Sunday, August 8, 2010

ചരിത്ര നിയോഗം ഏറ്റെടുത്ത സംഘം/solidarity


ചരിത്ര നിയോഗം ഏറ്റെടുത്ത യുവാക്കളുടെ സംഘം/റവ.ഫാ. പ്രൊഫ. എബ്രഹാം ജോസഫ്*


സോളിഡാരിറ്റിയെ ഞാനറിയുന്നത് എന്റെ നാട്ടിലെ സ്‌നേഹ സമ്പന്നരായ ചെറുസംഘം
യുവാക്കളില്‍ നിന്നാണ്. അവരില്‍ ചിലര്‍ എന്റെ ശിഷ്യന്മാരുമാണ്. ബാല്യകാലം
മുതല്‍ നന്മ ഉള്ളില്‍ സൂക്ഷിച്ചവര്‍. സോളിഡാരിറ്റി എന്ന പേര് ആദ്യം
കേള്‍ക്കുന്നത് പോളണ്ടില്‍ നിന്നാണ്. ലേ വലേസ എന്ന മഹാ വിപ്ലവകാരി അധാര്‍മിക
ഭരണ വ്യവസ്ഥയെ ചെറുക്കാന്‍ രൂപവത്കരിച്ച തൊഴിലാളി പ്രസ്ഥാനം.അത് അതിന്റെ ധര്‍മം
നിറവേറ്റി. 2003 മെയ് 13ന് കേരളത്തില്‍ പിറവികൊണ്ട യുവതിടമ്പുകളുടെ സംഘത്തിനും
സ്വീകരിച്ച പേര് സോളിഡാരിറ്റിയാണ് എന്നത് ചരിത്രപരമായ അനിവാര്യതയാണ്; അത് ഒരു
യാദൃശ്ചികതയാണെങ്കിലും. ഒരേ ആശയത്തിനും ലക്ഷ്യത്തിനും വേണ്ടി കൈകോര്‍ക്കുന്ന
സമൂഹങ്ങളുടെ ഐക്യം എന്നര്‍ഥം വരുന്ന സോളിഡാരിറ്റി എന്ന പേര് അന്വര്‍ഥമാക്കും
വിധമാണ് കഴിഞ്ഞ ഏഴു വര്‍ഷത്തിലധികമായി സോളിഡാരിറ്റി പ്രവര്‍ത്തിച്ചതെന്ന് വളരെ
അടുത്ത് നിന്ന് ആവേശത്തോടെ അവരെ നിരീക്ഷിക്കുന്നയാളെന്ന നിലയില്‍ ഞാന്‍
സാക്ഷ്യംവഹിക്കുന്നു മൂല്യങ്ങള്‍ മരിച്ചുകൊണ്ടിരിക്കുന്നു എന്ന മുറവിളിയാണല്ലോ
എങ്ങും കേട്ടുകൊണ്ടിരിക്കുന്നത്. ഭയപ്പെടുത്തുന്ന ധാര്‍മിക ച്യുതി. എന്താകും
നാളത്തെ വാര്‍ത്തയെന്ന് ഭയപ്പാടോടുകൂടി നോക്കുന്നവര്‍ ചുറ്റിലും. നിരാലംബരുടെ
കണ്ണീരൊപ്പാന്‍ മുതലാളിത്ത ആര്‍ത്തിക്കിടെ ആര്‍ക്കിവിടെ സമയം? ഞങ്ങള്‍ അതിന്
നിയോഗിക്കപ്പെട്ടവര്‍ എന്ന് ഉച്ചത്തില്‍ പറഞ്ഞുകൊണ്ട് എഴുന്നേറ്റ് നില്‍ക്കാന്‍
മൂല്യത്തെയും ജീവിത വിശുദ്ധിയേയും കൈമുതലാക്കിയ ഒരുപറ്റം യുവാക്കള്‍
നെഞ്ച്‌വിരിച്ചെഴുന്നേറ്റാല്‍ ആരാണ് കോരിത്തരിച്ച് പോകാത്തത്. കരുത്തിനെ
കാരുണ്യത്തിന് വഴിമാറ്റിയൊഴുക്കുന്നവരെ എത്ര വാഴ്‌ത്തേണ്ടിവരും. അതാണ്
സോളിഡാരിറ്റി. ചരിത്രനിയോഗം സ്വയം ഏറ്റെടുത്തവര്‍. കാസര്‍കോഡ് എന്‍ഡോസള്‍ഫാന്‍
മേഖലയില്‍ ,സുനാമി ദുരന്തത്തിന്റെ ഇരകള്‍ക്ക്, മുക്കാല്‍ സെന്റ് കോളനിയിലെ
മനുഷ്യമക്കള്‍ക്ക് സ്‌നേഹ സ്പര്‍ശവുമായി ആ കരുത്തന്‍മാര്‍ വന്നെങ്കില്‍ ദൈവിക
രാജ്യം എന്താണെന്ന്് ഉറക്കെപ്പറയുകയല്ലേ അവര്‍ ചെയ്യുന്നത്.
കുളത്തൂപ്പുഴയില്‍ മുക്കാല്‍ സെന്റ് കോളനിയില്‍ നീതിനിഷേധിക്കപ്പെട്ട ഏതാനും
കുടുംബങ്ങള്‍ക്ക് സമരത്തിലൂടെ അവര്‍ക്കര്‍ഹതപ്പെട്ട ഭൂമി വാങ്ങിക്കൊടുത്തശേഷം
അവര്‍ക്ക് ലഭിച്ച മണ്ണില്‍ അന്തിയുങ്ങാന്‍ മനോഹരമായ ചെറുഭവനങ്ങള്‍ നിര്‍മിച്ച്
നല്‍കുന്ന സോളിഡാരിറ്റി പ്രവര്‍ത്തകരെ ഞാന്‍ നേരില്‍ കണ്ടു. കല്ലും മണ്ണും
ചുമന്ന് സ്വന്തം വിയര്‍പ്പുകൊണ്ട് സേവനം ചെയ്യുന്ന അവരുടെ നിശ്ചയദാര്‍ഢ്യം
എന്നെ ആഹ്ലാദിപ്പിച്ചു. എഴുപതു കഴിഞ്ഞ ഞാനും പ്രായമെല്ലാം മറന്ന് അവരോടൊപ്പം
കല്ലുചുമന്നു. ഇവര്‍ ദൈവരാജ്യം പണിയുന്നവര്‍ തന്നെയെന്ന് ഉറക്കെപ്പറയാന്‍
എനിക്ക് മടിയേതുമില്ല. മൈക്കിന്റെ മുന്നിലും പാര്‍ട്ടി ഓഫീസിലെത്തുന്ന
