Thursday, October 14, 2010

ജനസേവനത്തിന്റെ പുതിയ ഇടം തേടി -ശൈഖ് മുഹമ്മദ് കാരകുന്ന്

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഭരണ നിര്‍വ്വഹണം സത്യസന്ധവും നീതിപൂര്‍വകവും ധര്‍മ്മ നിഷ്ഠവുമാക്കി മാറ്റാന്‍ തീവ്രശ്രമത്തിലേര്‍പ്പെടേണ്ട സന്ദര്‍ഭമാണിത്. ഈ രംഗത്തുള്ള ഏതൊരു ശ്രമവും പുണ്യകര്‍മമത്രെ. അദ്ധ്വാനവും സമയവും ഉപയോഗിക്കാതിരുന്നതു കൊണ്ട് ഒരു പ്രയോജനവുമില്ല. രണ്ടും സൂക്ഷിച്ചു വെക്കാന്‍ കഴിയുന്നവയല്ലല്ലോ.

മനുഷ്യചരിത്രത്തില്‍ സദ്ഭരണത്തിന്റെ ഏററവും മികച്ച മാതൃക പ്രവാചകന്‍മാര്‍ കഴിഞ്ഞാല്‍ ഖലീഫ ഉമറിന്റേതാണ്. മാതൃകാ ഭരണത്തെക്കുറിച്ച ഏതൊരു ചര്‍ച്ചയിലും അദ്ദേഹം കടന്നു വരുന്നു. മലയാളത്തിലെ പ്രശസ്ത കഥാകൃത്ത് ടി. പത്മനാഭന്റെ ഏറ്റവും പുതിയ പുസ്തകത്തിന്റെ തലക്കെട്ട് 'ഖലീഫാ ഉമറിന്റെ പിന്‍മുറക്കാര്‍' എന്നാണ്. പുസ്തകത്തിലെ ആദ്യ അധ്യായത്തിന്റെ പേരും അതുതന്നെ. നിറയൌവ്വനത്തില്‍ വാഹനാപകടത്തില്‍ മരണമടഞ്ഞ ഡോക്ടര്‍ സൈനുദ്ദീന്‍ അദ്ദേഹത്തിന്റെ അയല്‍വാസിയായിരുന്നു. മനുഷ്യ സ്നേഹത്തിന്റെ മഹിത മാതൃകയായിരുന്ന ഡോക്ടര്‍ പാവപ്പെട്ട ഒരു രോഗിക്കു വേണ്ടി ചെയ്ത അത്യസാധാരണമായ സഹായത്തിന്റെയും സേവനത്തിന്റെയും കഥ സ്വന്തം സഹോദരിയില്‍ നിന്ന് കേള്‍ക്കാനിടയായ പത്മനാഭന്റെ മനസ്സ് കാലദേശങ്ങള്‍ക്കപ്പുറത്തേക്ക് പറന്നു പോയി; ഖലീഫാ ഉമറിലേക്ക്.അദ്ദേഹം പാവപ്പെട്ട ഒരു പെണ്ണിന് പാതിരാവില്‍ ധാന്യപ്പൊടി എത്തിച്ചു കൊടുത്ത മഹത്തായ ത്യാഗത്തിന്റെയും സേവനത്തിന്റെയും സംഭവമാണ് അദ്ദേഹം ആ അദ്ധ്യായത്തില്‍ മനോഹരമായി വിശദീകരിക്കുന്നത്. ഇസ്ലാമിന്റെ മഹത്വവും യശസ്സും ഉയര്‍ത്തുന്നതിലും അതിന്റെ പ്രചാരണത്തിലും ഉമറുല്‍ ഫാറൂഖിന്റെ ഇത്തരം ഉജ്ജ്വലമായ ഭരണമാതൃകകള്‍ വഹിച്ച പങ്ക് വളരെ വലുതാണ്. ഉമറിനെ മാതൃകാ വ്യക്തിത്വമാക്കിയതും അദ്ദേഹത്തിന്റെ ഭരണത്തെ മികവുറ്റതാക്കിയതും എന്തായിരുന്നു?


