Monday, October 11, 2010

ജമാഅത്തെ ഇസ്ലാമിയും വിമര്‍ശകരും

കണ്ണൂര്‍ പാപ്പിനിശ്ശേരി സ്വദേശി ശ്രീ. കെ.പി സുകുമാരന്‍ ബ്ലോഗില്‍ എഴുതിയ ലേഖനമാണിത്. ജമാഅത്തെ ഇസ്‌ലാമിക്കെതിരെ ഉന്നയിക്കപ്പെട്ട ചില വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുന്ന ഈ ലേഖനത്തോടുള്ള പ്രതികരണങ്ങളും ബ്ലോഗില്‍ വായിക്കാം. kpsukumaran.blogspot.com

ജമാഅത്തെ ഇസ്ലാമിയും
വിമര്‍ശകരും


കെ.പി സുകുമാരന്‍

ജമാഅത്തെ ഇസ്ലാമിയെ വിമര്‍ശിച്ചുകൊണ്ട് എം.എന്‍ കാരശ്ശേരി സി.ആര്‍ നീലകണ്ഠനെതിരെ പറഞ്ഞ കാര്യങ്ങള്‍ വായിക്കാനിടയായി. മാഷിന്റെ വിചിത്രമായ വാദഗതി വായിച്ച് ഞാന്‍ അന്തം വിട്ടുപോയി. അദ്ദേഹം പറയുന്നു: "കേരളത്തില്‍ ജമാഅത്തെ ഇസ്ലാമിയോ അവരുടെ ഉപസംഘങ്ങളോ ആയുധപരിശീലനം നടത്തിയതിന് തെളിവൊന്നുമില്ല. എങ്കിലും ഇക്കാണുന്ന ജനാധിപത്യ-മതേതര മുഖം അവരുടെ തല്‍ക്കാലത്തെ മുഖംമൂടി മാത്രാണ്. സാഹചര്യത്തെളിവുകള്‍: (1) വോട്ട് ചെയ്യുന്നത് നിഷിദ്ധം (ഹറാം) ആണ് എന്നു പറഞ്ഞുകൊണ്ടാണ് അവര്‍ വന്നത് (1941). അടിയന്തരാവസ്ഥയെ തുടര്‍ന്നുണ്ടായ തെരഞ്ഞെടുപ്പ് (1977) മുതല്‍ വോട്ട് ചെയ്യാന്‍ ആരംഭിച്ചു. അന്ന് കോണ്‍ഗ്രസ് വിരുദ്ധം. പിന്നെ വ്യക്തിയെ നോക്കി വോട്ടു ചെയ്യും എന്നായി. കുറച്ചു കഴിഞ്ഞപ്പോള്‍ മൂല്യാധിഷ്ഠിതമായി സ്ഥാനാര്‍ഥികള്‍ക്കും മുന്നണികള്‍ക്കും പിന്തുണ പ്രഖ്യാപിച്ചു തുടങ്ങി. ജമാഅത്തെ ഇസ്ലാമി സ്വയം ഒരു രാഷ്ട്രീയ പാര്‍ട്ടിയാണ് എന്ന സത്യം തുറന്നു പറഞ്ഞത് ഇപ്പോള്‍ മാത്രമാണ് (2009). നീണ്ട ആറു പതിറ്റാണ്ടുകാലം ആ വസ്തുത ഒളിച്ചുവെച്ചു എന്നര്‍ഥം''
ജമാഅത്തെ ഇസ്ലാമിക്കെതിരെ എല്ലാവരും പറയുന്ന കുറ്റം ഒരേമാതിരി തന്നെ. ജമാഅത്തിന്റെ പ്രവര്‍ത്തകരായാലും സോളിഡാരിറ്റി പ്രവര്‍ത്തകരായാലും അവര്‍ ഇതേ വരെ ആയുധമെടുത്തിട്ടില്ല. പൊതുമുതല്‍ നശിപ്പിച്ചിട്ടില്ല. ആക്രമണങ്ങള്‍ നടത്തിയിട്ടില്ല. വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടില്ല. ഇതിനൊന്നും ഒരു തെളിവും ആര്‍ക്കുമില്ല. പിന്നെയോ അവര്‍ സമരമുഖങ്ങളില്‍ ജനപക്ഷത്ത് നിന്ന് പൊരുതുന്നു. മാത്രമല്ല അടുത്ത് ഇടപഴകുമ്പോള്‍ നല്ല പെരുമാറ്റം, എളിമ, വിനയം ഇവയൊക്കെയും. പിന്നെന്താ വേണ്ടത്? ഇങ്ങനെയല്ലേ പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകളും പ്രവര്‍ത്തകരും വേണ്ടത്? ആയിരിക്കാം. പക്ഷേ, ഇതൊക്കെ മുഖംമൂടിയാണ്. ശരിയായ ലക്ഷ്യം ഉള്ളില്‍ ഒളിപ്പിച്ചുകൊണ്ടാണ് ഇങ്ങനെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്നത്. അവസരം ഒത്ത് വന്നാല്‍ അവര്‍ തനിനിറം പുറത്തെടുക്കും. അങ്ങനെ ഇവര്‍ അണിയുന്ന പൊയ്മുഖത്തിന്റെ ഒരു സാമ്പിള്‍ ആണ് കാരശ്ശേരി മാഷ് ചൂണ്ടിക്കാട്ടുന്നത്.