ചാനലുകാര്‍ക്കു മുന്നിലും സാമ്രാജ്യത്വ വിരോധം ഛര്‍ദ്ദിക്കുകയും നിലപാടുകളില്‍
അവയെ കുഴിച്ച്മൂടുകയും ചെയ്ത അഭിനവ വിപ്ലവകാരികള്‍ മുതലാളിത്ത
അപ്പോസ്തലന്‍മാരായി രംഗത്തു വന്നപ്പോള്‍ ആഹ്ലാദിച്ച സാമ്രാജ്യത്വ
ദല്ലാളന്‍മാര്‍കും കുത്തക ഭീമന്‍മാര്‍ക്കും ഭയപ്പാടുണ്ടാക്കാന്‍ പോന്ന
മുന്നേറ്റമാണ് കേരളത്തില്‍ ഏഴു വര്‍ഷം മുമ്പുണ്ടായത്. പ്ലാച്ചിമടകള്‍ ഇനി ഏറെ
ഉണ്ടാകില്ലെന്ന് നമുക്കുറച്ച് വിശ്വസിക്കാം. കിനാലൂരിലെ കുഞ്ഞുങ്ങള്‍
വഴിയാധാരമാകാത്തത് ധാര്‍മിക യൗവനത്തിന്റെ കരുത്തു കൊണ്ടല്ലേ? പൊതുവഴികള്‍
മുതലാളിക്ക് പതിച്ച് കൊടുത്ത് നട്ടെല്ല് വളച്ച് കപ്പം കൊടുത്ത് മുതലാളിയെ
വണങ്ങി മാത്രം സാധാരണക്കാര്‍ സഞ്ചരിച്ചാല്‍ മതിയെന്ന ഭരണകൂട ധിക്കാരം അത്ര
എളുപ്പത്തില്‍ നടത്താനാവാത്തത് ഈ ധാര്‍മിക യൗവനത്തിന്റെ ഇച്ഛാശക്തികൊണ്ടല്ലേ?.
വര്‍ഗീയ ചേരിതിരിവുണ്ടാക്കാന്‍ കേരളത്തില്‍ പലവഴി ശ്രമങ്ങള്‍ നടക്കുമ്പോള്‍
സ്‌നേഹം കൊണ്ടും സഹവര്‍ത്തിത്വം കൊണ്ടും അതിനെ മറികടക്കാന്‍ മതമൂല്യങ്ങളില്‍
ഉറച്ച് നിന്നുകൊണ്ട് തന്നെ കഴിയുമെന്ന് ബോധ്യപ്പെടുത്തിയതാണ് സോളിഡാരിറ്റിയുടെ
ഏഴു വര്‍ഷങ്ങള്‍. ആരൊക്കെ എന്തൊക്കെപ്പറഞ്ഞാലും വര്‍ഗീയതയുടെ കണികയുടെ അംശം
പോലും ഹൃദയത്തിലില്ലാത്ത യുവതലമുറ. അടുക്കുന്ന ആരിലും അസൂയ ജനിപ്പിക്കും വിധം
നിര്‍മല ഹൃദയരായ ഈ യുവാക്കള്‍ ചരിത്രത്തിന്റെ നിയോഗം തന്നെയാണ്. മനുഷ്യന്റെ
ജീവനും രക്തവും പവിത്രമാണ് എന്ന് നബിതിരുമേനി പഠിപ്പിച്ചതിനെ
പ്രാവര്‍ത്തികമാക്കുന്നു അവര്‍. ഇത് ഒരു പുതുയുഗപ്പിറവിയുടെ ശംഖനാദമാണ്.
മഹാത്മജി വിഭാവനം ചെയ്ത രാമരാജ്യത്തിലേക്കുള്ള മുന്നേറ്റം. ഞാനടക്കമുള്ള
ക്രൈസ്തവര്‍ പ്രാര്‍ഥിക്കാറുള്ള ദൈവരാജ്യം വരേണമേ എന്ന പ്രാര്‍ഥനയെ
അന്വര്‍ഥമാക്കുന്ന മുന്നേറ്റം. പ്രപഞ്ച സ്രഷ്ടാവായ അല്ലാഹുവിന്റെ തിരു ഇഷ്ടം
നടപ്പാക്കാന്‍ യുവാക്കള്‍ നടത്തുന്ന ധാര്‍മിക മുന്നേറ്റം. *
*നല്ല വിത്തില്‍ നിന്ന് പാഴ്മരമുണ്ടാകില്ല. സ്‌നേഹ വിശുദ്ധിയോടെ കാരുണ്യ
സ്പര്‍ശത്തോടെ ഇന്ത്യയില്‍ നിലകൊള്ളുന്ന ജമാഅത്തെ ഇസ്‌ലാമി രൂപംനല്‍കിയ
സോളിഡാരിറ്റി ഒരിക്കലും പാഴ്മരമാകില്ല. കരുത്തിനെ നിരാലംബരുടെ കണ്ണീരൊപ്പാന്‍
ഉപയോഗിക്കുന്നവരുടെ, ധാര്‍മികതയെ സാമ്രാജ്യത്വ വിരുദ്ധപ്പോരാട്ടത്തിന്റെ
ആയുധമാക്കുന്നവരുടെ, ജീവിത വിശുദ്ധിയെ സമരായുധമാക്കിയവരുടെ, സ്വയം
വെയില്‍കൊണ്ട് അന്യര്‍ക്ക് തണല്‍ നല്‍കുന്ന വന്‍മരം പോലെ നിലയുറപ്പിച്ച
കരുത്തരുടെ സംഘം. അതാണ് ഞാനറിഞ്ഞ സോളിഡാരിറ്റി. ഞാനെന്നും
സോളിഡാരിറ്റിക്കൊപ്പമുണ്ടാകും. എനിക്ക് ചെറുപ്പമായിരുന്നെങ്കില്‍ അതില്‍
അംഗമായി പ്രവര്‍ത്തിക്കുമായിരുന്നു. അംഗമായില്ലെങ്കിലും അതിന്റെ
പ്രവര്‍ത്തനത്തിലെ ഒരു കണ്ണിയായി ദൈവം അനുവദിക്കുന്ന കാലത്തോളം ഒപ്പമുണ്ടാകും.
കാരണം, സോളിഡാരിറ്റി അധര്‍മത്തെ സ്‌നേഹം കൊണ്ട് ഇല്ലാതാക്കാനുള്ള ദൈവ
നിയോഗമാണ്. അത് അതിന്റെ നിയോഗം നിര്‍വഹിക്കുക തന്നെ ചെയ്യും. *
*(അഞ്ചല്‍ സെന്റ്‌ ജോണ്‍'സ കോളേജ് മുന്‍ പൊളിറ്റിക്കല്‍ സയന്‍സ് മേധാവിയാണ്
ലേഖകന്‍* )