ത്യാഗപൂര്‍ണ്ണമായ സേവനം, കണിശമായ നീതിനിഷ്ഠ, അവിശ്വസനീയമായ ജീവിതലാളിത്യം, ഭരണീയരോടുള്ള അതിരുകളില്ലാത്ത കാരുണ്യവും വാത്സല്യവും..... ഇവയൊക്കെയായിരുന്നു. ജനസേവനം ദൈവത്തിന്നുള്ള ആരാധനയാണ്. പ്രവാചകന്‍ പറയുന്നു: "അന്ത്യദിനത്തില്‍ അല്ലാഹു പറയും. ഹേ മനുഷ്യാ, ഞാന്‍ രോഗിയായപ്പോള്‍ നീയെന്നെ സന്ദര്‍ശിച്ചില്ല.'' അപ്പോള്‍ മനുഷ്യന്‍ ചോദിക്കും: "എന്റെ നാഥാ ഞാന്‍ നിന്നെ സന്ദര്‍ശിക്കുകയോ.'' അന്നേരം അല്ലാഹു പറയും: "എന്റെ ഇന്ന അടിമ രോഗിയായത് നീ അറിഞ്ഞില്ലേ. എന്നിട്ട് നീ അവനെ സന്ദര്‍ശിച്ചില്ല. അവനെ സന്ദര്‍ശിച്ചിരുന്നുവെങ്കില്‍ അവന്റെ അടുത്ത് എന്നെ കാണുമായിരുന്നുവെന്ന് നിനക്ക് അറിഞ്ഞു കൂടേ. ഹേ മനുഷ്യാ നിന്നോട് ഞാന്‍ ഭക്ഷണം ആവശ്യപ്പെട്ടു. പക്ഷേ നീയെനിക്ക് ഭക്ഷണം തന്നില്ല.'' മനുഷ്യന്‍ പറയും: "എന്റെ നാഥാ, നീ ലോക രക്ഷിതാവല്ലേ, ഞാന്‍ നിനക്കെങ്ങനെ ആഹാരം നല്‍കും?'' അല്ലാഹു പറയും: "എന്റെ ഇന്ന അടിമ നിന്നോട് ആഹാരം ആവശ്യപ്പെട്ടത് നിനക്കറിയില്ലേ. എന്നിട്ട് നീ അവന് ആഹാരം കൊടുത്തില്ല. നീ അവന് ആഹാരം നല്‍കിയിരുന്നുവെങ്കില്‍ അത് എന്റെ അടുത്ത് കാണുമായിരുന്നുവെന്ന് നിനക്കറിഞ്ഞു കൂടേ. മനുഷ്യാ ഞാന്‍ നിന്നോട് കുടിനീര് ആവശ്യപ്പെട്ടു. നീ എനിക്കു വെള്ളം തന്നില്ല.'' മനുഷ്യന്‍ പറയും: " എന്റെ നാഥാ, നീ ലോകരക്ഷിതാവ്. ഞാന്‍ എങ്ങനെ നിനക്കു വെള്ളം തരും.'' അല്ലാഹു പറയും: "എന്റെ ഇന്ന അടിമ നിന്നോട് വെള്ളം ചോദിച്ചു. നീ അവന് കൊടുത്തില്ല. നിനക്ക് അറിഞ്ഞു കൂടേ, നീ വെള്ളം കൊടുത്തിരുന്നുവെങ്കില്‍ അത് എന്റെ അടുത്ത് കാണുമായിരുന്നുവെന്ന്.'' (ബുഖാരി)