ജമാഅത്തെ ഇസ്ലാമി രാഷ്ട്രീയ സംഘടനയാണെന്ന് അവര്‍ ആറ് പതിറ്റാണ്ട് കാലം ഒളിപ്പിച്ചുവെച്ചു. അതായത് തങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കുമെന്നും അന്ന് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും ജനങ്ങളോട് വോട്ട് ചോദിക്കുമെന്നും 1941-ല്‍ തീരുമാനിച്ചിട്ട്, അന്ന് വോട്ട് ചെയ്യുന്നത് ഹറാമാണെന്ന് പ്രചരിപ്പിക്കുകയും ചെയ്തിട്ട് 2009-ല്‍ മാത്രം അത് പരസ്യമാക്കുന്നു. ലോകത്ത് ഒരു സംഘടനയും ഇത്രയും കാലം ഒരു പരിപാടി ഒളിപ്പിച്ചു വെച്ചിരിക്കാന്‍ സാധ്യതയില്ല. ജമാഅത്തെ ഇസ്ലാമി 1941-ല്‍ രൂപീകരിച്ചതിനു ശേഷം നീണ്ട ആറ് പതിറ്റാണ്ടില്‍ ഉണ്ടായ രാഷ്ട്രീയ സാമൂഹിക മാറ്റങ്ങളാല്‍ ആ സംഘടനയുടെ നയപരിപാടികളില്‍ ഉണ്ടായ സ്വാഭാവിക പരിണാമങ്ങളാണ് 2009-ലെ അവരുടെ തീരുമാനങ്ങളില്‍ പ്രതിഫലിക്കുന്നത് എന്ന് അംഗീകരിക്കാന്‍ കാരശ്ശേരി മാഷിനോ ജമാഅത്തെ ഇസ്ലാമിയുടെ വിമര്‍ശകര്‍ക്കോ കഴിയുന്നില്ല. ഇനിയങ്ങോട്ട് ജമാഅത്തെ ഇസ്ലാമിയുടെ നയങ്ങളിലും ആശയങ്ങളിലും കാലോചിതമായ മാറ്റങ്ങള്‍ ഉണ്ടായാലും അവര്‍ അംഗീകരിക്കുകയില്ല. അവരെ സംബന്ധിച്ച് ജമാഅത്തെ ഇസ്ലാമി മാറുകയേ ഇല്ല. അവരുടെ മുഖംമൂടി പുറത്ത് എടുക്കുന്നത് വരെയുള്ള എല്ലാ നയങ്ങളും 1941-ല്‍ തീരുമാനിച്ചിട്ടുണ്ട്. അതുവരെയുള്ള എല്ലാ നല്ല പ്രവര്‍ത്തനങ്ങളും അഭിനയമാണ്.
അപ്പോള്‍ ഈ മുഖംമൂടി സിദ്ധാന്തക്കാര്‍ക്ക് വേണ്ടത് എന്തായിരുന്നു. ഇതുവരെ ജമാഅത്തെ ഇസ്ലാമിക്കാരും സോളിഡാരിറ്റിക്കാരും ചെയ്യാത്തതൊക്കെ ചെയ്യണമായിരുന്നു. അതായത് പ്രതിയോഗികളെ സ്കൂള്‍ വിദ്യാര്‍ഥികളുടെ മുന്നിലിട്ടായാലും വെട്ടിക്കൊല്ലണമായിരുന്നു. കൊലപാതക പരമ്പരകളില്‍ തങ്ങളുടെ സ്കോര്‍ ഒരിക്കലും കുറയാതെ നോക്കണമായിരുന്നു. ബോംബുകള്‍ നിര്‍മിക്കണമായിരുന്നു. അങ്ങനെ നിര്‍മിക്കുമ്പോള്‍ സ്വന്തം കൈയില്‍ നിന്ന് അബദ്ധത്തില്‍ പൊട്ടിയാലും അത് ശത്രുക്കള്‍ എറിഞ്ഞതാണെന്ന് പറയണമായിരുന്നു. ഞങ്ങളിലൊന്നിനെ തൊട്ടു കളിച്ചാല്‍.... അടിച്ച് മുട്ടൊടിക്കും സൂക്ഷിച്ചോ... ഇമ്മട്ടില്‍ മുദ്രാവാക്യങ്ങള്‍ മുഴക്കിക്കൊണ്ട് ജാഥ നയിക്കണമായിരുന്നു. എങ്കില്‍ ഈ വിമര്‍ശകര്‍ക്ക് ജമാഅത്തെ ഇസ്ലാമിയെ വിമര്‍ശിക്കാന്‍ ഒരു കാരണവും കിട്ടുകയില്ലായിരുന്നു. പൊയ്മുഖമില്ലല്ലോ.
മാത്രമല്ല, നേരാംവണ്ണം സമൂഹത്തില്‍ ഇറങ്ങി മേലില്‍ ആരും പ്രവര്‍ത്തിക്കരുതെന്ന ഒരു സന്ദേശവും ഈ വിമര്‍ശകര്‍ നല്‍കുന്നുണ്ട്. കാരണം ഇവര്‍ക്ക് വിമര്‍ശിക്കാതിരിക്കാന്‍ പറ്റുമോ? ശീലിച്ചുപോയില്ലേ. അതുകൊണ്ട് 'ജമാഅത്തെ ഇസ്ലാമിയുടെയും സോളിഡാരിറ്റിയുടെയും പ്രവര്‍ത്തനങ്ങളെ ആരും മാതൃകയാക്കരുത്. ഒന്നുമില്ലെങ്കില്‍ എന്തോ ദുഷ്ടലാക്ക് ഉണ്ടെന്ന് ഈ വിമര്‍ശകര്‍ ആരോപിച്ചു കളയും. ഇന്ത്യയെ ഒരു മുസ്ലിം മതരാഷ്ട്രമാക്കി മാറ്റാനാണ് ജമാഅത്തെ ഇസ്ലാമി ഈ മുഖംമൂടി അണിഞ്ഞുകൊണ്ട് ജനങ്ങളെ കബളിപ്പിക്കുന്നത്' എന്നാണ് പറയുന്നത്. അപ്പോള്‍ ഇവര്‍ എത്രകാലം ഈ മുഖംമൂടി അണിയും? ഇന്ത്യ ഒരു മുസ്ലിം മതരാഷ്ട്രമായി മാറുന്ന ആ നിമിഷം വരെ ഇവര്‍ മുഖംമൂടി ധരിച്ചുകൊണ്ട് ഇങ്ങനെ അഭിനയിക്കും എന്നാണോ അനുമാനിക്കേണ്ടത്. എത്രയോ സംഘടനകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. അതില്‍ മഹത്തായ ആദര്‍ശം പറഞ്ഞിട്ട് ആളെ കൊല്ലുന്നവര്‍ തൊട്ട് തീവ്രവാദികള്‍ വരെ ഉണ്ട്. അവര്‍ക്കെല്ലാം അവരുടെ യഥാര്‍ഥ മുഖം ആളുകളെ കാണിക്കാമെങ്കില്‍ ജമാഅത്തെ ഇസ്ലാമിക്കും അവരുടെ യഥാര്‍ഥ മുഖം പുറത്ത് കാണിക്കുന്നതില്‍ എന്താണ് തടസ്സം എന്ന് ഈ മുഖംമൂടി വാദക്കാര്‍ വ്യക്തമാക്കേണ്ടതുണ്ട്. അങ്ങനെ ഒരു നിഗമനത്തിലേക്ക് എത്താന്‍ തക്കതായ സാഹചര്യത്തെളിവുകള്‍ കാരശ്ശേരി മാഷ് മുന്നോട്ട് വെക്കുന്നത് പോലെയാണെങ്കില്‍ അതൊക്കെ വെറും ബാലിശമെന്ന് കുട്ടികള്‍ പോലും പറയും.
