Sunday, October 10, 2010

പ്രസ്ഥാനത്തിന്റെ മുന്നണി പോരാളികളാവുക

പ്രസ്ഥാനത്തിന്റെ മുന്നണി പോരാളികളാവുക
പി.എം സാലിഹ് (പ്രസിഡന്റ് എസ്.ഐ.ഒ കേരള)


സഹപ്രവര്‍ത്തകരേ,
എസ്.ഐ.ഒവിന്റെ പതിനാലാമത് മീഖാത്തിലെ ഒരു സുപ്രധാന തീരുമാനം നിങ്ങളെ അറിയിക്കുന്നതിനാണ് ഈ കുറിപ്പ്.
27 വര്‍ഷത്തെ പാരമ്പര്യവും അതിലേറെ പൈതൃകവുമുള്ള വിദ്യാര്‍ഥി പ്രസ്ഥാനമാണ് എസ്.ഐ.ഒ. ഓരോ ഘട്ടത്തിലും സുപ്രധാനമായ വികാസത്തിലൂടെ അത് ചരിത്രത്തില്‍ ഇടം നേടിയിട്ടുണ്ട്. എസ്.ഐ.ഒ രൂപീകരിച്ചതിനുശേഷം ഏത് ചരിത്രമെഴുത്തിനും അവഗണിക്കാന്‍ പറ്റാത്ത സാന്നിധ്യമായി ഈ സംഘടന നിലനിന്നിട്ടുണ്ട്. ഐക്യരാഷ്ട്ര സഭയുടെ ഏജന്‍സിയായ യുനെസ്കോയുടെ അംഗീകാരം ഇതില്‍ ഒടുവിലത്തേതാണ്. ഇന്ത്യയില്‍ മതസൌഹാര്‍ദ സംവാദ പ്രവര്‍ത്തനങ്ങളില്‍ മുന്നിട്ടു നില്‍ക്കുന്ന ഏക ഇസ്്ലാമിക സംഘടനയായി അവര്‍ എസ്.ഐ.ഒവിനെ വിശേഷിപ്പിച്ചിട്ടുണ്ട്. സുപ്രധാനമായ അംഗീകാരങ്ങള്‍ക്കും അതിലേറെ തമസ്ക്കരണങ്ങള്‍ക്കും വിധേയമായ ചരിത്രമാണ് എസ്.ഐ.ഒവിന്റേത്.
ഗാസയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കുവേണ്ടി കലക്ഷന്‍ നടത്താന്‍ നമ്മള്‍ തീരുമാനിച്ചപ്പോള്‍ അഭൂതപൂര്‍വമായ പ്രതികരണമാണതിന് ലഭിച്ചത്. ബിനായക്സെന്നിന്റെയും ഇറോംശര്‍മിളയുടെയും മനുഷ്യാവകാശ പ്രശ്നങ്ങള്‍ കേരളത്തില്‍ ആദ്യമായി ഉയര്‍ത്തിയത് നമ്മളായിരുന്നു. ബിനായക്സെന്നിനുവേണ്ടി നമ്മള്‍ പുറത്തിറക്കിയ പോസ്റര്‍ അന്താരാഷ്ട്ര ശ്രദ്ധനേടുകയുണ്ടായി. കാമ്പസുകളില്‍ വര്‍ഗീയ ധ്രുവീകരണത്തിന് ആക്കം കൂട്ടുന്ന ലൌ ജിഹാദ് വിവാദത്തിനെതിരെ പ്രതിരോധം തീര്‍ക്കാന്‍ മുന്നിട്ടിറങ്ങിയതും ഈ സംഘടനയായിരുന്നു. ഈ വിഷയത്തില്‍ കേരളത്തിലെ സാംസ്കാരിക സാമൂഹിക പ്രവര്‍ത്തകരുടെ മൌനവ്രതത്തിനു അന്ത്യം കുറിച്ചത് എസ്.ഐ.ഒവിന്റെ ഇടപെടലായിരുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ കെടുകാര്യസ്ഥതക്കെതിരെ പ്രതിഷേധങ്ങളും സര്‍ഗാത്മക സമരങ്ങളും നമ്മള്‍ ആവിഷ്ക്കരിച്ചു നടപ്പിലാക്കി. നിരവധി പ്രവര്‍ത്തകര്‍ക്ക് പോലീസിന്റെ മര്‍ദ്ദനമേറ്റു. ചിലര്‍ ജയില്‍വാസമനുഭവിച്ചു. വിദ്യാഭ്യാസ വകുപ്പിനെതിരെ ജനകീയ കുറ്റപത്രം നമ്മള്‍ പ്രസിദ്ധീകരിച്ചു. മലബാറിലെ വിവേചനഭീകരതക്കെതിരെ ശക്തമായ പ്രവര്‍ത്തനങ്ങള്‍ക്ക് എസ്.ഐ.ഒ നേതൃത്വം നല്‍കി.