"സൃഷ്ടികളൊക്കെയും ദൈവത്തിന്റെ കുടുംബമാണ്. ദൈവത്തിന് ഏറ്റവും കൂടുതല്‍ ഇഷ്ടം അവന്റെ കുടുംബത്തിന് കൂടുതല്‍ ഉപകാരം ചെയ്യുന്നവരെയാണ്.'' (അത്തയ്സീറു ബിശ്ശര്‍ഹില്‍ ജാമിഇസ്സഗീര്‍) ജനസേവനം ദൈവസഹായത്തിന് വഴിയൊരുക്കുമെന്ന വിശ്വാസം എക്കാലത്തും സമൂഹത്തില്‍ നിലനിന്നു പോന്നിട്ടുണ്ട്. ആദ്യമായി ദിവ്യസന്ദേശം ലഭിച്ച് ദൈവദൂതനായി മാറിയ മുഹമ്മദ് നബി പ്രവാചകത്വത്തിന്റെ കഠിന ഭാരവുമായി പ്രിയപത്നി ഖദീജാബീവിയുടെ സന്നിധിയിലെത്തിയപ്പോള്‍ അവര്‍ പറഞ്ഞ വാക്കുകള്‍ ഇതാണ് വ്യക്തമാക്കുന്നത്. "പ്രിയപ്പെട്ടവനേ, അല്ലാഹു ഒരിക്കലും അങ്ങയെ അപമാനിക്കുകയില്ല. കഷ്ടപ്പെടുത്തുകയുമില്ല. അങ്ങ്് കുടുംബ ബന്ധം ചേര്‍ക്കുന്നു. സത്യം മാത്രം പറയുന്നു. അശരണരെ സഹായിക്കുന്നു. അതിഥികളെ സല്‍ക്കരിക്കുന്നു. സത്യത്തിന്റെ വിജയത്തിന്നായി പണിയെടുക്കുന്നു. ഒരു തെററും ചെയ്യുന്നില്ല. എല്ലാം നല്ലതിനായിരിക്കുമെന്ന് എനിക്കുറപ്പുണ്ട്.''


ഇസ്ലാമിന്റെ നന്മയും മേന്മയും ജനമെന്നും അനുഭവിച്ചറിഞ്ഞത് അതിന്റെ അനുയായികളുടെ സേവനപ്രവര്‍ത്തനങ്ങളിലൂടെയാണ്. എതിരാളികളുടെ കഠിന മര്‍ദ്ദനം കാരണം നാടു വിടാന്‍ തീരുമാനിച്ച അബൂബക്കര്‍ സിദ്ദീഖിനോട് ശത്രുക്കളുടെ ഗോത്രത്തലവന്‍ ഇബ്നുദ്ദുഗ്ന പറഞ്ഞു: "താങ്കളെപ്പോലുള്ളവര്‍ നാടു വിടരുത്. നാട്ടില്‍ നിന്ന് പറഞ്ഞയക്കപ്പെടുകയുമരുത്. താങ്കള്‍ കഷ്ടപ്പെടുന്നവരെ സഹായിക്കുന്നു. കടക്കാരെ തുണക്കുന്നു. അശരണര്‍ക്ക് അഭയമേകുന്നു.'' ജനസേവനത്തിന്റെ ഈ എല്ലാ മേന്മയും മഹത്വവും പ്രാധാന്യവും നന്നായി മനസ്സിലാക്കിയ പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമി. കഴിഞ്ഞ ആറു പതിറ്റാണ്ടിനിടയില്‍ ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയെപ്പോലെ സേവനപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതമായ ഏതെങ്കിലും പ്രസ്ഥാനം രാജ്യത്തുണ്ടോയെന്ന് സംശയമാണ്. ഇതേവരെ ജമാഅത്ത് പ്രവര്‍ത്തകര്‍ തങ്ങളുടെ പണവും ഉദാരമതികളില്‍ നിന്ന് ശേഖരിക്കുന്ന സംഖ്യയും സ്വന്തം അദ്ധ്വാനവും ഉപയോഗിച്ചാണ് സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. ഇപ്പോള്‍ ജനസേവനത്തിന്റെ കൂടുതല്‍ വിശാലവും തുറന്നതും ഫലപ്രദവുമായ ഇടങ്ങള്‍ ഉപയോഗപ്പെടുത്താനുള്ള അവസരങ്ങളാണ് തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലെ പങ്കാളിത്തത്തിലൂടെ ലഭ്യമാകുന്നത്.