മുസ്ലിം തീവ്രവാദം മൌദൂദിയുടെ സംഭാവനയാണെന്ന് ചിലര്‍ പറയുന്നുണ്ട്. അങ്ങനെയെങ്കില്‍ ജമാഅത്തെ ഇസ്ലാമിയല്ലേ ലക്ഷണമൊത്ത തീവ്രവാദ സംഘടനയാകേണ്ടത്? മൌദൂദി മതേതരത്വത്തെയും ജനാധിപത്യത്തെയും അംഗീകരിക്കുന്നില്ല എന്നാണ് മറ്റൊരു വാദം. ജമാഅത്തെ ഇസ്ലാമിയുടെ അഭിപ്രായങ്ങള്‍ ജമാഅത്തെ ഇസ്ലാമിയല്ലേ പറയേണ്ടത്? ജനാധിപത്യത്തെയും മതേതരത്വത്തെയും പറ്റിയുള്ള ജമാഅത്തെ ഇസ്ലാമിയുടെ അഭിപ്രായം അവര്‍ തുറന്ന് പറയുന്നുണ്ട്. അതില്‍ യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. അതല്ലാതെ അതൊക്കെ മുഖംമൂടിയാണ് എന്ന് പറയുന്നതില്‍ എന്തര്‍ഥമാണുള്ളത്? കമ്യൂണിസ്റ് പാര്‍ട്ടികള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെയുള്ള സര്‍ക്കാറും കോടതിയും ഭരണഘടനയും ജനാധിപത്യവും എല്ലാം ബൂര്‍ഷ്വാ സമ്പ്രദായമാണ്. ഞങ്ങള്‍ വിപ്ളവം നടത്തിയിട്ട് യഥാര്‍ഥ ജനാധിപത്യം സ്ഥാപിക്കും എന്നാണ് അവര്‍ പരസ്യമായി പറയുന്നത്. എന്നിട്ടും നമ്മള്‍ ആരെങ്കിലും ഇവിടെ വിപ്ളവം വന്നുകളയും എന്ന് പേടിക്കുന്നുണ്ടോ? ഞങ്ങള്‍ക്ക് ഇവിടെ ഒരു ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കാനുള്ള ഒരു പരിപാടിയും ഇല്ലെന്ന് ജമാഅത്തെ ഇസ്ലാമി പറയുന്നുണ്ട്. അപ്പോഴും പറയുന്നു അത് മുഖംമൂടിയാണെന്ന്.