ആറ് വര്‍ഷത്തിലധികമായി എസ്.ഐ.ഒ നടത്തിയ സമരപ്രക്ഷോഭങ്ങള്‍ക്ക് ഒടുവില്‍ ഭരണകൂടം വഴങ്ങേണ്ടിവന്നു. രണ്ട് വര്‍ഷക്കാലയളവില്‍ നാം നടത്തിയ സമരപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സേവനമേഖലയിലും മുദ്രപതിപ്പിക്കുവാനും നമുക്ക് സാധിച്ചിട്ടുണ്ട്. ദാരിദ്യ്രത്തിന്റെ കൊടുംവെയില്‍ കൊണ്ട് വാടിയ ഇളം തളിരുകള്‍ക്ക് സ്നേഹത്തിന്റെ സ്പര്‍ശം നല്‍കാന്‍ നമ്മുടെ കൈയിന് അല്ലാഹു ബലം നല്‍കിയിട്ടുണ്ട്. മുപ്പതിനായിരത്തിലധികം വിദ്യാര്‍ഥികള്‍ക്ക് പഠനസഹായം നല്‍കാന്‍ നമ്മുടെ നിരന്തരമായ അധ്വാനങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. സമര-സേവന പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായ നമ്മുടെ പ്രവര്‍ത്തകരും നേതാക്കളും പഠനമേഖലയിലും ഉന്നതമായ സ്ഥാനം നേടിയെടുത്തു.
സാംസ്കാരിക ലോകത്ത് സവിശേഷമായ ഇടപെടലുകള്‍ നടത്താന്‍ സാധിച്ച ഒരു കാലയളവാണിത്. നിരവധി പുസ്തക ചര്‍ച്ചകള്‍, ഫിലിം ഫെസ്റിവല്‍, ഫിലിം സ്റഡീസ് ക്യാമ്പുകള്‍ എന്നിവയതില്‍ പ്രധാനപ്പെട്ടവയാണ്. എസ്.ഐ.ഒ വിന്റെ മുഖപത്രം കാമ്പസ് അലൈവ്’തുടങ്ങിയെന്നത് വലിയൊരു നേട്ടമായി നാം മനസ്സിലാക്കുന്നു. നാം പുറത്തിറക്കിയ റിവോള്‍വ്’എന്ന ഷോര്‍ട്ട്ഫിലിമിന് നിരവധി ദേശീയ/സംസ്ഥാന അംഗീകാരങ്ങള്‍ ലഭിക്കുകയുണ്ടായി. മതേതരത്വത്തെക്കുറിച്ച് നാം ഉയര്‍ത്തിയ ചോദ്യങ്ങള്‍, വിമര്‍ശനങ്ങള്‍ കേരളത്തിലും പുറത്തുമുള്ള അക്കാദമിക വൃത്തത്തില്‍ വലിയ ചര്‍ച്ചാവിഷയമായിട്ടുണ്ട്. കേരളീയ പൊതുമണ്ഡലത്തെക്കുറിച്ച് എസ്.ഐ.ഒ സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയില്‍ ഡോ. ടി.