്യമപ്രവര്‍ത്തകര്‍ കുഴയും. ചെറിയ രീതിയില്‍ എക്സ്ക്ളൂസിവുകള്‍ അടുത്ത ദിവസം മുതല്‍ വന്നുതുടങ്ങും. അല്‍ഖാഇദയുടെ കഴിഞ്ഞ കറാച്ചി യോഗത്തില്‍ സാംസ്കാരിക രംഗത്ത് നടത്തേണ്ട ജിഹാദിനെക്കുറിച്ച് വിശദമായ ചര്‍ച്ച നടന്നിരുന്ന കാര്യം ലേഖകരില്‍ ചിലര്‍ കണ്ടെത്തും. പ്രസ്തുത ചര്‍ച്ചയെക്കുറിച്ച് ഞങ്ങള്‍ നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നതാണെന്നും എന്നാല്‍ തക്കസമയത്ത് വേണ്ട നടപടി സ്വീകരിക്കാന്‍ അധികൃതര്‍ സന്നദ്ധമാവാത്തതാണ് പ്രശ്നങ്ങള്‍ ഇത്രയും വഷളാകാന്‍ കാരണമെന്നും അവര്‍ വാര്‍ത്തക്കിടെ പരിഭവം പറയും. അല്‍പം കൂടി ഗൗരവക്കാരും സമചിത്തതയോടെ കാര്യങ്ങളെ കാണുന്നവരുമായ ബുദ്ധിജീവികള്‍, ‘ജര്‍മന്‍ തത്വചിന്തക്കുള്ള വിമര്‍ശന’ത്തില്‍ കാറല്‍ മാര്‍ക്സും ‘ജയില്‍ക്കുറിപ്പു’കളില്‍ അന്‍േറാണിയോ ഗ്രാംഷിയും ഇക്കാര്യങ്ങള്‍ നേരത്തെ പ്രവചിച്ചിരുന്ന കാര്യം ഉദ്ധരണികള്‍ സഹിതം സമര്‍ഥിക്കും. ഈ പ്രവണതയെക്കുറിക്കാന്‍ ബ്രഹ്തോര്‍ഡ് ബ്രെഹ്ത് ഉപയോഗിച്ച ഉപമാലങ്കാരങ്ങളുടെ അകമ്പടിയോടെ അവരുടെ സൈദ്ധാന്തിക ലേഖനങ്ങള്‍ അടുത്ത ലക്കം ആഴ്ചപ്പതിപ്പുകള്‍ കവര്‍ സ്റ്റോറിയാക്കും. അങ്ങനെ മതമൗലികവാദത്തിനെതിരായ പിന്‍മടക്കമില്ലാത്ത സാംസ്കാരിക ഉണര്‍വുമായി കേരളം വിജ്രംഭിതമാവുന്ന ആ മനോഹര കാഴ്ച ഒന്നോര്‍ത്തു നോക്കൂ! എന്നാല്‍, ഇവിടെ ഇപ്പോള്‍ ആ തരം പൊല്ലാപ്പുകള്‍ ഒന്നുമില്ല. കേരളത്തിലെ അറിയപ്പെട്ടൊരു സാംസ്കാരിക പ്രവര്‍ത്തകന്‍, പ്രഗല്ഭനായ മറ്റൊരു കലാകാരന്‍െറ സൃഷ്ടി പിന്‍വലിക്കണമെന്ന് തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടും കേരളത്തിന്‍െറ സാംസ്കാരിക മണ്ഡലത്തില്‍ അത് ഒരു അലയും സൃഷ്ടിക്കുന്നില്ല. ആവിഷ്കാര സ്വാതന്ത്ര്യം