കാരശ്ശേരി മാഷിന്റെ കുറിപ്പില്‍, മാതൃഭൂമി വാരികയിലെ അഭിമുഖത്തില്‍ സി.പി.എമ്മിനെ ഇനി നന്നാക്കിയെടുക്കാന്‍ പറ്റില്ലെന്ന് നീലകണ്ഠന്‍ അഭിപ്രായപ്പെട്ടതായും കണ്ടു. നീലകണ്ഠന്റെ ആ നിരീക്ഷണത്തോട് ഇന്നാരും വിയോജിക്കുകയില്ല. എന്തു തന്നെയായാലും കമ്യൂണിസ്റുകാര്‍ ജനങ്ങളോടൊപ്പം നിന്ന് പൊരുതുന്നവരാണെന്ന ഒരു ധാരണയുണ്ടായിരുന്നു. ആ ധാരണ ഇന്നാര്‍ക്കുമില്ല. ആ വിടവിലാണ് ജമാഅത്തെ ഇസ്ലാമിയുടെ പ്രവര്‍ത്തകര്‍ വിശിഷ്യാ സോളിഡാരിറ്റിക്കാര്‍ കടന്നുവരുന്നത്. അതാണ് വര്‍ത്തമാനകാല സാമൂഹിക രംഗത്തെ അവരുടെ പ്രസക്തിയും. മൂലമ്പിള്ളിയിലും കിനാലൂരിലും മറ്റും കണ്ടത് അതാണ്. കേരളത്തിന്റെ പൊതുമനഃസാക്ഷിയുടെ അനുഭാവം പിടിച്ചുപറ്റാന്‍ സോളിഡാരിറ്റിക്ക് കഴിയുന്നുണ്ട്. സി.ആറിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക: "മൂലമ്പിള്ളിയിലെ ആളുകളെ അടിച്ചിറക്കിക്കഴിഞ്ഞപ്പോള്‍ അവര്‍ക്ക് കിടക്കാന്‍ സ്ഥലമില്ല. രാത്രി സോളിഡാരിറ്റിക്കാരാണ് ഷെഡ് കെട്ടുന്നത്. പത്രം വായിക്കുന്ന ഓരോ മലയാളിയുടെയും മനസ്സില്‍ ഈ സത്യം പതിഞ്ഞു കിടപ്പുണ്ട്.''
സമൂഹത്തെ സേവിക്കാന്‍ ചിലര്‍ എക്കാലത്തും മുന്നോട്ടുവരാറുണ്ട്. പണ്ടൊക്കെ വഴിവക്കില്‍ തണല്‍ വൃക്ഷങ്ങള്‍ നട്ടും, ചുമട് താങ്ങിയും വഴിവിളക്കുകള്‍ സ്ഥാപിച്ചും, ധര്‍മക്കിണറുകളും വഴിയമ്പലങ്ങളും പണിതും ഒക്കെയായിരുന്നു അവര്‍ തങ്ങളുടെ സാമൂഹിക സേവന സന്നദ്ധത നിറവേറ്റിയിരുന്നത്. ഇക്കാലത്തും ചിലര്‍ക്കെങ്കിലും സാമൂഹിക പ്രവര്‍ത്തനത്തില്‍ താല്‍പര്യമുണ്ടാവുകയാണെങ്കില്‍ അവരുടെ മുന്നില്‍ ഏതെല്ലാം സംഘടനകളാണുള്ളത്. തീര്‍ച്ചയായും ജമാഅത്തെ ഇസ്ലാമിയെയും സോളിഡാരിറ്റിയെയും ആര്‍ക്കും അവഗണിക്കാന്‍ കഴിയില്ല. ഇങ്ങനെ ധൈര്യപൂര്‍വം ചൂണ്ടിക്കാണിക്കാന്‍ ചുരുക്കം സംഘടനകളേ ഉള്ളൂ എന്ന് പറയേണ്ടിവരും. രാഷ്ട്രീയ പാര്‍ട്ടികള്‍ വെറും അധികാര രാഷ്ട്രീയം കൈയാളുന്നവരും രാഷ്ട്രീയ പ്രവര്‍ത്തകര്‍ വെറും അധികാര ദല്ലാള്‍മാരും ആയി മാറി കഴിഞ്ഞു. ജമാഅത്തെ ഇസ്ലാമി രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കിയാല്‍ അവര്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് പുതിയ ജനകീയ വ്യാകരണം എഴുതുമോ എന്ന് പറയാന്‍ ഞാന്‍ ആളല്ല. പക്ഷേ അങ്ങനെയൊരു ആവശ്യകത കാലം മുന്നോട്ടുവെക്കുന്നുണ്ട്.