2 comments:

  1. അച്ച്ൻ പറഞ്ഞതിനോട് പൂർണമായി യോജിക്കുന്നു.പഴയകാത്ത് കമ്മ്യൂണിസ്റ്റ്/നകസൽ യുവത ഇടപെട്ടിരുന്ന വേദികൾ,ഇന്ന് സോളിഡാരിറ്റിതന്നെയാണ് സാന്നിദ്ധ്യം കൊണ്ട് പൂരിപ്പിക്കുന്നത്.പിന്നെയുള്ളത് SUCI എന്ന ചെറു കമ്മ്യൂണിസ്റ്റു പാർട്ടിയിലെ യുവാക്കളും.ഇതൊരു പ്രതിസന്ധിയാവുന്നത്,മുഖ്യധാരാ രാഷ്ട്രീയ കക്ഷികളുടെ വിശ്വാസ്യതയിൽ പൌരനുള്ള സംശയം നാൾക്കുനാൾ വർദ്ധിക്കുമ്പോഴാണ്.

    ReplyDelete
  2. ആരൊക്കെ എന്തൊക്കെപ്പറഞ്ഞാലും വര്‍ഗീയതയുടെ കണികയുടെ അംശംപോലും ഹൃദയത്തിലില്ലാത്ത യുവതലമുറ.
    അടുക്കുന്ന ആരിലും അസൂയ ജനിപ്പിക്കും വിധം
    നിര്‍മല ഹൃദയരായ ഈ യുവാക്കള്‍ ചരിത്രത്തിന്റെ നിയോഗം തന്നെയാണ്

    ReplyDelete

LinkWithin

Related Posts Plugin for WordPress, Blogger...