അനുഭവിക്കുന്ന പ്രതിസന്ധികളെക്കുറിച്ച് ആര്‍ക്കും ആകുലതകളില്ല. എന്തുകൊണ്ടിങ്ങനെ? കാര്യം വളരെ ലളിതം. ഹമീദ് ചേന്ദമംഗലൂര്‍ എന്നത് ഒരു വ്യക്തിയുടെ പേരല്ല. കേരളത്തിന്‍്റ പുരോഗമന/ മതേതര/ ലിബറല്‍ സാംസ്കാരികതയുടെ ബ്രാന്‍ഡ് അംബാസഡറാണ് അദ്ദേഹം. ആവിഷ്കാര സ്വാതന്ത്ര്യത്തിന്‍െറ അതിരടയാളങ്ങള്‍ നിശ്ചയിക്കാനുള്ള കുത്തകാധികാരം ജന്മാവകാശമാക്കിവെച്ച വിഭാഗത്തിന്‍െറ പ്രതിനിധി. ‘കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കേണ്ട ബുദ്ധിജീവി’ എന്ന് ആര്‍.എസ്.എസ് വാരിക നോട്ടിഫൈ ചെയ്ത കേരളത്തിലെ ഏക എഴുത്തുകാരനാണ് അദ്ദേഹം. അതിനാല്‍ തന്നെ കേരളത്തിലെ മതേതര/ ലിബറല്‍ മാധ്യമങ്ങളുടെ ഇഷ്ടതോഴന്‍. ഇസ്ലാമിക ചിഹ്നങ്ങള്‍ക്കും മുസ്ലിം സംഘടനകള്‍ക്കുമെതിരായ ടാര്‍ഗറ്റഡ് കാമ്പയിനിന്‍െറ ആശാന്‍. മുസ്ലിം സംഘടനകളുമായി മതേതരവാദികളാരും ചര്‍ച്ചകള്‍ പോലും നടത്താന്‍ പാടില്ല എന്നതാണ് അദ്ദേഹത്തിന്‍െറ പ്രഖ്യാപിത നയം. അറബിയില്‍ ബാങ്ക് വിളിക്കുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരളത്തിലെ പ്രശസ്തമായ ‘മതേതര’ വാരികയില്‍ ലേഖനമെഴുതാന്‍ പോലും ‘ധീരത’ അദ്ദേഹം കാണിച്ചു. വേണമെങ്കില്‍ ബാങ്ക് മലയാളത്തില്‍ വിളിക്കാം. എന്നാല്‍ ശ്ളോകങ്ങള്‍ സംസ്കൃതത്തില്‍ നിന്ന് മാറ്റണമെന്ന് അദ്ദേഹം ഇതുവരെയും ആവശ്യപ്പെട്ടിട്ടില്ല. എന്തുകൊണ്ടാണ് ഹമീദ് ചേന്ദമംഗലൂര്‍ കേരളീയ സാംസ്കാരിക ലിബറലിസത്തിന്‍്റെ ബ്രാന്‍ഡ് അംബാസഡറാവുന്നത് എന്നാണ് പറഞ്ഞുവന്നത്. അങ്ങനെ, മതേതരത്വത്തിന്‍െറ തറവാട്ടു കാരണവരായ ഒരാള്‍ ഒരു കലാസൃഷ്ടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രംഗത്ത് വരുമ്പോള്‍ ‘ആവിഷ്കാരം’ പറഞ്ഞോണ്ടിരിക്കാന്‍ ഈ കേരളത്തില്‍ ആളെക്കിട്ടില്ല.