ജമാഅത്തെ ഇസ്ലാമിക്ക് എന്തൊക്കെ പറഞ്ഞാലും ഒരു പരിമിതിയുണ്ട്. അതൊരു കുറ്റമല്ല താനും. അടിസ്ഥാനപരമായി മുസ്ലിം സംഘടനയാണ് ജമാഅത്തെ ഇസ്ലാമി. ഇസ്ലാം എന്നത് മാനവരാശിക്ക് സമാധാന പൂര്‍ണമായി ജീവിക്കാനുള്ള, മനുഷ്യ മഹത്വത്തില്‍ ഊന്നിയ ഒരു ദര്‍ശനമാണെന്ന് അവര്‍ വിശ്വസിക്കുന്നു. ആ ദര്‍ശനത്തിന്റെ ശരിയായ പ്രയോഗത്തില്‍ മുസ്ലിം സമുദായത്തെ എത്തിക്കുക എന്നതാണ് ജമാഅത്തെ ഇസ്ലാമി പ്രഥമ ദൌത്യമായി കാണുന്നത്. ഒരു മുസ്ലിം ഇസ്ലാം സംഹിതയില്‍ കഴിയുന്നതും അതനുസരിച്ച് ജീവിക്കേണ്ടതുണ്ട്. വ്യതിയാനങ്ങള്‍ ഇല്ലാതാക്കാനാണ് അവര്‍ ശ്രമിക്കുന്നത്. അത് ആര്‍ക്കെതിരായിട്ടും അല്ല. ലോകം ബഹുസ്വരമാണ്, ഏകശിലാ രൂപത്തില്‍ അതിനെ മാറ്റാന്‍ കഴിയില്ലെന്ന് മറ്റാരെ പോലെയും ജമാഅത്തെ ഇസ്ലാമിക്കും അറിയാം. വിശ്വാസങ്ങളുടെ സംഘട്ടനമല്ല സമന്വയമാണ് ജമാഅത്തെ ഇസ്ലാമി ഉന്നം വെക്കുന്നത്. ഏറിയാല്‍ അവര്‍ മറ്റു വിശ്വാസികളോട് പറയുക, ഞങ്ങള്‍ സ്വീകരിച്ച ഈ ദര്‍ശനം നിങ്ങള്‍ക്ക് സ്വീകരിക്കാനാവാത്തതില്‍ സങ്കടപ്പെടുന്നു എന്ന് മാത്രമായിരിക്കും. ഇസ്ലാം ദര്‍ശനത്തെ, മഹത്തായത് എന്നല്ലാതെ മറിച്ചൊരഭിപ്രായം ആര്‍ക്കുമുണ്ടാവില്ല. എന്നാല്‍ ഇന്ന് വളരെ പരീക്ഷണങ്ങളിലൂടെയാണ് ഇസ്ലാം മതം കടന്നുപോകുന്നത്. ഇസ്ലാമിന്റെ യഥാര്‍ഥ ശത്രുക്കള്‍ ഇന്ന് ഇസ്ലാമില്‍ തന്നെയാണ് ഉള്ളത് എന്നാണ് പുറത്ത് നില്‍ക്കുന്ന ഒരഭ്യുദയകാംക്ഷി എന്ന നിലയില്‍ എനിക്ക് തോന്നുന്നത്.
സ്വന്തം സമുദായത്തിനു വേണ്ടി മാത്രം പ്രവര്‍ത്തിക്കുക എന്ന ചുരുങ്ങിയ ലക്ഷ്യത്തില്‍ നിന്ന് പുറത്ത് കടന്ന് പൊതുസമൂഹത്തിന്റെ നീറുന്ന പ്രശ്നങ്ങളിലും സക്രിയമായി ഇടപെടുന്നു എന്നതാണ് ജമാഅത്തെ ഇസ്ലാമിയെയും സോളിഡാരിറ്റിയെയും വ്യത്യസ്തമാക്കുന്നത്. അത്തരം സംഘടനകളുടെ അപര്യാപ്തതയാണ് അവരെ വലുതാക്കുന്നതും. വിമര്‍ശകര്‍ അവരുടെ വിമര്‍ശനം തുടരട്ടെ. അത് ജമാഅത്തെ ഇസ്ലാമിക്ക് ഊര്‍ജം പ്രദാനം ചെയ്യുകയേയുള്ളൂ.

