Sunday, October 10, 2010

ആരുടെ വോട്ട് കിട്ടാന്‍?

ആരുടെ വോട്ട് കിട്ടാന്‍?
മുജീബ്

ജമാഅത്തെ ഇസ്ലാമിക്ക് ആരുടെ വോട്ട് ലഭിക്കാന്‍? സമസ്ത ഇ.കെ ഗ്രൂപ്പിന്റെ വോട്ട് ലീഗിനും, എ.പി ഗ്രൂപ്പിന്റെ വോട്ട് സി.പി.എം ഉള്‍പ്പെടുന്ന ഇടതുപക്ഷ മുന്നണിക്കും, മുജാഹിദ് രണ്ട് ഗ്രൂപ്പിന്റെ വോട്ട് മുസ്ലിം ലീഗിനും കോണ്‍ഗ്രസ്സിനും മാര്‍ക്സിസ്റ് പാര്‍ട്ടിക്കും, വേണമെങ്കില്‍ പണ്ട് ബേപ്പൂരില്‍ ബി.ജെ.പി സ്ഥാനാര്‍ഥി ഡോ. മാധവന്‍ കുട്ടിക്ക് വോട്ട് ചെയ്ത പോലെ അങ്ങനെയും, തബ്ലീഗ് ജമാഅത്തിന്റെ വോട്ട് സ്വകാര്യത്തില്‍ ഏതെങ്കിലും പാര്‍ട്ടിക്കും, ത്വരീഖത്തിന്റെ നിരവധി ഗ്രൂപ്പുകള്‍ പല പല പാര്‍ട്ടിക്കുമായി ചെന്നടിയുന്നു. ഇസ്ലാമില്‍നിന്ന് വേറിട്ട് നില്‍ക്കുന്ന ഖാദിയാനികളുടെ വോട്ട് ഏത് പാര്‍ട്ടിക്ക് ആയാലും വേണ്ടില്ല, ജമാഅത്തെ ഇസ്ലാമിക്ക് എതിരും. അവശേഷിക്കുന്ന സഹോദര സമുദായത്തിലെ ഒരു പാര്‍ട്ടിയിലും പെടാത്ത ഏതാനും വോട്ടും, ജമാഅത്തെ ഇസ്ലാമിയുടെ വോട്ടും കൊണ്ട് ജനപക്ഷ, ജനകീയ വികസന മുന്നണി എന്നീ പേരുകളില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിക്കാന്‍ സാധ്യതയുണ്ടോ?
കെ.ടി ഹനീഫ നടുവട്ടം
'ഞാന്‍ ഇങ്ങനെ വാദിച്ചാല്‍ മറുകക്ഷി അങ്ങനെ വാദിക്കും, അപ്പോള്‍ ഞാന്‍ അങ്ങനെ വാദിച്ചാല്‍, മറുകക്ഷി ഇങ്ങനെ വാദിക്കും...' എന്നാലോചിച്ചു കൂട്ടിക്കിഴിച്ചു ഒരു ദിവസവും കോടതിയില്‍ പോവാനാവാത്ത വക്കീലിന്റെ കഥയാണ് ചോദ്യം കാണുമ്പോള്‍ ഓര്‍മവരുന്നത്. ജനങ്ങള്‍ പല കാരണങ്ങളാല്‍ പലര്‍ക്കും പല സന്ദര്‍ഭങ്ങളിലും വോട്ട് ചെയ്യുന്നവരാവാം. വലിയൊരു വിഭാഗത്തിന്റെ കാര്യത്തില്‍ വോട്ട് സ്ഥിരമായി ഒരു പാര്‍ട്ടിക്ക് മാത്രം പതിച്ചു നല്‍കുന്ന പതിവില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയില്‍ പോലും മുസ്ലിം ലീഗ് നേരിട്ട കനത്ത തിരിച്ചടിക്ക് മുഖ്യ കാരണം പരമ്പരാഗത സമ്മതിദായകര്‍ മാറിചിന്തിച്ചതാണ്. അതുപോലെ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിനും അതേ അനുഭവമുണ്ടായി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലാകട്ടെ പാര്‍ട്ടി ബന്ധങ്ങള്‍ മാത്രം നിര്‍ണായക ഘടകമല്ല. സ്ഥാനാര്‍ഥിയുടെ വ്യക്തിത്വം, കുടുംബ സ്വാധീനം, വികസന കാര്യത്തിലെ താല്‍പര്യം, താല്‍ക്കാലിക കൂട്ടുകെട്ടുകള്‍ തുടങ്ങി പല ഘടകങ്ങളും അതില്‍ പങ്കുവഹിക്കുന്നു. ഇത് മനസ്സിലാക്കിയാണ് കിട്ടാവുന്നവരെ മുഴുവന്‍ ഉള്‍പ്പെടുത്തി ജമാഅത്തും സോളിഡാരിറ്റിയും ജനപക്ഷ, ജനകീയ വികസന മുന്നണികള്‍ രൂപവത്കരിച്ച് പഞ്ചായത്ത് -നഗരസഭ തെരഞ്ഞെടുപ്പിനെ നേരിടാമെന്ന് തീരുമാനിച്ചത്. പ്രാഥമിക ഘട്ടത്തിലെ അനുഭവങ്ങള്‍ കണക്ക് കൂട്ടല്‍ തെറ്റല്ലെന്ന് തെളിയിക്കുന്നു. ഇനിയങ്ങോട്ട് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനെ ആശ്രയിച്ചിരിക്കുന്നു ഫലസിദ്ധി. അല്ലാതെ ജനങ്ങളെ മുഴുവന്‍ കള്ളികളിലാക്കി വേര്‍തിരിച്ചു നിര്‍ത്തി ആരുടെ വോട്ട് ബാക്കിയാവും എന്നു കണക്കുകൂട്ടി ഇരുന്നാല്‍ ഒരു കാലത്തും തെരഞ്ഞെടുപ്പിനെ നേരിടാനാവില്ല.
മഅ്ദനിയും മുസ്ലിം ലീഗും
"മഅ്ദനിയെ ഉയര്‍ത്തിക്കാട്ടി വര്‍ഗീയധ്രുവീകരണത്തിന് ജമാഅത്ത് നീക്കം. മഅ്ദനി മനുഷ്യാവകാശ ലംഘനമുള്‍പ്പെടെയുള്ളവ അനുഭവിക്കുന്നുണ്ടെങ്കില്‍ ഇടപെടാന്‍ സന്നദ്ധമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കുഞ്ഞാലിക്കുട്ടിയടക്കമുള്ളവര്‍ അറിയിച്ചിരുന്നു. പക്ഷേ, ജമാഅത്തെ ഇസ്ലാമി തന്ത്രപൂര്‍വം കളം കൈയിലെടുക്കുകയായിരുന്നു. ഇരയെ ചൂണ്ടിക്കാട്ടി ഫോറവുമുണ്ടാക്കി തങ്ങളുടെ കൈകളില്‍നിന്ന് രക്ഷപ്പെടാതിരിക്കാനുള്ള തന്ത്രമാണ് പയറ്റുന്നത്. പി.ഡി.പി നേതാക്കളും അണികളും ഇതില്‍ വീണിരിക്കുകയാണ്. അപകടകരമായ നീക്കങ്ങളാണ് ജമാഅത്തെ ഇസ്ലാമിയുടേത്. സി.പി.എം ഭൂരിപക്ഷ പ്രീണനത്തിന് വേണ്ടി കിണഞ്ഞു ശ്രമിക്കുമ്പോള്‍ ജമാഅത്തെ ഇസ്ലാമി, മഅ്ദനിയെ ഉയര്‍ത്തിക്കാട്ടി വിരുദ്ധ ധ്രുവത്തില്‍ നീങ്ങുകയാണ്. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായുള്ള ഈ നീക്കം വന്‍തോതിലുള്ള അപകടമുണ്ടാക്കും'' (ചന്ദ്രിക ദിനപത്രം 6.9.10). മുജീബിന്റെ പ്രതികരണം?