ടി ശ്രീകുമാര്‍ അവതരിപ്പിച്ച പ്രബന്ധം മാധ്യമം ആഴ്ച്ചപതിപ്പില്‍ കവര്‍സ്റോറിയായി പ്രസിദ്ധീകരിക്കുകയും തുടര്‍ന്ന് ചിന്ത വാരികയിലും മറ്റും നടന്ന ചര്‍ച്ചകളും അതിന്റെ ഭാഗമായിരുന്നു. നമ്മള്‍ ഉയര്‍ത്തിയ ആശയപരമായ ഈ ചര്‍ച്ചയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ഇടപെടലുകള്‍ ഇപ്പോഴും കേരളത്തില്‍ നടന്നുകൊണ്ടേയിരിക്കുന്നു. കാമ്പസിനെക്കുറിച്ച പൈങ്കിളി-അരാഷ്ട്രീയ വ്യവഹാരങ്ങളെ ചോദ്യം ചെയ്യുന്ന മലയാളത്തിലെ ആദ്യകൃതി ക്ളാസ്മേറ്റ്സ് പ്രസിദ്ധീകരിക്കുവാന്‍ നമുക്ക് സാധിച്ചു. മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി മെഡീഷ്യ എന്ന പേരില്‍ നാം രൂപീകരിച്ച പൊതുവേദി ഒരു ചരിത്രകാല്‍വെപ്പായിരുന്നു. വിവിധ മേഖലയിലുള്ള വ്യക്തികള്‍ക്ക് എസ്.ഐ.ഒ വിനെ പരിചയപ്പെടുത്തുവാനുള്ള പി.ആര്‍ കിറ്റ് തയാറാക്കി നിരവധിയാളുകള്‍ക്ക് എത്തിച്ചുകൊടുത്തു. അവരുടെ ഉപദേശനിര്‍ദേശങ്ങളും വിമര്‍ശനങ്ങളും നമ്മുടെ വഴികാട്ടിയായി വര്‍ത്തിച്ചു.
കേരളത്തിലെ 55 കോളേജുകളിലും അഞ്ച് യൂണിവേഴ്സിറ്റികളിലും പര്യടനം നടത്തിയ കേരള കാമ്പസ് കാരവന്‍ സുപ്രധാനമായൊരു കാല്‍വെപ്പായിരുന്നു. ജനാധിപത്യത്തിന്റെ സന്ദേശമേന്തി നടത്തിയ ഈ കാരവന്‍ കേരളത്തില്‍ വലിയ ചര്‍ച്ചാവിഷയമായി. നമ്മള്‍ ഉയര്‍ത്തിയ മാനവികതയുടെയും ജനാധിപത്യത്തിന്റെയും സന്ദേശം കേരളത്തിലെ കലാലയങ്ങളില്‍ വര്‍ധിച്ച ആവേശവും നമുക്ക് വലിയ ആത്മവിശ്വാസവും നല്‍കി. കൈയൂക്ക് കൊണ്ട് ഇതിനെ നേരിടാനുള്ള ശ്രമം വ്യാപകമായി നടന്നു. ഇടമുറിയാത്ത ഇടപെടലുകളും അണമുറിയാത്ത ആവേശവും കൈമുതലാക്കി നാം കാമ്പസ് ഇലക്ഷനെ നേരിട്ടു. നമുക്ക് ഏറ്റ ആക്ഷേപങ്ങളും ആക്രോശങ്ങളും വിജയത്തിന്റെ രൂപത്തില്‍ പ്രത്യക്ഷമായി. കേരള, കാലിക്കറ്റ്, കണ്ണൂര്‍ യൂണിവേഴ്സിറ്റികളിലും പോളിടെക്നിക്കുകള്‍ക്കു കീഴിലും നടന്ന യൂണിവേഴ്സിറ്റി കേളേജ് ഇലക്ഷനുകളില്‍ വലിയ വിജയമാണ് ഇസ്്ലാമിക വിദ്യാര്‍ഥി പ്രസ്ഥാനം നേടിയെടുത്തത്.