2 comments:

  1. ജമാഅത്തെ ഇസ്ലാമി ഒരു മതമൌലിക സംഘടനയാണ്. അത് മതത്തിന്റെ പുനരുജ്ജീവനത്തിന് വേണ്ടി വാദിക്കുന്നു. പൂര്‍വ്വികരുടെ കാലത്തുണ്ടായിരുന്ന് ഇസ്ലാമിക ദേവാധിപത്യ രാഷ്ട്രത്തിന്റെ (Islamic Theocratic State)പുന:സ്ഥാപനത്തിനു വേണ്ടി നിലക്കൊള്ളുന്നു. ഇത് ആധുനിക യുഗത്തിലെ രാഷ്ട്രമീമാംസാ തത്ത്വങ്ങള്‍ക്ക് വിരുദ്ധമാണ്. മുഹമ്മദ് സ്ഥാപിച്ചത് ഒരു മതം മാത്രമല്ല; ദൈവാധിപത്യത്തിലുള്ള ഇസ്ലാമിക മതരാഷ്ട്രമാണ്. അത് രണ്ട് പതിറ്റാണ്ടുകള്‍ക്കുള്ളില്‍ ഇസ്ലാമിക മതസാമ്രാജ്യമായി വളര്‍ന്നു. രണ്ടു നൂറ്റാണ്ടുകള്‍ പിന്നിട്ടപ്പോള്‍ ഇസ്ലാമിക സാമ്രാജ്യം ശിഥിലമായി. വീണ്ടും രണ്ടു നൂറ്റാണ്ടുകള്‍ കൂടി കഴിഞ്ഞപ്പോള്‍ ഇസ്ലാം യൂറോപ്യന്‍ കൊളോണിയലിസത്തിന്റെ അടിമത്തത്തിലായി. രണ്ടു നൂറ്റാണ്ടോളം അടിമത്തത്തില്‍ക്കഴിഞ്ഞ ഇസ്ലാമിന്റെ രാഷ്ട്രീയാംശം ചോര്‍ന്നു പോയി. ഇസ്ലാമിന്റെ രാഷ്ട്രീയാംശം പുന:സ്ഥാപിക്കാനുള്ള സിദ്ധാന്തങ്ങളാണ് ഹസനുല്‍ ബന്ന, സയ്യിദ് ഖുത്തുബ്, മൌദൂദി എന്നി മൌലികവാദികള്‍ ആവിഷ്കരിച്ചത്. അവരുടെ സിദ്ധാന്തങ്ങളാണ് ലോകത്തെമ്പാടും നടക്കുന്ന മുസ്ലിം തീവ്രവാദത്തിന്റെയും ഭീകരപ്രവര്‍ത്തനങ്ങളുടെയും പ്രത്യയശാസ്ത്രപരമായ അടിത്തറ.

    ReplyDelete
  2. ലോകത്ത് ആദ്യമായും അവസാനമായും ക്ഷേമരാഷ്ട്രം സ്ഥാപിച്ച ആളാണ് പ്രവാചകന്‍. ജനാധിപത്യത്തിന്റെ ഈറ്റില്ലങ്ങളില്‍ തന്നെ ഒരു പ്രത്യേക വസ്ട്ര്ം വിലക്കപ്പെടുന്നു.
    മദീനയുടെ ഭരണഘടനയില് മറ്റ് മതങ്ങള്‍ക്ക് സ്വാതന്ത്ര്യം ഉണ്ടായിരുന്നു പിന്നീട് അത് ഇസ്ലാമിക വിരുദ്ദമായ രാജാധിപത്യമായി മാറി. രാഷ്ടീയമില്ലാതെ ഇസ്ല്ലാമില്ല. സമൂഹജീവിതത്തിലെ മാര്‍ഗദറ്ശനം ദൈവ പ്രോക്തമല്ലെങ്കില് കലാപ കലുഷിതമാകും . ഒന്നാം ലോക ഭീകരയുദ്ധം ഇതിന്റെ നിദര്‍ശനമാണ്. കൂടുതല് വിവരങ്ങള്‍ക്ക് മൌദൂദിയുടെ "ഇസ്ലാമിന്റെ ജീവിതവ്യവസ്ഥ" "ഇസ്ല്ലാമിന്റെ രാഷ്ട്രീയ സിദ്ധാന്തം ", "ഖിലാഫത്തും രാജവാഴ്ച്ചയും " എന്നീ ബുക്കുകള്‍ വായിക്കുക.

    ReplyDelete

LinkWithin

Related Posts Plugin for WordPress, Blogger...