കേരളത്തില്‍ ജനക്ഷേമ പദ്ധതികള്‍ക്കായി നീക്കി വെക്കപ്പെടുന്ന സംഖ്യയില്‍ നാല്‍പത് ശതമാനത്തിലേറെയും ചെലവഴിക്കപ്പെടുന്നത് തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലൂടെയാണ്. എന്നാല്‍ അതിന്റെ നാല്‍പതു ശതമാനത്തില്‍ താഴെ മാത്രമേ ജനങ്ങളിലെത്തുന്നുള്ളൂ. ബാക്കിയൊക്കെയും ഇടത്തട്ടുകാരുടെ പോക്കറ്റുകളിലാണെത്തുന്നത്. കഴിഞ്ഞ അഞ്ചു കൊല്ലത്തെ കണക്കുകള്‍ പരിശോധിക്കുന്ന ഏവര്‍ക്കും ഇത് വളരെ വേഗം ബോധ്യമാകും.

1. വികസനപ്രവര്‍ത്തനങ്ങളും പദ്ധതികളും ഏറ്റെടുത്ത് നടത്തുന്നത് ജനകീയ സമിതികളായിരിക്കണം. കോണ്‍ട്രാക്ടര്‍മാരെയും മറ്റു ഇടത്തട്ടുകാരെയും പൂര്‍ണ്ണമായും മാറ്റി നിര്‍ത്തണം. അവയുടെ സുഗമമായ നടത്തിപ്പിന് എഞ്ചിനീയര്‍മാരോ മറ്റോ തടസ്സം നില്‍ക്കുകയാണെങ്കില്‍ അവരെ സമൂഹമദ്ധ്യത്തില്‍ തുറന്ന് കാണിക്കുകയും അവര്‍ക്കെതിരെ ജനകീയ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുകയും വേണം.

2. പദ്ധതി പ്രവര്‍ത്തനങ്ങളില്‍ ജനങ്ങളുടെ പണം ജനങ്ങള്‍ക്കു വേണ്ടി ചെലവഴിക്കുന്നതാകയാല്‍ വിശദമായ കണക്ക് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെയും വിശദമായ കണക്ക് ജനങ്ങളുടെ മുമ്പില്‍ സമര്‍പ്പിക്കപ്പെടണം.

3. പദ്ധതികള്‍ അനുവദിക്കുന്നതും നടപ്പാക്കുന്നതും ജനങ്ങളുമായി കൂടിയാലോചിച്ചു കൊണ്ടായിരിക്കണം. വ്യക്തികളോ പാര്‍ട്ടിക്കാരോ കോണ്‍ട്രാക്ടറോ ആവരുത്.

4. വ്യക്തികള്‍ക്ക് അനുവദിക്കപ്പെടുന്ന എല്ലാ സഹായങ്ങളും ലഭിക്കുന്നത് സമൂഹത്തിലെ ഏറ്റവും അര്‍ഹതപ്പെട്ടവര്‍ക്കായിരിക്കണം. അതിനായി ജനങ്ങളെ ഒരുമിച്ചു കൂട്ടി ചര്‍ച്ച ചെയ്ത് തീരുമാനിക്കണം. ജാതി, മത, കക്ഷി, പാര്‍ട്ടി പരിഗണനകള്‍ക്ക് അതീതമായിരിക്കണം വ്യക്തികളുടെ തെരഞ്ഞെടുപ്പ്.

5. ഇപ്പോള്‍ അനുവദിക്കപ്പെടുന്ന സംഖ്യയില്‍ ചെറിയ ശതമാനം മാത്രമേ ചെലവഴിക്കപ്പെടുന്നുള്ളു. ബാക്കിയൊക്കെയും ലാപ്സായി പോവുകയാണ്. ഭരിക്കുന്നവരുടെ ഗുരുതരമായ അശ്രദ്ധയും ആലസ്യവും അവഗണനയുമാണിതിനു കാരണം. ഈയവസ്ഥക്ക് അറുതിയുണ്ടാവണം.