സി.കെ ഹാശിം റശീദ് ഉളിയില്‍
അബ്ദുന്നാസിര്‍ മഅ്ദനിയുടെ അന്യായമായ അറസ്റിനും തടവിനും മനുഷ്യാവകാശ ധ്വംസനത്തിനുമെതിരെ യാതൊന്നും ചെയ്യാത്ത മുസ്ലിം ലീഗ്, അതിലിടപെടുന്നവരെ കൂടി പിന്തിരിപ്പിക്കാനും അപവദിക്കാനുമുള്ള ഹീന ശ്രമമാണ് നടത്തുന്നത്. കര്‍ണാടക പോലീസ് വ്യാജാരോപണങ്ങള്‍ ചുമത്തി രോഗിയും വികലാംഗനുമായ മഅ്ദനിയെ വിശുദ്ധ റമദാനില്‍ അറസ്റ് ചെയ്യാന്‍ ഒരുമ്പെട്ടപ്പോള്‍ നിയമം നിയമത്തിന്റെ വഴിനോക്കട്ടെ എന്ന് പറഞ്ഞൊഴിയുകയായിരുന്നു മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ഇപ്പോള്‍ തികച്ചും നീതിനിഷേധപരവും മാനുഷികവുമായ ഈ പ്രശ്നത്തില്‍ ജ. വി.ആര്‍ കൃഷ്ണയ്യര്‍, ഡോ. സെബാസ്റ്യന്‍ പോള്‍, ഭാസുരേന്ദ്ര ബാബു, സിവിക് ചന്ദ്രന്‍, നീലലോഹിത ദാസ നാടാര്‍, എ. വാസു, ജെ. ദേവിക, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമായിലെ മത പണ്ഡിതന്മാര്‍ തുടങ്ങിയവരോടൊപ്പം ചേര്‍ന്ന് ജമാഅത്തെ ഇസ്ലാമിയും സമാധാനപരമായ പ്രതിഷേധത്തിനും നിയമസഹായത്തിനും വേണ്ടി രംഗത്തിറങ്ങിയപ്പോള്‍ ജമാഅത്തെ ഇസ്ലാമി വര്‍ഗീയ ധ്രുവീകരണമുണ്ടാക്കി മുതലെടുപ്പിന് ശ്രമിക്കുന്നു എന്ന് നിര്‍ലജ്ജം ആരോപിക്കുകയാണ്. എന്ത് ധ്രുവീകരണം? മഅ്ദനിക്ക് രാജ്യത്തെ ഭരണഘടനാനുസൃതമായ നീതി ലഭ്യമാക്കുന്നത് ഏതെങ്കിലും സമുദായത്തിന്നെതിരാണോ? ഹൈന്ദവ സമൂഹമെന്നാല്‍ സംഘ്പരിവാര്‍ എന്നര്‍ഥമുണ്ടോ? മഅ്ദനിക്ക് വേണ്ടി നിയമയുദ്ധം നടത്തിയാല്‍ രാജ്യത്ത് വര്‍ഗീയ സംഘര്‍ഷമുണ്ടാവുന്ന രസതന്ത്രമെന്താണ്? മഅ്ദനിയുടെ കാര്യത്തില്‍ മനുഷ്യാവകാശ ലംഘനമുണ്ടായാല്‍ മുസ്ലിം ലീഗ് ഇടപെടാന്‍ മടിക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി പറയുമ്പോള്‍ ഉദ്ദേശിക്കുന്ന ഇടപെടലിന്റെ സ്വഭാവമെന്താണ്? അത് വര്‍ഗീയ ധ്രുവീകരണവും സംഘര്‍ഷവും ഉണ്ടാക്കുകയില്ലേ? കുറ്റകരമായ നിസ്സംഗതയെ ന്യായീകരിക്കാനും ഒപ്പം മഅ്ദനിയെ തീര്‍ത്തും ഒറ്റപ്പെടുത്താനുമുള്ള വ്യഗ്രതയില്‍ മറ്റുള്ളവരുടെ ഉദ്ദേശ്യ ശുദ്ധി ചോദ്യം ചെയ്യാതിരിക്കാനുള്ള മര്യാദയെങ്കിലും കാട്ടണം. ജമാഅത്തെ ഇസ്ലാമിയാണ് മഅ്ദനിക്ക് വേണ്ടി രംഗത്തിറങ്ങുന്നതെങ്കില്‍ മതേതര പിന്തുണ അദ്ദേഹത്തിന് നഷ്ടപ്പെടും എന്ന മുന്നറിയിപ്പുമായി വന്നിരുന്നു എം.കെ മുനീര്‍. ഇപ്പോഴെന്തായി? 'മഅ്ദനി നീതിഫോറം' രൂപവത്കരിച്ചപ്പോള്‍ തികഞ്ഞ മതേതരവാദികളുടെ കൂട്ടായ്മ തന്നെ അണിനിരന്നതാണ് കേരളം കണ്ടത്. മുസ്ലിം ലീഗും സമസ്തയും മുജാഹിദുകളും ബഹിഷ്കരിച്ചിട്ടും ഒരു വെള്ളിയാഴ്ചയിലെ പള്ളി കലക്ഷന്‍ മാത്രം 58 ലക്ഷമാണെന്നാണറിവ്. മുനീറും പാര്‍ട്ടിയും മാളത്തിലൊളിക്കട്ടെ.