തന്‍െറ കുടുംബത്തെ അവമതിക്കുന്നുവെന്നതാണ് ‘വീരപുത്ര’നെതിരായ ഹമീദിന്‍െറ കുറ്റപത്രം. സല്‍മാന്‍ റുഷ്ദി എന്നൊരാള്‍ പ്രവാചകനെയും അദ്ദേഹത്തിന്‍െറ കുടുംബത്തെയും ആകാവുന്നതില്‍ ഏറ്റവും മികച്ച തെറിപ്രയോഗങ്ങളുപയോഗിച്ച് അവമതിക്കുന്ന ഒരു നോവല്‍ എഴുതിയിരുന്നു, സാത്താനിക് വെഴ്സസ്. അന്ന് ആ പുസ്തകത്തിനെതിരെ ശബ്ദമുയര്‍ന്നപ്പോള്‍ ആവിഷ്കാര സ്വാതന്ത്ര്യത്തിന്‍െറ പക്ഷത്ത് നിന്ന്, പുസ്തകത്തിന് വേണ്ടി, പുസ്തകത്തിനെതിരെ രംഗത്ത് വന്ന ‘മതമൗലികവാദി’കള്‍ക്കെതിരെ സാംസ്കാരിക തേര് തെളിയിച്ചയാളാണ് നമ്മുടെ കഥാപുരുഷന്‍. പ്രവാചക കുടുംബത്തെ നിങ്ങള്‍ക്ക് പേരെടുത്ത് അവഹേളിക്കാം, പക്ഷേ എന്‍െറ കുടുംബത്തിനെതിരെ അവമതിയുടെ സൂചന പോലും നടത്താന്‍ പാടില്ല എന്ന അദ്ദേഹത്തിന്‍െറ നിലപാട് മതേതര ലിബറലിസത്തിന് നന്നായി ചേരുന്നത് തന്നെ. ആധുനിക ലിബറല്‍ മൂല്യങ്ങളുടെ സ്വര്‍ഗഭൂമിയായി പൊതുവെ യൂറോപ്പിനെയും വിശേഷിച്ച് ഫ്രാന്‍സിനെയുമാണ് മതേതരവാദികള്‍ ആവേശപൂര്‍വം പരിചയപ്പെടുത്താറ്. ഈ ആധുനിക/ മതേതര യൂറോപ്പില്‍ 16 രാജ്യങ്ങളില്‍ രസകരമായ ഒരു നിയമമുണ്ട്. ഹോളോകാസ്റ്റ് എന്ന ചരിത്രവസ്തുതയെ നിഷേധിക്കുകയോ അതിന്‍്റ വിശദാംശങ്ങളില്‍ സംശയം പ്രകടിപ്പിക്കുകയോ ചെയ്താല്‍ ഭരണകൂടം നിങ്ങളെ പിടിച്ച് തുറുങ്കിലടക്കും. അതായത്, ജര്‍മ്മനിയില്‍ നടന്ന ജൂത വംശഹത്യയെക്കുറിച്ച് ഒൗദ്യോഗിക ചരിത്രകാരന്മാര്‍ പറഞ്ഞു തന്ന കാര്യങ്ങള്‍ അപ്പടി വിശ്വസിക്കാന്‍ മാത്രമേ നിങ്ങള്‍ക്കവകാശമുള്ളൂ. അതിനപ്പുറം ആലോചിക്കണമെങ്കില്‍ ജയിലില്‍ കിടന്ന് ഗോതമ്പുണ്ട തിന്നുവേണം അതാലോചിക്കാന്‍; എങ്ങനെയുണ്ട് ആധുനിക ലിബറല്‍ കാഴ്ചപ്പാട്? ഇതേ നിലപാട് തന്നെയാണ് നമ്മുടെ പുരോഗമന ബുദ്ധിജീവികളെയും നയിക്കുന്നത്. മുസ്ലിംകളുടെ കാര്യത്തില്‍ നിങ്ങള്‍ക്ക് ആവിഷ്കാര സ്വാതന്ത്ര്യം എത്ര വേണമെങ്കിലും ആവാം. പക്ഷേ, ലിബറലുകളുടെ തറവാട്ടില്‍ തൊട്ട് കളിച്ചാല്‍ കാര്യം വേറെ, അത്ര തന്നെ. അബ്ദുറഹ്മാന്‍ സാഹിബിന്‍െറ ജീവിതത്തെ യഥോചിതം ആവിഷ്കരിക്കുന്നതില്‍ കുഞ്ഞുമുഹമ്മദിന്‍െറ സിനിമ വിജയിച്ചോ എന്ന കാര്യത്തില്‍ അഭിപ്രായ ഭേദമുണ്ടാകാം. പക്ഷേ, അത് മറ്റൊരര്‍ഥത്തില്‍ ശരിക്കും വിജയിച്ചിരിക്കുന്നു. നമുക്കിടയില്‍ പുരോഗമനവാദികളായി വിലസുന്ന പലരും യഥാര്‍ഥത്തില്‍ ആരുടെ വീരപുത്രന്മാരാണ് എന്ന് തെളിയിച്ചുതരാന്‍ അത് ഏറെ സഹായിച്ചിരിക്കുന്നു.

No comments:

Post a Comment

LinkWithin

Related Posts Plugin for WordPress, Blogger...