6. മദ്യം, മയക്കുമരുന്ന്, ലൈംഗിക അരാജകത്വം പോലുള്ള സാമൂഹിക തിന്മകളും കുറ്റകൃത്യങ്ങളും തടയുന്നതില്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്ക് സുപ്രധാന പങ്ക് വഹിക്കാന്‍് സാധിക്കും. ഇതില്‍ ഒരു വിധ അശ്രദ്ധയോ അവഗണനയോ ഉണ്ടാകാവതല്ല.

7. വര്‍ഗ്ഗീയത, സാമുദായിക ധ്രുവീകരണം,ജാതി സംഘര്‍ഷം, രാഷ്ട്രീയ സംഘട്ടനങ്ങള്‍ പോലുള്ളവയ്ക്കെതിരെ ശക്തമായ ബോധവല്‍ക്കരണം സംഘടിപ്പിക്കണം. നാട്ടില്‍ സമാധാനവും ശാന്തിയും ഉറപ്പു വരുത്താന്‍ എല്ലാ വാര്‍ഡുകളിലും ഡിവിഷനുകളിലും മുഴുവന്‍ ജാതി, മത, സമുദായ, രാഷ്ട്രീയ വിഭാഗങ്ങളെയും ഉള്‍പ്പെടുത്തി സൌഹൃദവേദികളുണ്ടാക്കണം.

8. വികസനത്തില്‍ പ്രാഥമികാവശ്യങ്ങള്‍ക്ക് മുഖ്യപരിഗണന നല്‍കുക.ഭക്ഷണം, വസ്ത്രം,പാര്‍പ്പിടം, വെള്ളം, വെളിച്ചം, വിദ്യാഭ്യാസം, ചികില്‍സ, തൊഴില്‍ പോലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായിരിക്കണം പ്രഥമ പരിഗണന.

9. ഭരണനിര്‍വ്വഹണത്തിലെ സ്ത്രീ പങ്കാളിത്തം അര്‍ത്ഥപൂര്‍ണ്ണവും യാഥാര്‍ത്ഥ്യനിഷ്ഠവുമാണെന്ന് ഉറപ്പ് വരുത്തുക. അവരെ ബിനാമികളാക്കി പുരുഷന്മാര്‍ ഭരിക്കുന്ന അവസ്ഥക്ക് അറുതി വരുത്തുക.

10. വികസനം പ്രകൃതിവിരുദ്ധമാവാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തുക. പുഴകള്‍ക്കും തോടുകള്‍ക്കും കുളങ്ങള്‍ക്കും നീര്‍ചാലുകള്‍ക്കും വയലുകള്‍ക്കും മലകള്‍ക്കും പോറല്‍ പററാതിരിക്കാന്‍ ജാഗ്രത പാലിക്കുക.അവയൊക്കെ നമ്മെപ്പോലെ വരും തലമുറകള്‍ക്കും മറ്റു ജീവജാലങ്ങള്‍ക്കും അവകാശപ്പെട്ടതാണെന്ന ബോധം വളര്‍ത്തുക. വായുവിലും വെള്ളത്തിലും മണ്ണിലും വിണ്ണിലും വിഷം കലര്‍ത്താത്ത വികസനങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കേണ്ടത്.കാര്‍ഷിക മേഖലക്ക് പ്രാധാന്യം നല്‍കുക.

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഭരണ നിര്‍വ്വഹണം സത്യസന്ധവും നീതിപൂര്‍വകവും ധര്‍മ്മ നിഷ്ഠവുമാക്കി മാറ്റാന്‍ തീവ്രശ്രമത്തിലേര്‍പ്പെടേണ്ട സന്ദര്‍ഭമാണിത്. ഈ രംഗത്തുള്ള ഏതൊരു ശ്രമവും പുണ്യകര്‍മമത്രെ. അദ്ധ്വാനവും സമയവും ഉപയോഗിക്കാതിരുന്നതു കൊണ്ട് ഒരു പ്രയോജനവുമില്ല. രണ്ടും സൂക്ഷിച്ചു വെക്കാന്‍ കഴിയുന്നവയല്ലല്ലോ.

No comments:

Post a Comment

LinkWithin

Related Posts Plugin for WordPress, Blogger...