മൌദൂദിയും ജിഹാദും
മൌദൂദിയുടെ മതരാഷ്ട്രവാദം കാലഹരണപ്പെട്ടതല്ലേ? 20 ശതമാനം വരുന്ന മുസ്ലിംകള്‍ക്ക് ഇന്ത്യന്‍ ജനാധിപത്യത്തില്‍ ഭരണം പിടിച്ചെടുക്കാനാവില്ലെന്നും അതുകൊണ്ട് സായുധ വിപ്ളവമാണ് മുസ്ലിംകള്‍ ജിഹാദിലൂടെ നടത്തേണ്ടതെന്നുമാണ് തീവ്രവാദികളുടെ വാദം. എന്നാല്‍ ഇസ്ലാമിക ഭരണത്തില്‍ പോലും അമുസ്ലിംകള്‍ക്ക് ജിസ്യ (മതനികുതി) കൊടുത്ത് സമാധാനമായി ജീവിക്കാമെന്ന നിയമമുള്ളപ്പോള്‍ അമുസ്ലിംകളെയെല്ലാം മുസ്ലിംകളാക്കാന്‍ ജിഹാദ് നടത്തേണ്ടതില്ലെന്ന വാദമാണ് ജനാധിപത്യ മൂല്യങ്ങള്‍ അംഗീകരിക്കുന്ന മുസ്ലിംകള്‍ക്കുള്ളത്. ഇങ്ങനെ ജിഹാദിന്റെ കാര്യത്തില്‍ തന്നെ രണ്ട് വിഭിന്ന ആശയക്കാരുള്ളപ്പോള്‍ ഏത് വിഭാഗക്കാരാണ് ശരി? മുസ്ലിംകളെ ആക്രമിക്കാന്‍ വരുന്ന ശത്രുക്കളോട് അവര്‍ നമസ്കരിക്കുകയും സകാത്ത് കൊടുക്കുകയും ചെയ്യുന്നതുവരെ യുദ്ധം ചെയ്യണമെന്നമെന്ന നിര്‍ദേശം പ്രത്യേക സാഹചര്യത്തില്‍മാത്രം ഉണ്ടാക്കിയതാണെന്നും ഒരു ബഹുസ്വര സമൂഹത്തില്‍ ആക്രമണപരമായ ജിഹാദ് കാലഹരണപ്പെട്ടിരിക്കുന്നു എന്നുമുള്ള മിതവാദികളുടെ നയത്തോട് മൌദൂദിയുടെ ആശയം യോജിക്കുമോ?