ഈ മീഖാത്തിലെ നമ്മുടെ ഏറ്റവും സുപ്രധാനമായ ഒരു തീരുമാനമായിരുന്നു സംസ്ഥാന സമ്മേളനം. നീണ്ട ഇരുപത് വര്‍ഷത്തിനുശേഷമാണ് എസ്.ഐ.ഒ സമ്മേളനം നടത്താന്‍ ഉദ്ദേശിച്ചത്. ഏറെ പുതുമയോടെ ഡിസംബര്‍ 11ന് മൂന്നു സ്ഥലങ്ങളിലായി നടത്താനുദ്ദേശിച്ചതായിരുന്നു നമ്മുടെ സമ്മേളനം. ജമാഅത്തെ ഇസ്ലാമിയുടെ വാര്‍ഷിക പരിപാടിയില്‍ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു എസ്.ഐ.ഒവിന്റെ സമ്മേളനം. ഒരു വര്‍ഷത്തെ പരിപാടികളായിരുന്നു സമ്മേളനത്തോടനുബന്ധിച്ച് നാം തീരുമാനിച്ചിരുന്നത്. അതിലേറ്റവും സുപ്രധാനമായ പരിപാടിയായിരുന്നു കേഡര്‍ കോണ്‍ഫറന്‍സ്. എസ്.ഐ.ഒവിന്റെ മുഴുവന്‍ അംഗങ്ങളും തെരഞ്ഞെടുത്ത പ്രവര്‍ത്തകരും ജി.ഐ.ഒവിന്റെ മെമ്പര്‍മാരും പ്രവര്‍ത്തകരും പങ്കെടുത്ത കേഡര്‍കോണ്‍ഫറന്‍സ് എസ്.ഐ.ഒ ചരിത്രത്തിലെ അതുല്യസ്മരണയായി അവശേഷിക്കും. സംഘടനയുടെ മുന്‍കാല നേതാക്കളുടെയും പ്രസ്ഥാനത്തിന്റെ ദേശീയ/സംസ്ഥാന നേതാക്കളുടെയും സാന്നിധ്യം കോണ്‍ഫറന്‍സിനെ അവിസ്മരണീയമാക്കി. ഡോ: അസ്സാംതമീമി, ലോക ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ ആവേശമായ ഖാലിദ് മിശ്അല്‍ എന്നിവരുടെ സംസാരവും പ്രവര്‍ത്തകരില്‍ ആവേശം വിതറി. വിദ്യാര്‍ഥി റാലിയോടെയും പൊതുസമ്മേളനത്തോടെയുമാണ് ആ ധന്യമുഹൂര്‍ത്തം സമാപിച്ചത്. കേരള കാമ്പസ് കാരവന്‍, സെമിനാറുകള്‍(സദാചാരം, കേരള മുസ്ലിം ചരിത്രം), ഗള്‍ഫ് സ്റുഡന്റസ് വെക്കേഷന്‍ ക്യാമ്പ് തുടങ്ങി വ്യത്യസ്തമായ പരിപാടികള്‍ ഇതിനോടകം നടന്നുകഴിഞ്ഞു.