കെ.കെ സുഹൈല്‍ മേലാക്കം, മഞ്ചേരി
മൌദൂദി ഒരു മതരാഷ്ട്രവാദവും അവതരിപ്പിച്ചിട്ടില്ല. പൌരോഹിത്യം രാഷ്ട്രീയത്തില്‍ ഇടപെടുന്നതിനെ ശക്തിയായി നിരാകരിച്ച ചിന്തകനാണ് സയ്യിദ് അബുല്‍ അഅ്ലാ മൌദൂദി. രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവുമായ സമസ്ത ജീവിതതുറകളിലും സ്പഷ്ടമായ അധ്യാപനങ്ങളുള്ള ഇസ്ലാമിനെ സമ്പൂര്‍ണമായി അവതരിപ്പിക്കുകയും സമാധാനപൂര്‍വമായി പ്രബോധനം നിര്‍വഹിക്കുകയും ചെയ്തതാണ് മൌദൂദി ചെയ്ത സേവനം. ഇസ്ലാമിന്റെ സംസ്ഥാനപനത്തിനുള്ള സര്‍വ ശ്രമങ്ങളുടെയും പേരാണ് ജിഹാദ്. ആരുടെയും നേരെ ബലപ്രയോഗം നടത്താന്‍ ഇസ്ലാം അനുവദിച്ചിട്ടില്ല. മൌദൂദി ബലപ്രയോഗപരമായ ജിഹാദിന്റെ വക്താവുമായിരുന്നില്ല. ശത്രുക്കളുടെ ബലപ്രയോഗത്തെ നേരിടാന്‍, സമാധാനപരമായ പ്രതിരോധം അസാധ്യമാവുമ്പോള്‍, കഴിവും സാഹചര്യവും അനുകൂലമാണെങ്കില്‍ തിരിച്ചടിക്കുന്നതും ജിഹാദ് തന്നെ. അതും തെറ്റാണെന്ന് ലോകത്ത് ഒരു പ്രത്യയശാസ്ത്രവും സിദ്ധാന്തിക്കുന്നില്ല, ഇസ്ലാമും പറയുന്നില്ല. ശത്രുക്കള്‍ ശത്രുതാ നടപടികള്‍ നിര്‍ത്തുന്നപക്ഷം അവര്‍ മുസ്ലിംകളായില്ലെങ്കിലും അവരോട് യുദ്ധം ചെയ്യരുതെന്നാണ് ഇസ്ലാമിന്റെ ശാസന. "അവര്‍ സമാധാനത്തിന് തയാറായാല്‍ താങ്കളും അതിന് സന്നദ്ധനാവുക'' (അത്തൌബ) എന്ന് ഖുര്‍ആന്‍ പറയുന്നു.
ബഹുസ്വര സമൂഹത്തില്‍ ഇസ്ലാമിന്റെ സമാധാനപരമായ പ്രബോധനത്തെയല്ലാതെ ബലപ്രയോഗമോ യുദ്ധമോ മൌദൂദി എവിടെയെങ്കിലും നിര്‍ദേശിച്ചതിന് തെളിവുകള്‍ ഇല്ല. വ്യാജ പ്രചാരണങ്ങള്‍ നിരന്തരം നടത്തിയതുകൊണ്ട് അത് സത്യമാവുകയില്ല. മൌദൂദി കൃതികള്‍ മലയാളത്തിലും ഇംഗ്ളീഷിലുമടക്കം ലഭ്യമാണെന്നിരിക്കെ സംശയനിവൃത്തിക്ക് മറ്റു വഴികള്‍ തേടേണ്ടതില്ല.
'സംഘടിത സകാത്ത് അശാസ്ത്രീയം'
"യാചനയും ദാരിദ്യ്രവും ഒഴിവാക്കാന്‍ ചിലര്‍ മുന്നോട്ടുവെക്കുന്ന മാര്‍ഗമാണ് സംഘടിത സകാത്ത്. കമ്മിറ്റിക്ക് ഏല്‍പിച്ച് കൊടുക്കുക എന്ന രീതിയേ ഇസ്ലാമിലില്ല. ഒരു സംഘം ചേര്‍ന്ന് ഒരാളെ സകാത്ത് സംഘടിപ്പിക്കാനും വിതരണം ചെയ്യാനും ഏല്‍പിച്ചു. എന്നാലും പല പ്രശ്നങ്ങളും വന്നുചേരും. ചിലപ്പോള്‍ ദായകന് തന്നെ അവന്റെ സകാത്ത് തിരിച്ചു കൊടുത്തെന്ന് വരും. അപ്പോള്‍ എങ്ങനെ സകാത്ത് വീടും? ഇനി എല്ലാ ശ്രദ്ധിച്ച് സംഘടിപ്പിച്ച് വിതരണം നടത്തിയാലും സാമൂഹികമായി ദൂരവ്യാപകമായ പല പ്രശ്നങ്ങളും വന്നുചേരും. സംഘടിത സകാത്തുകാര്‍ പറയുന്നത് എല്ലാം സംഘടിപ്പിച്ച് ഒരാള്‍ക്കോ രണ്ടാള്‍ക്കോ കൊടുത്ത് അവരെ ബിസിനസ്സിലോ മറ്റെന്തെങ്കിലും തൊഴിലിലോ പ്രാപ്തരാക്കിയാല്‍ അവര്‍ പിന്നീട് സകാത്ത് വാങ്ങേണ്ടിവരില്ലല്ലോ എന്നാണ്. എത്രമാത്രം മണ്ടത്തരമാണിത്. ഒരാള്‍ക്ക് കുറെ മക്കളുണ്ട്. അയാളുടെ അടുക്കല്‍ കുറച്ച് ഭക്ഷണവും. എല്ലാവര്‍ക്കും കുറച്ചു വീതം കൊടുത്താല്‍ എല്ലാവരും മെലിഞ്ഞിരിക്കുമല്ലോ. അതുകൊണ്ട് ഒരാള്‍ക്ക് കൊടുത്താല്‍ അവനെങ്കിലും തടിച്ചിരിക്കുമല്ലോ. ബാക്കിയുള്ള മക്കളോ അവര്‍ പോയി തെണ്ടട്ടെ. അല്ലെങ്കില്‍ കിടന്ന് മരിക്കട്ടെ. എന്നതുപോലെയാണ് ദൈനംദിന ആവശ്യത്തിന് പ്രയാസപ്പെടുന്ന കുറെ പേര്‍ക്ക് സകാത്ത് മുടക്കി ഒരാളെ രക്ഷപ്പെടുത്തല്‍....'' (പൂങ്കാവനം മാസിക, സെപ്റ്റംബര്‍ ലക്കം). പ്രതികരണം?
അബ്ബാസ് മണ്ണാര്‍ക്കാട്
ദാരിദ്യ്ര നിര്‍മാര്‍ജനത്തിനും സാമൂഹിക ക്ഷേമത്തിനും വേണ്ടി ഇസ്ലാം ഏര്‍പ്പെടുത്തിയ സകാത്ത്, വെറും ചക്കാത്തായി നിലനിര്‍ത്താന്‍ വേണ്ടി പൌരോഹിത്യത്തിന്റെ എന്തെല്ലാം മുരട്ടു ന്യായങ്ങള്‍! സംഘടിത സകാത്തല്ലാതെ കേവലം വ്യക്തിപരമായ സകാത്ത് നബി(സ)യുടെയോ ഖലീഫമാരുടെയോ കാലത്തുണ്ടായിരുന്നതിന് വല്ല തെളിവും ഹാജരാക്കാമോ? സകാത്തിന്റെ ആത്മാവിനെ തകര്‍ക്കുന്ന സ്വകാര്യ സകാത്ത് വിതരണത്തിന് ഖുര്‍ആനിലോ ഹദീസിലോ തെളിവുകളുണ്ടോ? സകാത്തിന്റെ എട്ടവകാശികളില്‍ ഒരിനം തന്നെ അതിന്റെ ശേഖരണ-വിതരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരാണ്. ഓരോരുത്തരും വെവ്വേറെ തോന്നിയപോലെ കൊടുത്തുതീര്‍ക്കേണ്ട ബാധ്യതയാണെങ്കില്‍ അവകാശികളില്‍ 'അതിന്റെ പ്രവര്‍ത്തകര്‍' എന്ന ഒരു കൂട്ടര്‍ എങ്ങനെ വന്നു?