സംസ്ഥാന സമ്മേളനം തീരുമാനിക്കുമ്പോള്‍ നമ്മുടെ മുന്നിലുണ്ടായിരുന്ന സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങള്‍ക്ക് കാതലായ മാറ്റം ഇപ്പോള്‍ സംഭവിച്ചിരിക്കുന്നു. ഇന്ത്യയിലെ ഇസ്്ലാമിക പ്രസ്ഥാനത്തെ ഒറ്റപ്പെടുത്തി കല്ലെറിയാനുള്ള ശ്രമം രാഷ്ട്രീയ-മതസംഘടനകളും തുടങ്ങിക്കഴിഞ്ഞു. പ്രസ്ഥാനം രാഷ്ട്രീയ നീക്കം നടത്തുന്നു എന്നതുതന്നെ കാരണം. സാമ്രാജ്യത്വ ശക്തികള്‍ക്കും അതിന്റെ അനുഭാവികള്‍ക്കും സയണിസ്റുകള്‍ക്കും ഫാഷിസ്റുകള്‍ക്കും കമ്യൂണിസ്റുകാര്‍ക്കും ഏറ്റവും വലിയ ഭയം ഇസ്ലാമിക രാഷ്ട്രീയമാണ്. യൂറോപ്പ് പടച്ചുവിട്ട ഇസ്ലാം ഭീതി ഇന്ത്യന്‍‘ഭരണകൂടവും മത-മതേതര പാര്‍ട്ടികളും ഏറ്റെടുത്തുകഴിഞ്ഞു. തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കാനുള്ള തീരുമാനം, വരുന്ന കാലയളവില്‍ പ്രഖ്യാപിക്കുന്ന രാഷ്ട്രീയപാര്‍ട്ടിയുടെ പ്രവേശനം, അതിനോടനുബന്ധിച്ച് പ്രാദേശിക തലങ്ങളില്‍ നിന്നും തുടങ്ങുന്ന പാര്‍ട്ടിയുടെ ഘടനാരൂപീകരണം എന്നിവ പ്രതിയോഗികളില്‍ പരിഭ്രാന്തി പരത്തിത്തുടങ്ങിയിരിക്കുന്നു. രൂപീകൃതമാവാന്‍ പോകുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ സംഘാടനത്തില്‍ നാം പരമാവധി പങ്കുവഹിക്കേണ്ടതുണ്ട്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ തീയതി ഒക്ടോബറിലേക്ക് നീട്ടിവെക്കല്‍, നമ്മുടെ മിക്ക പരിപാടികള്‍ക്കും തടസമായിത്തീരുമെന്നും നമുക്ക് മനസിലായി. തെരഞ്ഞെടുപ്പിനും ജനകീയ വികസന മുന്നണികളുടെ പ്രവര്‍ത്തനത്തിനും വലിയ തോതില്‍ സമയവും അധ്വാനവും ആവശ്യമായിവരും. ഇക്കാര്യം കൂടി സമ്മേളനത്തെകുറിച്ച പുനരാലോചനകളില്‍ ഉണ്ടായിരുന്നു.
മത്സരിക്കാനുള്ള പ്രസ്ഥാനത്തിന്റെ ആഹ്വാനം വര്‍ധിച്ച ആവേശത്തോടെയാണ് പ്രവര്‍ത്തകര്‍ ഏറ്റെടുത്തത്. പ്രസ്ഥാനത്തിന്റെ മുഴുവന്‍ പോഷക വൃന്ദങ്ങളും ഇതില്‍ വ്യാപൃതരായാല്‍ മാത്രമേ ഇസ്ലാമിക പ്രസ്ഥാനത്തിന്റെ വമ്പിച്ച മുന്നേറ്റം സാധിക്കുകയുള്ളു. ഈ അവസ്ഥയില്‍ പ്രസ്ഥാന വൃത്തത്തില്‍ പ്രായംകൊണ്ട് ഇളം തലമുറക്കാരും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ കുറച്ചൊക്കെ അനുഭവങ്ങളുമുള്ള നമ്മള്‍ എങ്ങനെ മാറിനില്‍ക്കും? മാറി നിന്നാല്‍ പ്രവാചകനു നേരെ നാനാഭാഗത്തുനിന്നും ശരവര്‍ഷം ഉണ്ടായപ്പോള്‍ നെഞ്ച്് കാട്ടി പ്രതിരോധിച്ച അനുചരന്മാരെ നമുക്ക് എങ്ങനെ ഉദാഹരിക്കാന്‍ പറ്റും? അതുകൊണ്ട് നമുക്ക് ഏറ്റവും പ്രിയപ്പെട്ട സംസ്ഥാന സമ്മേളനം ഒഴിവാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ധീരമായി, പ്രിയപ്പെട്ടതെന്തും ത്യജിച്ച് ഇസ്ലാമിക പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളികളായി മുന്നോട്ട്തന്നെ ഗമിക്കുക. അല്ലാഹു നമ്മെ അനുഗ്രഹിക്കുമാറാകട്ടെ.!

No comments:

Post a Comment

LinkWithin

Related Posts Plugin for WordPress, Blogger...