ഇസ്ലാമിക രാഷ്ട്രീയ വ്യവസ്ഥയും തദധിഷ്ഠിത സകാത്ത് വിതരണ വ്യവസ്ഥയും നിലവില്ലാത്ത ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളില്‍, മനുഷ്യ സ്നേഹികളും ഇസ്ലാമിന്റെ യഥാര്‍ഥ ഗുണകാംക്ഷികളുമായ വിശ്വാസികള്‍ ആവിഷ്കരിച്ച സമ്പ്രദായമാണ് സകാത്തിന്റെ സാമൂഹിക സംഭരണവും വിതരണവും. സ്വയം സന്നദ്ധരായ ദായകരില്‍നിന്ന് സകാത്ത് ശേഖരിച്ച് അര്‍ഹരായ ഗുണഭോക്താക്കളുടെ പട്ടിക തയാറാക്കി കാര്യക്ഷമമായി വിതരണം ചെയ്യുകയാണ് സകാത്ത് കമ്മിറ്റികള്‍ ചെയ്യുന്നത്. നടപടികള്‍ സുതാര്യമായതിനാല്‍ ആര്‍ക്കും പരിശോധിച്ച് കണിശത ഉറപ്പ് വരുത്താവുന്നതേയുള്ളൂ. രോഗചികിത്സ, പാര്‍പ്പിട നിര്‍മാണം, കടബാധ്യത തീര്‍ക്കല്‍, തൊഴില്‍ കണ്ടെത്തല്‍, അവശതാ പെന്‍ഷന്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കാണ് സകാത്ത് ഫണ്ട് അനുവദിക്കുന്നത്. ദരിദ്രരെ എന്നും ദരിദ്രരായി നിലനിര്‍ത്താതിരിക്കാന്‍ തൊഴിലവസരങ്ങള്‍ക്ക് താരതമ്യേന കൂടുതല്‍ സംഖ്യ അനുവദിക്കുന്നു എന്നതിന്റെ അര്‍ഥം ഒന്നോ രണ്ടോ പേര്‍ക്ക് സകാത്ത് തുക ആകെ കൊടുത്തുതീര്‍ക്കുന്നു എന്നല്ല. ഗുണഭോക്താക്കളുടെ പട്ടിക തയാറാക്കുമ്പോള്‍ അര്‍ഹര്‍ക്ക് പ്രഥമ പരിഗണന നല്‍കുന്നതിനാല്‍ സകാത്ത്, ദായകര്‍ക്ക് തന്നെ തിരിച്ചുകിട്ടുന്ന പ്രശ്നമേ ഉത്ഭവിക്കുന്നില്ല. മറിച്ച് വ്യക്തികള്‍ സ്വകാര്യമായി നല്‍കുമ്പോഴാണ് കിട്ടിയവര്‍ക്ക് തന്നെ വീണ്ടും വീണ്ടും കിട്ടുകയും അല്ലാത്തവര്‍ തഴയപ്പെടുകയും ചെയ്യുന്ന അവസ്ഥ ഉണ്ടാവുക.
നിരുത്തരവാദപരമായ പ്രസ്താവനയുടെ
പ്രത്യാഘാതം

ഞാന്‍ ഒരു പി.ജി വിദ്യാര്‍ഥിനിയാണ് (ഹിന്ദു സമൂഹത്തില്‍നിന്ന്).
"അടുത്ത 20 വര്‍ഷത്തിനുള്ളില്‍ കേരളം മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമാക്കാന്‍ ചിലര്‍ ശ്രമിക്കുന്നു'' എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയാണ് ഈ എഴുത്തിനാധാരം.
മുസ്ലിംകള്‍ എന്തിനാണ് ഇത്തരമൊരു തീരുമാനമെടുത്തത്?
(സത്യത്തില്‍ ഈ പ്രസ്താവന വായിച്ചതിനു ശേഷമാണ് ഞാന്‍ മുസ്ലിം മാസികകള്‍ വായിക്കാന്‍ തുടങ്ങിയത് എന്ന് വിസ്മരിക്കുന്നില്ല). ഈ പരിമിതമായ അറിവ് വെച്ചുകൊണ്ട് പറയുകയാണ്, വളരെ നല്ല മതമാണ് നിങ്ങളുടേത്. അത് പ്രചരിപ്പിക്കാതെ നില്‍ക്കുന്നതാണ് നിങ്ങള്‍ ചെയ്യുന്ന പാതകം. ഇസ്ലാമിനെ പറ്റി സമ്പൂര്‍ണമായി മനസ്സിലാക്കാന്‍ വല്ല സൌജന്യ പ്രസിദ്ധീകരണവും ഉണ്ടോ?

ഒരു സഹോദരി
സംസ്ഥാന മുഖ്യമന്ത്രി പദത്തിലിരിക്കുന്ന ഒരുവ്യക്തി, ഏതോ കേസിനോടനുബന്ധിച്ച റെയ്ഡില്‍ പോലീസ് ആരില്‍നിന്നോ കണ്ടെടുത്ത വാറോലയെ അടിസ്ഥാനമാക്കി ഒരു സമുദായത്തെ ഒന്നടങ്കം സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന പ്രസ്താവന ഇറക്കാന്‍ പാടില്ലാത്തതായിരുന്നു. അത് വായിച്ച ഒരു പി.ജി വിദ്യാര്‍ഥിനി പോലും മുസ്ലിം സമുദായത്തെ എത്രത്തോളം തെറ്റിദ്ധരിച്ചു എന്ന് വ്യക്തമാക്കുന്നതാണ് ഈ ചോദ്യം.
ഉത്തരവാദപ്പെട്ട ഒരു മുസ്ലിം സംഘടനയും 20 കൊല്ലം കൊണ്ടോ 40 കൊല്ലം കൊണ്ടോ കേരളത്തെ ഇസ്ലാമീകരിച്ചുകളയാമെന്ന് സ്വപ്നം കാണുന്നില്ല. മനുഷ്യവര്‍ഗത്തിന്റെ മാര്‍ഗദര്‍ശനത്തിനായി സര്‍വജ്ഞനായ ദൈവം നല്‍കിയ സന്ദേശം എന്ന നിലയില്‍ ഇസ്ലാമിന്റെ പ്രബോധനം സമാധാനപൂര്‍വം നടത്തുന്ന പ്രസ്ഥാനങ്ങള്‍ കേരളത്തിലുമുണ്ടെന്നത് മാത്രമാണ് ശരി. അതിനവര്‍ക്ക് ജനാധിപത്യ ഇന്ത്യയില്‍ സ്വാതന്ത്യ്രവുമുണ്ട്. അതിലപ്പുറം ബലപ്രയോഗമോ നിര്‍ബന്ധമോ ചെലുത്തി ഇസ്ലാമില്‍ ആളെ കൂട്ടാന്‍ ഇസ്ലാം ആരെയും അനുവദിക്കുന്നില്ല. വിവാഹം പോലുള്ള ഏര്‍പ്പാടുകള്‍ മതപരിവര്‍ത്തനത്തിന്റെ വിഹിത മാര്‍ഗങ്ങളുമല്ല.
ഏതായാലും ഉര്‍വശി ശാപം ഉപകാരം എന്ന ആപ്ത വാക്യത്തെ ശരിവെക്കുന്നവിധം, ചോദ്യകര്‍ത്താവിനെപോലുള്ള സത്യാന്വേഷികളില്‍ ഇസ്ലാമിനെക്കുറിച്ച് പഠിക്കാനുള്ള ഔല്‍സുക്യമുണ്ടാക്കുന്നതില്‍ മുഖ്യമന്ത്രിയുടെ പ്രസ്താവന നിമിത്തമായത് നല്ല കാര്യമാണ്. ഇസ്ലാംമതം, രക്ഷാസരണി, നിര്‍മാണവും സംഹാരവും, ഖുര്‍ആന്‍ സന്ദേശ സാരം, മുഹമ്മദ് തുടങ്ങി ഒട്ടേറെ പുസ്തകങ്ങള്‍ ഇസ്ലാമിക് പബ്ളിഷിംഗ് ഹൌസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവയിലൂടെ ഇസ്ലാമിനെ തനതായ രീതിയില്‍ പഠിക്കാം (വിലാസം: ഐ.പി.എച്ച് കോഴിക്കോട്, ഫോര്‍ലാന്റ് ബില്‍ഡിംഗ്, രാജാജി റോഡ്, കോഴിക്കോട്-4).

No comments:

Post a Comment

LinkWithin

Related Posts Plugin for WordPress, Blogger...